ഫറൂഖാബാദ്: സല്മാന് ഖുര്‍ഷിദിനു പിന്നാലെ തെരഞ്ഞെടുപ്പു കമ്മിഷനെതിരേ കേന്ദ്ര മന്ത്രി ബേനി പ്രസാദ് വര്‍മയും പരസ്യമായി രംഗത്ത്. സംവരണത്തിനുള്ളില്‍ മുസ്ലീങ്ങള്‍ക്ക് ഉപസംവരണം നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് വര്‍മ പറഞ്ഞു. പ്രസ്താവനയുടെ പേരില്‍ തനിക്കെതിരെ തെരഞ്ഞെടുപ്പു കമ്മിഷനു നടപടി സ്വീകരിക്കാമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
യു.പി തെരഞ്ഞെടുപ്പു റാലിക്കിടെ നടത്തിയ പ്രസംഗത്തിലാണ് ബേനി പ്രസാദ് വര്‍മയുടെ വിവാദ പരാമര്‍ശം. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച സല്മാന് ഖുര്‍ഷിദിനെ കമ്മീഷന് ശാസിച്ചിരുന്നു. എന്നാല്‍ തന്റെ നിലപാടില്‍ ഉറച്ച് നിന്ന ഖുര്‍ഷിദിനെതിരെ നടപടിക്ക് കമ്മീഷന് രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തിരുന്നു. പിന്നീട് ഖുര്‍ഷിദ് മാപ്പ് പറഞ്ഞ് തടിയൂരുകയായിരുന്നു. വിവാദത്തില്‍പ്പെട്ട ഖുര്‍ഷിദിനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് ഉന്നത നേതൃത്വവും തയ്യാറായിരുന്നില്ല. കൂടാതെ, കോണ്‍ഗ്രസ് നേതാക്കള്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ ഭരണഘടനാ സ്ഥാപനങ്ങളെ മാനിക്കാന്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് പിന്നോട്ടില്ലെന്നാണു ബേനി പ്രസാദിന്റെ അഭിപ്രായത്തോടെ വ്യക്തമാകുന്നത്. യു.പി തെരഞ്ഞെടുപ്പില്‍ നിര്‍ണായക വോട്ട് ബാങ്കായ ന്യൂന പക്ഷങ്ങളില്‍ സ്വാധീനം ചെലുത്തുകയാണു ലക്ഷ്യമെന്ന് ബിജെപിയും ബിഎസ് പിയും ആരോപിച്ചു. 27 ശതമാനം പിന്നോക്ക സംവരണത്തില്‍ ഒമ്പതു ശതമാനം ഉപസംവരണമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: