മുംബൈ: മുംബൈയിലെ മിഡ് ഡേ പത്രത്തിന്റെ ക്രൈം റിപ്പോര്‍ട്ടറായിരുന്ന ജ്യോതിര്‍മയി ജെഡേയെ വധിച്ച കേസില്‍ വനിത പത്രപ്രവര്‍ത്തക ജിഗ്ന വോറയ്ക്കെതിരേ മുംബൈ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മഹരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമപ്രകാരമാണു (മോക്ക) 3,055 പേജുള്ള കുറ്റപത്രം തയാറാക്കിയത്.
ജ്യോതിര്‍മയി ഡേയുടെ മോട്ടോര്‍ സൈക്കിളിന്റെ രജിസ്ട്രേഷന് നമ്പര്‍ അധോലോക കുറ്റവാളി ഛോട്ടാ രാജനു നല്‍കിയത് ജിഗ്നാ വോറയാണെന്ന് പോലീസ് കുറ്റപത്രത്തില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ടു 2011 നവംബറില്‍ ജിഗ്നയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഡിസംബറില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇവരുടെ പേര് ഉള്‍പ്പെടുത്തിയില്ല. മറ്റു 12 പ്രതികളുടെ പേര് ഉള്‍പ്പെടുത്തിയിരുന്നു.
2011 ജൂണ്‍ 11നാണു ജ്യോതിര്‍മയി ഡേ വെടിയേറ്റു മരിച്ചത്. മോട്ടോര്‍ സൈക്കിളില്‍ പോകുമ്പോള്‍ രണ്ട് ബൈക്കുകളിലായി നാലു കൊലയാളികള്‍ പിന്തുടര്ന്നെത്തി തൊട്ടടുത്തുനിന്ന് വെടിവയ്ക്കുകയായിരുന്നു. മുംബൈ അധോലോകത്തെ കുറിച്ചു നിരവധി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ ജേ ഡേ എന്നറിയപ്പെട്ടിരുന്ന ജ്യോതിര്‍മയി ഡേ എഴുതിയിട്ടുണ്ട്.
അന്വേഷണത്തില്‍ ജെഡേയുടെ കൊലയ്ക്കു പിന്നില്‍ ഛോട്ട രാജന് സംഘമാണെന്നു പോലീസ് കണ്ടെത്തി. സംഘത്തിനു ജെഡേയുടെ മൊബൈല്‍ നമ്പറും അദ്ദേഹം എത്തിച്ചേരുന്ന സ്ഥലവിവരവും നല്കിയതു ജിഗ്ന വോറയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: