കൊച്ചി: മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ച കേസുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ കപ്പലായ എന്റിക ലെക്സിയിലെ രണ്ട് നാവിക ഉദ്യോഗസ്ഥരെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. ലെസ്റ്റോറെ, സാല്‍വതോറെ എന്നീ രണ്ട് നാവികരെയാണ് കപ്പലില്‍നിന്നും കസ്റ്റഡിയിലെടുത്ത് കൊച്ചിയില്‍ എത്തിച്ചത്. വില്ലിംഗ്ടണ്‍ ഐലന്റിലെ സിഐഎസ്എഫിന്റെ ഗസ്തൗസില്‍ ഇവരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്. അജിത്കുമാര്‍, കേസന്വേഷിക്കുന്ന കൊല്ലം എസ്പി സാം ക്രിസ്റ്റി ദാനിയേല്‍ എന്നിവര്‍ അടങ്ങുന്ന സംഘം ചോദ്യം ചെയ്തു. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാന്‍ ഇറ്റലി ഇനിയും തയ്യാറായിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്നലെ രാവിലെ 8.30 ഓടെ കപ്പലില്‍ എത്തിയ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്. അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ക്യാപ്റ്റന്റെയും മറ്റ് ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി. ഉച്ചയോടെ മധ്യമേഖലാ ഐജി പത്മകുമാറും കപ്പലില്‍ എത്തി. വൈകിട്ട് 4.15 ഓടെയാണ് നാവികരെ കസ്റ്റഡിയില്‍ എടുത്ത് കരക്ക് എത്തിച്ചത്. ചോദ്യംചെയ്യലിനുശേഷം ഇവരെ കൊല്ലത്ത് എത്തിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഐജി പത്മകുമാര്‍ പറഞ്ഞു. ഇറ്റാലിയന്‍ കോണ്‍സല്‍ ജനറല്‍ ജിയാന്‍ പലാവോ ക്യൂട്ടിലോ, ഡിഫന്‍സ് അറ്റാഷെ ഫ്രാന്‍സ്കോ ഫാവ്റെ എന്നിവരും രാവിലെ കപ്പലില്‍ എത്തിയിരുന്നു.കുറ്റക്കാരായ നാവികര്‍ ഇന്നലെ രാവിലെ എട്ടിന് മുമ്പ് കീഴടങ്ങണമെന്ന് ശനിയാഴ്ച രാത്രി കേരള പോലീസ് അന്ത്യശാസനം നല്‍കിയിരുന്നു.
ഇതിനിടെ നാവികരുടെ അറസ്റ്റ് സംബന്ധിച്ച് കേരളത്തിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ ഞായറാഴ്ച ഇറ്റാലിയന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. അന്താരാഷ്ട്ര പരിധിക്കുള്ളില്വെച്ചാണ് വെടിവെപ്പ് നടന്നതെന്ന നിലപാടില്‍ത്തന്നെയാണ് ഇറ്റലി.നാവികരെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല. ഇറ്റലിയില്‍നിന്നും നയതന്ത്ര പ്രതിനിധികള്‍ ഇന്ന് രാവിലെ ദല്‍ഹിയില്‍ എത്തിച്ചേര്‍ന്ന് സര്‍ക്കാരുമായി ചര്‍ച്ച നടത്തിയശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂവെന്നാണ് സൂചന.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: