ന്യൂദല്‍ഹി: സ്വവര്‍ഗ്ഗരതി അസന്മാര്‍ഗികവും സാമൂഹ്യക്രമത്തിനെതിരുമെന്ന് സുപ്രീംകോടതിയില്‍ വാദിച്ച കേന്ദ്ര സര്‍ക്കാര്‍ നിമിഷങ്ങള്‍ക്കകം തിരുത്തി. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യന്‍ സമൂഹം വ്യത്യസ്തമാണെന്നും വിദേശ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന സാമൂഹ്യക്രമം ഇന്ത്യയില്‍ അനുകരിക്കാന്‍ സാധിക്കില്ലെന്നുമാണ് കേന്ദ്ര ആഭ്യന്തരവകുപ്പിന് വേണ്ടി കോടതിയില്‍ ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.പി. മല്‍ഹോത്ര ആദ്യം വാദിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് എടുത്തിട്ടില്ലെന്ന് പിന്നീട് വ്യക്തമാക്കുകയായിരുന്നു.
മാരകമായ അസുഖങ്ങള്‍ പകരാന്‍ സ്വവര്‍ഗ്ഗരതി കാരണമാകുമെന്ന് ജസ്റ്റിസ് ജി.എസ്. സിംഗ്വി, എസ്.ജെ. മുഖോപാധ്യയ എന്നിവര്‍ മുമ്പാകെ മല്‍ഹോത്ര ചൂണ്ടിക്കാട്ടി. നമ്മുടെ ഭരണഘടനയും സാമൂഹിക ധാര്‍മ്മികമൂല്യങ്ങളും മറ്റ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ സമൂഹത്തില്‍ നിന്നും സ്വവര്‍ഗ്ഗരതി മാറ്റിനിര്ത്തേണ്ടതിനും കുറ്റകരമായി കാണേണ്ടതുമാണ്.
ഇന്ത്യന്‍ സമൂഹത്തിന് സ്വവര്‍ഗ്ഗരതിയോട് വിയോജിപ്പാണെന്നും നിയമത്തിന് സമൂഹത്തില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കാനാവില്ലെന്നും മല്‍ഹോത്ര വാദിച്ചു. ഐപിസി സെക്ഷന്‍ 377 പ്രകാരം സ്വവര്‍ഗ്ഗരതി ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്.
സ്വവര്‍ഗ്ഗരതി നിയമപരമായി നിലനില്‍ക്കുന്ന രാജ്യങ്ങളെ ഉദ്ധരിച്ച് ഇന്ത്യയില്‍ ഇതിനെ എതിര്‍ക്കുന്നവരോട് നിയമവിധേയമാക്കാതിരിക്കാന് കാരണം കാണിക്കണമെന്ന് കോടതി പറഞ്ഞിരുന്നു. സ്വവര്‍ഗ്ഗരതി കുറ്റകരമല്ലെന്ന കീഴ്ക്കോടതി വിധിയെ എതിര്‍ക്കുന്നവരോട് അവരുടെ കാഴ്ചപ്പാട് വിപുലമാക്കണമെന്ന് പറഞ്ഞ കോടതി കേവലം ശാരീരികമായ വേഴ്ചയിലേക്ക് മാത്രം വാദം ഒതുങ്ങിപ്പോകരുതെന്നും സൂചിപ്പിച്ചു.
സ്വവര്ഗ്ഗരതിക്കാര്ക്കെതിരായി എടുത്ത കേസുകളെക്കുറിച്ചും കോടതി അഭിപ്രായം തേടി. മാറിയ സാഹചര്യത്തില്‍ സ്വവര്‍ഗ്ഗരതി കണ്ടുവരുന്നുണ്ട്. കാലക്രമത്തില്‍ ചില കാര്യങ്ങള്‍ അംഗീകരിക്കേണ്ടിവരും. ബന്ധങ്ങളില്‍ വന്ന വ്യത്യാസങ്ങളെക്കുറിച്ചും ഗര്‍ഭപാത്രം വാടകയ്ക്കെടുക്കുന്നത് സംബന്ധിച്ചും കോടതി ചൂണ്ടിക്കാട്ടി.
സ്വവര്‍ഗ്ഗരതി കുറ്റമല്ലെന്ന കീഴ്ക്കോടതി വിധിചോദ്യം ചെയ്തുകൊണ്ട് മത-രാഷ്ട്രീയ-സാമൂഹ്യ സംഘടനകള്‍ നല്കിയ പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. മുതിര്‍ന്ന ബിജെപി നേതാവ് ബി.പി. സിംഗാള്‍ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് രംഗത്തെത്തി. കോടതിവിധി നിയമവിരുദ്ധവും അസന്മാര്‍ഗ്ഗികവും ഇന്ത്യന്‍ സംസ്കാരത്തിന് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: