ന്യൂദല്‍ഹി: ദല്‍ഹിയിലെ രാംലീല മൈതാനത്ത് നടന്ന പോലീസ് നടപടി കേന്ദ്ര സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള വിശ്വാസമില്ലായ്മയുടെ പ്രകടമായ ഉദാഹരണമാണെന്ന് സുപ്രീംകോടതി. ജനാധിപത്യത്തിന്റെ കാവലാളാകേണ്ട സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നടപടി ഉണ്ടായത് ശരിയായില്ലെന്നും ജസ്റ്റീസുമാരായ സ്വതന്ത്രര്‍ കുമാര്‍, ബി.എസ്.ചൗഹാന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
രാംലീല സംഭവത്തെ കുറിച്ച് മാദ്ധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു കോടതി. പോലീസ് നടപടിക്കിടെ മരണപ്പെട്ട രാജാബാല എന്ന സ്ത്രീയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. നഷ്ടപരിഹാരത്തിന്റെ 25 ശതമാനം രാംദേവാണ് നല്‍കേണ്ടത്. രാംലീലയിലെ സംഭവം മൂലം ഏറെ ബുദ്ധിമുട്ടേണ്ടി വന്നത് സാധാരണ ജനങ്ങളാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അഴിമതിക്കെതിരായി കഴിഞ്ഞ വര്‍ഷം ജൂണില്‍ ബാബ രാംദേവ് അനുയായികള്‍ക്കൊപ്പം നടത്തിയ സമരത്തെ ബലം പ്രയോഗിച്ച് അവസാനിപ്പിച്ച ദല്‍ഹി പൊലീസിന്റെ നടപടിയെ സുപ്രീംകോടതി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. രാംദേവിന്റെ അനുയായികളെ ബലം പ്രയോഗിച്ച് നീക്കം ചെയ്ത പോലീസിന് കുറച്ചുകൂടി ക്ഷമ കാണിക്കാമായിരുന്നു. അര്‍ദ്ധരാത്രിയിലെ പോലീസ് നടപടി തികച്ചും തെറ്റായിരുന്നുവെന്നും ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു.
രാംദേവിന്റെ അനുയായികള്‍ക്കെതിരെ അര്‍ദ്ധരാത്രിയില്‍ പൊലീസ് നടത്തിയ ബലപ്രയോഗം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അറിവോടെയായിരുന്നു എന്ന് വേണം കരുതാനെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. സംഭവത്തില്‍ രാംദേവും കുറ്റക്കാരനാണ്. ദല്‍ഹി പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചതാണ് രാംദേവ് ചെയ്ത കുറ്റം. അനുയായികള്‍ അക്രമം ഉണ്ടാക്കിയിട്ടും അവരെ അടക്കി നിര്‍ത്താന്‍ രാംദേവിനായില്ല. പോലീസിനെതിരെയും രാംദേവിനെതിരെയും ക്രിമിനല്‍ കേസെടുക്കാനും കോടതി ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: