ന്യൂദല്‍ഹി: ഡേവഡ് ഹെഡ്ലിയുടെ ഭാര്യയില്‍നിന്ന് ദേശീയ അന്വേഷണ ഏജന്‍സി മൊഴിയെടുക്കും. പ്രത്യേക കോടതിയുടെ അനുവാദത്തോടെയാണ് നടപടി. ഡേവിഡ് ഹെഡ്ലിയുമായി പിണങ്ങി കഴിയുന്ന ഫൈസ ഔടല്‍ഹ മൊറോക്കോക്കാരിയാണ്. ഇവരെ ചോദ്യംചെയ്താല്‍ ലഷ്കറെ തൊയ്ബ സ്ഥാപകനായ ഹഫീസ് സയിദിനെതിരെ ശക്തമായ തെളിവുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജമാ അത്ത് ഉദ് ദവ എന്ന സംഘടനയിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി തന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് മറയിടുകയായിരുന്നു സയിദ്.
പ്രത്യേക കോടതിയുടെ ഉത്തരവ് എച്ച്.എസ്. ശര്‍മ്മ ആഭ്യന്തരവകുപ്പിന് അയച്ചു. ആഭ്യന്തരവകുപ്പ് വിദേശകാര്യ വകുപ്പിന് കീഴിലുള്ള ലീഗല്‍ ആന്റ് ട്രീറ്റീസ് വിഭാഗത്തിന് കൈമാറി.
പാക്കിസ്ഥാനില്‍ കഴിയുന്ന സമയത്ത് ഔടല്‍ഹ ഹഫീസ് സയിദിനെ കാണുകയും ഹെഡ്ലിയെക്കുറിച്ച് പരാതി പറയുകയും ചെയ്തിരുന്നു. ഇതിന്പുറമെ പാക്കിസ്ഥാനിലെ യുഎസ് എംബസിയില്‍ നേരിട്ട് ചെന്ന് അമേരിക്കയില്‍ ജനിച്ച ഹെഡ്ലിയെന്ന ഭീകരനെക്കുറിച്ചും ലഷ്കറെ തൊയ്ബ, ഹര്‍ക്കത്ത്-ഉല്-ജിഹാദി ഇസ്ലാമി തുടങ്ങിയ ഭീകരസംഘടനകളുമായി ഹെഡ്ലിക്കുള്ള ബന്ധത്തെക്കുറിച്ചും സൂചിപ്പിച്ചിരുന്നു. സാക്ഷികളുടെ മുമ്പില്‍വെച്ച് പ്രസ്തുത കാര്യം റെക്കോര്‍ഡ് ചെയ്തിരുന്നു.
2007 ലാണ് അന്‍പതുകാരനായ ഹെഡ്ലിയെ ഔടല്‍ഹ വിവാഹം ചെയ്തത്. ഒരു വര്‍ഷത്തിനുശേഷം വിവാഹബന്ധം വേര്‍പെടുത്തി ഹെഡ്ലിയുടെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ചും മുംബൈ സന്ദര്‍ശനത്തെക്കുറിച്ചും വിശദവിവരങ്ങള്‍ ഇവരില്‍നിന്നും അറിയാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് സാധിക്കുമെന്ന് വിശ്വസിക്കുന്നു.
2007 ലാണ് അവര്‍ ആദ്യമായി ഇന്ത്യയില്‍ എത്തിയത്. താജ്, ഒബ്റോയി ട്രിഡന്റ് ഹോട്ടലുകളിലാണ് അവര്‍ തങ്ങിയത്. രണ്ടാംതവണ കറാച്ചിയില്‍നിന്നും നേരെ മുംബൈയിലേക്കാണ് വന്നത്. ഈ രണ്ട് ആഡംബര ഹോട്ടലുകളാണ് 2008 ല്‍ ഭീകരര്‍ ലക്ഷ്യമിട്ടത്. 2008 മെയ് മാസം നാഗ അതിര്‍ത്തി വഴി ഇന്ത്യയിലെത്തിയ ഔടല്‍ഹ നേരെ മനാലിയിലേക്കാണ് പോയത്. അവിടെ ഒരു ജൂത ഭവനത്തിലാണ് അവര്‍ താമസിച്ചത്. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സിംലയും അവര്‍ സന്ദര്‍ശിച്ചു.
നിരവധി സ്ത്രീകളുമായുള്ള പരസ്ത്രീ ബന്ധമാണ് ഹെഡ്ലിയുമായുള്ള വിവാഹമോചനത്തിനുള്ള കാരണമായി പറയുന്നത്. ഹെഡ്ലിയുമായി ബന്ധമുള്ള ബോളിവുഡ് നടന്മാരെക്കുറിച്ചും രാഷ്ട്രീയക്കാരെക്കുറിച്ചും സാമൂഹ്യ പ്രവര്‍ത്തകരെക്കുറിച്ചും അന്വേഷണ ഏജന്‍സിക്ക് അറിവ് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: