ന്യൂദല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ദയാഹര്‍ജിയില്‍ കാലതാമസം നേരിടുന്നത് സംബന്ധിച്ച് വിശദീകരണം വേണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി. ജസ്റ്റിസുമാരായ ജി.എസ്.സിംഗ്വി, എസ്.ജെ.മുഖോപാധ്യായ എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാരോട് ബന്ധപ്പെട്ട എല്ലാ രേഖകളും കേന്ദ്രത്തില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചത്.
സംസ്ഥാന സര്‍ക്കാരുകള്‍ രേഖകള്‍ നല്‍കാത്തപക്ഷം കേന്ദ്രം സ്വന്തം ബാധ്യതയില്‍ ഇക്കാര്യം ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പതിനൊന്ന് വര്‍ഷമായി തീരുമാനമെടുക്കാതെ കെട്ടിക്കിടക്കുന്ന ദയാഹര്ജികളുണ്ട്. ഇത് ഒരു ദീര്‍ഘകാലയളവാണ്. ദയാഹര്‍ജി ലഭിച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്താണ് ചെയ്യുന്നതെന്ന് കോടതി ചോദിച്ചു.
പഞ്ചാബ് സ്വദേശിയായ ദേവേണ്ടര്‍ പാല് സിംഗ് ഭല്ലര് നല്കിയ ദയാഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 1993 സപ്തംബറില്‍ റെയ്സിന റോഡിന് സമീപം സ്ഫോടനത്തില്‍ ഒന്‍പത് പേര് കൊല്ലപ്പെട്ട കേസ്സിലാണ് ഭല്ലര്ക്ക് വധശിക്ഷ നല്‍കിയത്. രണ്ടായിരത്തിമൂന്നിലാണ് ദയാഹര്‍ജി നല്‍കിയത്. തീരുമാനമെടുക്കാന്‍ ഇത്രയും കാലതാമസം വരുന്നത് മനുഷ്യത്വരഹിതവും ക്രൂരവുമാണ്. ഭരണഘടനയുടെ അനുഛേദം 21 പ്രകാരമുള്ള അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണിതെന്ന് ഭല്ലറിന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
വിചാരണക്കോടതിയും ദല്‍ഹി ഹൈക്കോടതിയും വിധിച്ച വധശിക്ഷ 2002 മാര്‍ച്ച് 26 ന് സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് 2003 ജനുവരി 14 ന് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. എട്ട് വര്‍ഷത്തെ കാലതാമസത്തിന് ശേഷമാണ് രാഷ്ട്രപതി ദയാഹര്‍ജി തള്ളിയത്.
മാനസിക രോഗവും ആത്മഹത്യാ പ്രവണതയും പ്രകടിപ്പിക്കുന്ന ഭല്ലര് ഇപ്പോള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമണ്‍ ബിഹേവിയര്‍ ആന്റ് അലീഡ് സയന്‍സസില്‍ ചികിത്സയിലാണ്. ദയാഹര്‍ജി തികച്ചും ഭരണഘടനാപരമായ പ്രക്രിയയാണെന്നും അതിന് കാലതാമസം വരുമെന്നും സര്‍ക്കാര്‍ മുമ്പ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. വധശിക്ഷ ഒഴിവാക്കാന്‍ കാലതാമസം ഒരു കാരണമല്ലെന്നും ചെയ്ത കുറ്റത്തിന്റെ തീവ്രത കുറക്കില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: