കൊല്ലം: കുരീപ്പുഴയില്‍ മാലിന്യനിക്ഷേപത്തിനെതിരെ സമരം ചെയ്തവര്‍ക്ക് നേരെ പോലീസ് തേര്‍വാഴ്ച. സ്ത്രീകളും കുട്ടികളുമടക്കമുള്ള സമരസമിതി പ്രവര്‍ത്തകരെ പോലീസ് വളഞ്ഞിട്ടു തല്ലി. മര്‍ദനമേറ്റ പന്ത്രണ്ടോളം കുട്ടികള്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സമരസമിതി കണ്‍വീനര്‍ മണലില്‍ സന്തോഷിനെ തിരഞ്ഞുപിടിച്ച് മര്‍ദ്ദനം. പ്രകോപിതരായ നാട്ടുകാര്‍ പോലീസ് വാഹനം ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ക്കു നേരെ കല്ലെറിഞ്ഞു.
ഇന്നലെ രാവിലെ ആറ് മണിയോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ള അറുപതോളം പേര് ലീച്ചേജ് ടാങ്ക് നിര്‍മാണത്തിലുള്ള കുഴിയിലിറങ്ങി പ്രതിരോധം തീര്‍ത്തിരുന്നു. 8.30ഓടെ കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം സമരക്കാരെ നേരിടുന്നതിന് എല്ലാവിധ സജ്ജീകരണങ്ങളുമായി സ്ഥലത്തെത്തി. 10.30ഓടെ പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് മൈക്രോഫോണിലൂടെ പോലീസിന്റെ അനൗണ്‍സ്മെന്റ് വന്നു. എന്നാല്‍ സമരക്കാര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ഒരു മണിയോടെ വീണ്ടും പോലീസ് മുന്നറിയിപ്പ് നല്‍കിയെങ്കിലും പൊരിവെയിലിനെ അവഗണിച്ച് നൂറു കണക്കിന് സമരക്കാര്‍ പ്രദേശത്ത് തന്നെ തങ്ങി.
ഉച്ചയ്ക്ക് 1.30ന് പോലീസ് സമരക്കാര്‍ക്ക് നേരെ ഇരച്ചു കയറിയതോടെ സമരരംഗത്തുണ്ടായിരുന്ന ഏഴുപേര്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് തയ്യാറായി. ഇതോടെ പോലീസ് പിന്‍വാങ്ങി. വീണ്ടും 2.45ഓടെ ഇരച്ചുകയറിയ പോലീസ് സ്ത്രീകളും കുട്ടികളും അടക്കമുള്ള സമരക്കാരെ പൊതിരെ തല്ലി. മര്‍ദ്ദനമേറ്റ പന്ത്രണ്ടോളം കുട്ടികള്‍ കൊല്ലം ബെന്‍സിഗര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടികളുടെയും സ്ത്രീകളുടെയും നിലവിളി ഒട്ടും തന്നെ പോലീസിന്റെ നിയമപാലനത്തിന് തടസമായില്ല. ഇതോടെ സമരക്കാര്‍ സംഘടിതരായി രംഗത്തെത്തിയെങ്കിലും പോലീസ് ക്രൂരമായി ലാത്തിച്ചാര്‍ജ് നടത്തി. ദേശീയപാതയിലിറങ്ങി വാഹനം തടയുകയും മറ്റും ചെയ്ത എഴുപതോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ഈസ്റ്റ് വെസ്റ്റ് പോലീസ് സ്റ്റേഷനുകളിലേക്ക് കൊണ്ടുപോയി.
കുരീപ്പുഴ ചണ്ടിഡിപ്പോയിലെ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് മുന്നോടിയായി ലീച്ചേജ് ടാങ്ക് നിര്‍മാണത്തിനെത്തിയ ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം നാട്ടുകാര്‍ തടഞ്ഞതിനെത്തുടര്‍ന്ന് സംഘര്‍ഷം നിലനിന്നിരുന്നു. പ്രശസ്തമായ വട്ടമനക്കാവ് ദുര്ഗാദേവീക്ഷേത്രത്തിന്റെയും തേവര്‍കാവ് മഹാദേവ ക്ഷേത്രത്തിന്റെയും ഇടയിലുള്ള ഭാഗത്ത് കോര്പ്പറേഷന് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ലാന്‍ഡ് ഫില്ലിംഗിന്റെ പേരില്‍ കഴിഞ്ഞദിവസം നാല് ജെസിബിയും രണ്ട് ഹിറ്റാച്ചിയും ഉപയോഗിച്ച് ഭൂമി കുഴിക്കാന്‍ എത്തിയിരുന്നു. ഇതിനെ എതിര്‍ത്ത് ഭക്തജനങ്ങളും നാട്ടുകാരും രംഗത്തെത്തിയതോടെ കഴിഞ്ഞദിവസം സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ സംഭവങ്ങള്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പ്രശസ്തമായ രണ്ട് ക്ഷേത്രങ്ങളിലെ കിണറുകള്‍ മാലിന്യമൊഴുകിയിറങ്ങി ഇപ്പോള്‍ അശുദ്ധമായിരിക്കുകയാണ്. ഇപ്പോഴത്തെ കുഴിയെടുപ്പ് കൂടി പൂര്ണമായാല് ഈ ക്ഷേത്രങ്ങളിലെ ആരാധന തന്നെ മുടങ്ങുന്ന സാഹചര്യമാണുള്ളത്. ഇതിനെതിരെയാണ് നാട്ടുകാര്‍ സമരരംഗത്തുള്ളത്.
കോര്‍പ്പറേഷനിലെ 55 ഡിവിഷനുകളിലെയും മാലിന്യം കുരീപ്പുഴ ചണ്ടി ഡിപ്പോയിലേക്ക് തള്ളാനുള്ള നീക്കമാണ് ഇപ്പോഴും നടക്കുന്നത്. സമാന്തരമായി ബയോഗ്യാസ് പ്ലാന്റുകള്‍ തുടങ്ങുമെന്നുള്ള കോര്‍പ്പറേഷെന്റ പ്രഖ്യാപനം എങ്ങുമെത്തിയിട്ടില്ല. പൂന്തോട്ടം, സാന്ദര്യവത്കരണം, ക്ലീന്‍സിറ്റി എന്നൊക്കെ പറയുന്നതല്ലാതെ മാലിന്യപ്രശ്നം പരിഹരിക്കാന്‍ ഒരിഞ്ച് മുന്നോട്ട് നീങ്ങാത്ത കോര്പ്പറേഷന് ഭരണകൂടം കുരീപ്പുഴ നിവാസികളെ അടിച്ചൊതുക്കി പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നത്. സമാധാനപരമായി സമരം ചെയ്ത സ്ത്രീകളും കുട്ടികളും അടക്കമുള്ള നാട്ടുകാരെ ക്രൂരമായി പോലീസ് തല്ലിച്ചതച്ചതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. ഇന്ന് കോര്പ്പറേഷന് പരിധിയില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ആഹ്വാനപ്രകാരം ഹര്‍ത്താല്‍ ആചരിക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: