കോഴിക്കോട്: തിരുകേശത്തെ കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അഭിപ്രായം പറയേണ്ടെന്ന് സമസ്ത സുന്നി ജനറല്‍ സെക്രട്ടറി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്. മതത്തില്‍ രാഷ്ട്രിയക്കാര്‍ ഇടപെടരുത്. മതപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ മതപണ്ഡിതരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുകേശ വിവാദം അനാവശ്യമാണെന്നും ഏതു മുടി കത്തിച്ചാലും കത്തുമെന്ന പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു കാന്തപുരം. തിരുകേശമുണ്ടോ ഇല്ലയോ എന്ന് ഇസ്ലാം പഠിപ്പിച്ചതാണ്. മുസ്ലിം സമുദായം അക്കാര്യം അംഗീകരിക്കുന്നു. തിരുകേശം അന്ധവിശ്വാസമാണോ അല്ലയോ എന്നു തീരുമാനിക്കേണ്ടത് മുസ്ലീം വിശ്വാസികളാണെന്നും കാന്തപുരം പറഞ്ഞു.
രാഷ്ട്രീയക്കാര്‍ അവരുടെ കാര്യം നോക്കിയാല്‍ മതി. രാഷ്ട്രീയമായി ഏതു പാര്‍ട്ടിയെ പിന്തുണച്ചാലും മതത്തില്‍ കൈവച്ചാല്‍ മറുപടി പറയും. രാഷ്ട്രീയക്കാര്‍ മതത്തില്‍ ഇടപെടുന്നത് വര്‍ഗീയത വളര്‍ത്തും. തിരുകേശത്തെ കുറിച്ച് രാഷ്ട്രീയക്കാക്കാര്ക്കെന്നല്ല മറ്റു മതക്കാര്‍ക്കും അഭിപ്രായം പറയാന്‍ അവകാശമില്ല. രാഷ്ട്രീയക്കാരുടെ ഇടപെടല്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ല. ഇതിനെതിരേ ഇസ്ലാം പ്രതികരിക്കും.
തിരുകേശ വിവാദത്തില്‍ അഭിപ്രായം പറയാന്‍ പിണറായിക്ക് അവകാശമില്ല. രാഷ്ട്രീയ ശ്രദ്ധ കിട്ടാനാണോ ഇത്തരം പ്രസ്താവന നടത്തിയതെന്ന് അറിയില്ലെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: