ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മരണസംഖ്യ 36 ആയി. കുറം ഗോത്ര മേഖലയിലെ ഒരു ഷിയ പള്ളിക്ക് പുറത്താണ് കഴിഞ്ഞ ദിവസം സ്ഫോടനം നടന്നത്. പ്രദേശത്ത് കട-കമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. പ്രാദേശിക താലിബാന്‍ നേതൃത്വം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
പറചിനാര്‍ നഗരത്തില്‍ നടന്ന മറ്റൊരു സ്ഫോടനത്തില്‍ ഇരുപതുപേര്‍ കൊല്ലപ്പെടുകയും പത്തുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുംചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ പറഞ്ഞു.
ചാവേര്‍ ആക്രമണത്തിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയവര്‍ക്കെതിരെ നടന്ന പോലീസ് വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പിലും ലാത്തിച്ചാര്‍ജിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ചു.
നിരോധിത സംഘടനയായ തെഹ്‌രിക്-ഇ-താലിബാന്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സംഘടനക്കെതിരെയുള്ള പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടത്തിനാലാണ് ഷിയ വിഭാഗത്തെ ആക്രമിച്ചതെന്ന് തെഹ്‌രിക്-ഇ-താലിബാന്‍ കമാന്‍ഡര്‍ പറഞ്ഞു.
സ്ഫോടനത്തിന് നേതൃത്വം കൊടുത്തയാളെ പനചിനാറിനടുത്ത കുര്‍മി ബസാറിലെ ഒരു വീടിന്റെ മുകളിലത്തെ നിലയില്‍ കണ്ടെത്തി. എന്നാല്‍ ഇയാള്‍ പ്രദേശവാസികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടില്ലെന്ന് മുതിര്‍ന്ന ഗോത്രവര്‍ഗക്കാര്‍ പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷമായി നൂറുകണക്കിനാളുകളാണ് സുന്നി-ഷിയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. താലിബാന്‍ പോരാളികള്‍ കൂടി സുന്നികളെ ആക്രമിക്കാന്‍ തുടങ്ങിയതോടെ ഈ പ്രദേശത്തെ അക്രമം വര്‍ധിച്ചിരിക്കുകയാണ്.
ഷിയ ജനസംഖ്യ ഏറെയുള്ള പ്രദേശമാണ് ഖുറം. അഫ്ഗാനിസ്ഥാനോട് ചേര്‍ന്നതാണ് ഈ പ്രദേശം. അല്‍-അമ-നവാസ് ഇര്‍ഫാനി ആക്രമണത്തില്‍ പ്രതിഷേധിച്ച് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ജാമിയ മസ്ജിദിലെ പുരോഹിതനാണ് അദ്ദേഹം.
















