കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് ഉത്തരവാദി മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയാണെന്ന് സിപിഎം. ഭട്ടാചാര്യ സര്‍ക്കാരിന്റെ വ്യവസായ നയവും ഭൂമിയേറ്റെടുക്കലും ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നകറ്റിയെന്നാണ് സിപിഎം ബംഗാള്‍ സംഘടനാ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്. കൊല്‍ക്കത്തയിലെ ജ്യോതിബസു നഗറില്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് നാലുദിവസത്തെ സമ്മേളനം ഉദ്ഘാടനം ചെയ്തത്. സംഘടനാ റിപ്പോര്‍ട്ടില്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമാണുള്ളത്.
ബംഗാളിലെ 34 വര്‍ഷത്തെ ഇടതുഭരണം തകര്‍ത്ത് മമത ബാനര്‍ജി അധികാരം പിടിച്ചെടുത്തശേഷം നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനമാണിത്. ഭരണതലത്തിലും സംഘടനാതലത്തിലും വലിയ വീഴ്ചകളുണ്ടായെന്ന് പാര്‍ട്ടി വിലയിരുത്തിയ സാഹചര്യത്തില്‍ ഇനിയെന്ത് എന്ന ചോദ്യത്തിനുത്തരം തേടലാകും ഈ സമ്മേളനം. മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയടക്കം ഭരണ നേതൃത്വം വഹിച്ചവരേയും പാര്‍ട്ടി നേതൃത്വത്തേയും ഒരുപോലെ വിമര്‍ശിക്കുന്ന സംഘടനാ റിപ്പോര്‍ട്ടാണ് പ്രതിനിധിസമ്മേളനത്തിലവതരിപ്പിക്കുകയെന്ന് അറിയുന്നു. 1996 ല്‍ കൊണ്ടുവന്ന തെറ്റുതിരുത്തല്‍ രേഖ ശരിയായ വിധത്തില്‍ നടപ്പിലാക്കാത്തത് പാര്‍ട്ടി സംവിധാനത്തെ ദുര്‍ബലമാക്കിയെന്നും വിമര്‍ശനമുണ്ട്.
സംസ്ഥാനത്തെ പാര്‍ട്ടി ബ്രാഞ്ച് കമ്മറ്റികള്‍ നിര്‍ജീവമാണ്, പാര്‍ട്ടി നേതാക്കളെ കീഴ്ജീവനക്കാരെപ്പോലെ കാണുന്നു. നേതാക്കളുടെ അധിക സ്വത്ത് സമ്പാദനം തുടങ്ങി പരാജയത്തിന് നിരവധി കാരണങ്ങളും റിപ്പോര്‍ട്ടില്‍ നിരത്തുന്നുണ്ട്. ആണവകരാറിന്റെ പേരില്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത് കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യത്തിന് വഴിവച്ചുവെന്ന വിമര്‍ശനവും സംഘടനാ റിപ്പോര്‍ട്ടിലുണ്ട്. പാര്‍ട്ടിയില്‍ അടിമുടി മാറ്റം വരുത്തണമെന്ന് സംസ്ഥാന സെക്രട്ടറി ബിമന്‍ബോസ് അഭിപ്രായപ്പെട്ടിരുന്നെങ്കിലും സെക്രട്ടറി സ്ഥാനത്ത് ബിമന്‍ബോസ് തുടരാനാണ് സാധ്യത. സോമനാഥ് ചാറ്റര്‍ജിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതുള്‍പ്പെടെയുള്ള വിഷയങ്ങളും പ്രതിനിധി സമ്മേളനത്തില്‍ ഉയരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: