ന്യൂദല്‍ഹി: എല്ലാ തരത്തിലുമുള്ള ബാലവേലകളും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച നിയമത്തില്‍ മാറ്റം വരുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ബാലവേല നിരോധന നിയന്ത്രണ നിയമത്തില്‍ ഭേദഗതിവരുത്താന്‍ സര്‍ക്കാര്‍ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ബാലവേലയ്ക്ക് പുനര്‍നിര്‍വചനം നല്‍കണമെന്നും എല്ലാ നിയമത്തിന് കീഴിലും ഇതിന് ഐക്യരൂപം നല്‍കണമെന്നും കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ആവശ്യമുന്നയിച്ചിരുന്നു. നിലവില്‍ 14 വയസ്സില്‍ താഴേയുള്ള കുട്ടികളെ കൊണ്ട് ജോലിചെയ്യിപ്പിക്കുന്നതിനെതിരെയാണ് നിയമം ഉണ്ടായിരുന്നത്. 18 വയസ്സില്‍ താഴെയുള്ളവരും ഇത്തരത്തില്‍ ജോലി ചെയ്യുകയാണെങ്കില്‍ അതും ബാലവേലയായി പരിഗണിക്കണമെന്നാണ് പുതിയ ആവശ്യം.
ബാലവേല പൂര്‍ണമായും നിരോധിക്കുകയാണ് നിയമ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. അപകട സാധ്യതയുള്ളതും ഇല്ലാത്തതുമായ മേഖലയില്‍ തൊഴിലെടുക്കുന്ന കുട്ടികള്‍ക്ക് ഇത് സഹായകമാകും. വിദ്യാഭ്യാസ അവകാശ നിയമം ഫലപ്രദമായി നടപ്പാക്കുവാന്‍ ബാലവേല നിരോധന നിയമം ഫലപ്രദമായി നടപ്പാക്കുന്നതിലൂടെ സാധിക്കുമെന്ന് വനിതാ ശിശുക്ഷേമ മന്ത്രാലയം സെക്രട്ടറി അഭിപ്രായപ്പെട്ടു. ബാലവേല കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചക്കും വികാസത്തിനും കോട്ടം വരുത്തുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: