കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് പരാജയത്തില്‍ തകര്‍ന്നടിഞ്ഞ പശ്ചിമബംഗാളിലെ സിപിഎമ്മില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പതാക ഉയര്‍ത്തലും വിവാദമാവുന്നു. സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് നേരിട്ട് പതാക ഉയര്‍ത്തുന്നതിന് പകരം റിമോട്ട് കണ്ട്രോള് ഉപയോഗിച്ചതാണ് ഒരു വിഭാഗം സംഘടനാ പ്രതിനിധികളെ അമര്‍ഷത്തിലാക്കിയിരിക്കുന്നത്. ബാങ്കുകളിലേയും സര്‍ക്കാര്‍ ഓഫീസുകളിലേയും കമ്പ്യൂട്ടര്വല്ക്കരണത്തെപ്പോലും എതിര്‍ത്ത പാര്‍ട്ടിയുടെ നേതാവ് ഇത് ചെയ്തത് അണികളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നാണ് ആക്ഷേപം.
പ്രമോദ് ദാസ് ഭവനില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനം പ്രതിനിധികളില്‍ വലിയ ആവേശമൊന്നും ഉണ്ടാക്കിയില്ല. 34 വര്‍ഷത്തിന് ശേഷം അധികാരത്തിന് പുറത്തുപോകേണ്ടിവന്നതാണ് ഈ തണുപ്പന്‍ പ്രതികരണത്തിന് കാരണം. തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തുന്നതിന് പകരം മറ്റ് പലതും പറഞ്ഞ് ശ്രദ്ധ തിരിക്കാനുള്ള നേതാക്കളുടെ ശ്രമത്തില്‍ പ്രതിനിധികളില്‍ അധികംപേരും നിരാശരാണ്. ജനങ്ങള്‍ക്കിടയിലെ പാര്‍ട്ടിയുടെ സ്വാധീനം വന്‍തോതില്‍ നഷ്ടപ്പെട്ടിരിക്കുന്നതായി പൊളിറ്റ്ബ്യൂറോ അംഗവും പശ്ചിമബംഗാള്‍ മുന്‍ വ്യവസായമന്ത്രിയുമായ നിരുപംസെന്‍ തന്നെ സമ്മതിക്കുന്നു. അതേസമയം മമതാ ബാനര്‍ജി സര്‍ക്കാരിന്റെ ഭരണത്തില്‍ ജനങ്ങളിലുണ്ടായിട്ടുള്ള നിരാശ മുതലെടുക്കാനും പാര്‍ട്ടിക്ക് കഴിയുന്നില്ല.
സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട സംഘടന-രാഷ്ട്രീയ റിപ്പോര്‍ട്ടുകളെക്കുറിച്ചും പ്രതിനിധികളില്‍നിന്ന് നിരവധി ആക്ഷേപങ്ങള്‍ ഉയരുകയുണ്ടായി. റിപ്പോര്‍ട്ടില്‍ കൊടുത്തിട്ടുള്ള പാര്‍ട്ടി അംഗങ്ങളുടെ കണക്കില്‍ കൃത്രിമം ഉണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2008 ല്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍ 3,28,400 പേരുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ 2011 ല്‍ അത് 3,01,250 ആയി കുറഞ്ഞു. കുത്തനെയുള്ള ഈ ഇടിവിന് കാരണം അംഗസംഖ്യ പെരുപ്പിച്ച് കാണിച്ചതാണെന്ന വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്. ഈ വിവരണത്തിലും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് പാര്‍ട്ടി നേതൃത്വമാണ്.
മുഴുവന്‍ സമയ പ്രവര്‍ത്തകരുടെ അഭാവംകൊണ്ടാണ് കാര്‍ഷിക രംഗത്തും വനിതാ രംഗത്തും വിദ്യാര്‍ത്ഥി-യുവജന രംഗത്തും വര്‍ഗ ബഹുജന സംഘടനകള്‍ക്ക് വന്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി ഇപ്പോള്‍ നല്‍കുന്നത് 5000 മുതല്‍ 6000 രൂപവരെയാണ്. മാസംതോറും നല്കുന്ന ഈ തുക തീരെ പരിമിതമാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. പല ജില്ലകളിലും വര്‍ഗബഹുജന സംഘടനകള്‍ക്ക് ഒരൊറ്റ മുഴുവന്‍ സമയ പ്രവര്ത്തകനുമില്ലാത്ത അവസ്ഥയാണുള്ളതെന്ന് സംഘടനാ റിപ്പോര്‍ട്ട് പരിതപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: