ന്യൂദല്‍ഹി: വിദേശ ബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണമുള്ളത് ഇന്ത്യക്കാര്‍ക്കാണെന്നും ഇത് 24.5 ലക്ഷം കോടിയോളം വരുമെന്നും സിബിഐ ഡയറക്ടര്‍ വെളിപ്പെടുത്തി. മൗറീഷ്യസ്, സ്വിറ്റ്സര്‍ലന്റ്, ലിച്ചന്സ്റ്റന്, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്റ് തുടങ്ങിയ ഇടങ്ങളിലെ ബാങ്കുകളിലേക്കാണ് ഇന്ത്യക്കാര്‍ നിയമവിരുദ്ധമായി പണം കുന്നുകൂട്ടിയിട്ടുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി.
“ഇന്ത്യക്കാരുടേതായി 500 ബില്യണ്‍ ഡോളര്‍ കള്ളപ്പണനിക്ഷേപം വിദേശബാങ്കുകളില്‍ ഉള്ളതായാണ് കണക്കാക്കപ്പെടുന്നത്. സ്വിസ് ബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ളതും ഇന്ത്യക്കാര്‍ക്കാണ്” സിബിഐ ഡയറക്ടര്‍ ആര്.പി.സിംഗ് പറഞ്ഞു. അഴിമതിക്കെതിരെയും കള്ളപ്പണം വീണ്ടെടുക്കുന്നതിനെക്കുറിച്ചും ഇന്റര്‍പോളിന്റെ ഒരു പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമവിരുദ്ധമായ ഇത്തരം പണമിടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കിട്ടാന്‍ സമയമെടുക്കുമെന്നും നിക്ഷേപമുള്ള രാജ്യങ്ങളിലെ ഒട്ടേറെ നിയമകടമ്പകള്‍ കടന്നുവേണം അന്വേഷണം നടത്താനെന്നും സിബിഐ ഡയറക്ടര്‍ പറഞ്ഞു. അഴിമതി കുറവാണെന്ന് ട്രാന്‍സ്പാരന്‍സി ഇന്റര്‍നാഷണല്‍ ഇന്‍ഡക്സ് പറയുന്ന രാജ്യങ്ങളിലേക്കാണ് കള്ളപ്പണം പോകുന്നത്. വളരെ കുറച്ചുമാത്രം അഴിമതിയേയുള്ളൂ എന്ന് പറയുന്ന ന്യൂസിലാന്റ്, സിങ്കപ്പൂര്‍, സ്വിറ്റ്സര്‍ലന്റ് എന്നിവിടങ്ങളിലെ ബാങ്കുകളിലാണ് കള്ളപ്പണ നിക്ഷേപമുള്ളത്, അദ്ദേഹം ചൂണ്ടിക്കാട്ടി.
കള്ളപ്പണനിക്ഷേപമുള്ള രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്ക് അതേക്കുറിച്ച് വിവരങ്ങള്‍ നല്‍കാനുള്ള രാഷ്ട്രീയ ശക്തിയില്ലെന്നും തങ്ങളുടെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന ഭയമാണ് ഇതിന് കാരണമെന്നും ആര്.പി.സിംഗ് പറഞ്ഞു.
കള്ളപ്പണത്തെക്കുറിച്ചുള്ള അന്വേഷണം മുന്നോട്ട് കൊണ്ടുപോവുക സങ്കീര്‍ണമായ കാര്യമാണെന്ന് സിബിഐ ഡയറക്ടര്‍ അവകാശപ്പെട്ടു. കള്ളപ്പണം വീണ്ടെടുക്കുന്നതിന് നിരവധി തടസങ്ങളുണ്ട്. അനിശ്ചിതത്വത്തിനും കാലതാമസത്തിനും ഇടയാക്കുന്ന സവിശേഷമായ നിയമപ്രക്രിയയാണിത്. ഭാഷാ തടസവും വിശ്വാസരാഹിത്യത്തിന്റെ പ്രശ്നവുമൊക്കെ ഇതിലുണ്ട്, ആര്.പി.സിംഗ് വിശദീകരിച്ചു.
സിബിഐ അന്വേഷിക്കുന്ന 2ജി, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങിയ കുംഭകോണവുമായി ബന്ധപ്പെട്ട പണം ദുബായ്, സിംഗപ്പൂര്‍, മൗറീഷ്യസ് വഴി സ്വിറ്റ്സര്‍ലന്റില്‍ എത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും സിബിഐ ഡയറക്ടര്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: