ലക്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജയ്സ്വാള്‍. കോണ്‍ഗ്രസ്സിന് ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കും, അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ നിയമവിരുദ്ധ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തുവന്നതോടെ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും വെട്ടിലായിരിക്കുകയാണ്.
ആത്മവിശ്വാസം നഷ്ടപ്പെട്ടവരാണ് സഖ്യകക്ഷി സര്‍ക്കാരിനെക്കുറിച്ച് ചിന്തിക്കുന്നത്. കോണ്‍ഗ്രസ് ഏതെങ്കിലും തരത്തിലുള്ള സഖ്യത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ തന്റെ പ്രസ്താവന മാധ്യമപ്രവര്‍ത്തകര്‍ വളച്ചൊടിച്ചുവെന്നാണ് ദല്‍ഹിയില്‍ എത്തിയ ഉടനെ മന്ത്രി പ്രതികരിച്ചത്. വ്യക്തമായ ഭൂരിപക്ഷത്തോടെ യുപിയില്‍ കോണ്‍ഗ്രസ് മന്ത്രിസഭയുണ്ടാക്കും. ഒരു ശക്തിക്കും ഞങ്ങളെ തടയാനാവില്ല.
ചില ലേഖകര്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസരത്തില്‍ ഭരണഘടനാപരമായ കീഴ്വഴക്കത്തെക്കുറിച്ച് ചോദിച്ചു. താന്അതിന് ഉത്തരം നല്‍കുകയാണ് ചെയ്തത്, മന്ത്രി അവകാശപ്പെട്ടു.മന്ത്രിയുടെ പ്രസ്താവനക്കെതിരെ ബിജെപി ശക്തമായി രംഗത്തെത്തി. ജനാധിപത്യവിരുദ്ധവും സമ്മതിദായകരെ ഭീഷണിപ്പെടുത്തലുമാണ് മന്ത്രി ജയ്സ്വാള്‍ ചെയ്തതെന്ന് ഉമാഭാരതി കുറ്റപ്പെടുത്തി. വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യരുതെന്ന് ചര്ഖാരിയിലെ ജനങ്ങളോട് അവര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റേത് നാടുവാഴിത്തത്തിന്റെ സംസ്കാരമാണ്. അവര്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ല, ഉമാഭാരതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: