കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ വാഹനത്തിനു നേരെ ആക്രമണമുണ്ടായതില്‍ പ്രതിഷേധിച്ച് സി.പി.എമ്മും ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കണ്ണൂരില്‍ തുടങ്ങി.
ഹര്‍ത്താലിനിടെ സി.പി.എം പ്രവര്ത്തകന് പടവില്‍ മോഹനന് അരിയയില്‍ വച്ച് വെട്ടേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 9.30 ഓടെ ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തലയ്ക്കു പരുക്കേറ്റ മോഹനനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനിടെ പയ്യന്നൂര്‍ മാട്ടൂലില്‍ സിപിഎം പ്രവര്ത്തകന് പി. രാജേഷിന്റെ വീടിനു നേരെയും ആക്രമണമുണ്ടായി.
അരിയയില്‍ കുറച്ചു നാളുകളായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അക്രമം ജില്ലയിലെ വിവിധയിടങ്ങളിലേക്കു വ്യാപിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് കണ്ണൂര്‍ ടൗണ്‍, സിറ്റി, തളിപ്പറമ്പ്, മട്ടന്നൂര്‍, പയ്യന്നൂര്‍, വളപട്ടണം, ശ്രീകണ്ഠപുരം എന്നിവിടങ്ങളില്‍ മൂന്നുദിവസത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
തളിപ്പറമ്പ് മണ്ഡലം എം.എസ്.എഫ് ട്രഷററും ലീഗ് പ്രവര്‍ത്തകനുമായ പട്ടുവം അരിയിലിലെ അബ്ദുള്‍ ഷുക്കൂറാ(23)ണ് ഇന്നലെ വൈകിട്ട് വെട്ടേറ്റുമരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: