ന്യൂദല്‍ഹി: ഹജ് സബ്സിഡിയും ഹജ്ജ് ക്വാട്ടയും നിയമപരമാണോയെന്ന് പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇവയുടെ വിശദാംശങ്ങള്‍ ഒരാഴ്ചയ്ക്കകം അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്കി.
ഹജ് സബ്സിഡി സംബന്ധിച്ച് മുംബൈ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്കിയ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി പുതിയ ഹജ്ജ് നയം രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. മാര്‍ച്ച് ആദ്യവാരം സൗദി സര്‍ക്കാരുമായി കരാര്‍ ഒപ്പ് വയ്ക്കുമെന്നും അതിന് ശേഷമേ നയത്തിന് അന്തിമ രൂപം നല്കാന് കഴിയൂവെന്നും അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചു.
എന്നാല്‍ ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങള്‍ പരിശോധിക്കാന്‍ തങ്ങള്‍ തീരുമാനിച്ചുവെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. ഇതൊരു പൊതുതാത്പര്യ ഹര്‍ജിയായി കോടതി മാറ്റും. ഹജ് സബ്സിഡി, ഹജ് ക്വാട്ട, ഹജിനുള്ള കേന്ദ്രസര്‍ക്കാരിനുള്ള പ്രത്യേക പ്രതിനിധി സംഘം തുടങ്ങിയവയെല്ലാം കോടതി പരിശോധിക്കും.
അടുത്ത വെള്ളിയാഴ്ച കേസ് പരിഗണിക്കുമെന്നും വ്യക്തമായ ഉത്തരവ് നല്‍കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ കോടതിയെ സഹായിക്കാന്‍ അറ്റോര്‍ണി ജനറല്‍ തന്നെ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: