ന്യൂദല്‍ഹി: സ്പെക്ട്രം കേസുകളിലെ നിര്‍ണായക വിധി വൈകാന്‍ കാരണം താനല്ലെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ.കെ. ഗാംഗുലി. ബെഞ്ചിലെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് ജി.എസ്. സിംഗ്‌വിയാണ് വിധി മാറ്റിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ടെലികോം മന്ത്രി എ. രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ടും അനധികൃതമായി അനുവദിച്ച 122 സ്പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കിക്കൊണ്ടുമുള്ള വിധിന്യായങ്ങള്‍ ഒരു വര്‍ഷത്തിലേറെ വൈകിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ജസ്റ്റിസ് ഗാംഗുലി. താനും ജസ്റ്റിസ് സിംഗ്‌വിയുമടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടതെങ്കിലും തന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകനായ സിംഗ്‌വി രണ്ട് വിധികളും മറ്റീവ്ക്കുകയാണുണ്ടായതെന്ന് സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി പറഞ്ഞു. എന്നാല്‍ ഇത് മനഃപൂര്‍വമല്ലെന്നും ജഡ്ജിമാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ് ജോലിചെയ്യുന്നതെന്നും അദ്ദേഹം ന്യായീകരിച്ചു.
തന്റെ വിരമിക്കല്‍ തീയതിയായ 2012 ഫെബ്രുവരി 2 ന് മുമ്പ് വിധി പറയണമെന്ന് ആഗ്രഹിച്ചിരുന്നു. സുപ്രീംകോടതിയില്‍ പ്രത്യേകിച്ചും ജഡ്ജിമാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ് ജോലിചെയ്യുന്നത്. ഇതിന്റെ ഫലമായി വിധിന്യായങ്ങള്‍ വൈകാനിടയുണ്ട്. ഇത് മനഃപൂര്‍വമല്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ച് അവകാശപ്പെടുകയും ചെയ്തു.
2001-2007 കാലയളവില്‍ അനുവദിച്ച സ്പെക്ട്രം ലൈസന്‍സുകളുടെ സാധുത പരാമര്‍ശിക്കവെ ഇക്കാര്യം കോടതിയില്‍ ചോദ്യംചെയ്തിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ വിധിക്കും അതിര്‍വരമ്പുകളുണ്ട്. കോടതിയുടെ മുന്നിലുള്ള കാര്യങ്ങള്‍ പരിഗണിക്കും. അതിന് മുമ്പില്‍ വരാത്തവ പരിഗണിക്കുകയുമില്ല.
ഇന്ത്യയുമായി കരാര്‍ ഒപ്പിടുന്ന രാജ്യങ്ങള്‍ ഈ രാജ്യത്തെ നിയമങ്ങള്‍ പാലിക്കാനും ബാധ്യസ്ഥരാണ്. 2 ജി വിധിന്യായം വിദേശ നിക്ഷേപകരില്‍ ഒട്ടേറെ സംശയങ്ങള്‍ ജനിപ്പിച്ചിട്ടുണ്ടെന്ന ആരോപണം പരാമര്‍ശിക്കവെ, ഇത് ആദ്യമായല്ല കരാറുകള്‍ റദ്ദാക്കുന്നതെന്നും കഴിഞ്ഞ കാലങ്ങളില്‍ പലതവണ സംഭവിച്ചിട്ടുണ്ടെന്നും ഭാവിയിലും അതിന് സാധ്യതയുണ്ടെന്നും ജസ്റ്റിസ് ഗാംഗുലി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: