മുംബൈ: ജൂലായ് 13 മുംബൈ സ്ഫോടന പരമ്പരയിലെ പ്രതി ഹരൂണ്‍ റഷീദ് അബ്ദുല്‍ ഹമീദ് നായിക് 2001-ല്‍ പാക്കിസ്ഥാനില്‍ വച്ച് ഒസാമ ബിന്‍ലാദനെ കണ്ടുമുട്ടിയതായി മുംബൈ പോലീസിലെ ഭീകരവിരുദ്ധ സ്ക്വാഡിന്റെ തലവന്‍ രാകേഷ് മരിയ അറിയിച്ചു.
2011 ജൂലായ് 13-ന് ഓപ്റ ഹൗസ്, സാവേരി ബസാര്‍, ദാദര്‍ എന്നിവിടങ്ങളില്‍ സ്ഫോടനങ്ങളില്‍ 27 പേര് കൊല്ലപ്പെട്ടിരുന്നു. 125 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഒസാമയുടെ ബഹാവല്‍പുരിലെ പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു 35-കാരനായ നായിക്. ലഷ്കര്‍-ഇ-തൊയ്ബയെ ഇന്ത്യന്‍ മുജാഹുദ്ദീനുമായി ബന്ധിപ്പിക്കുന്ന കണ്ണിയും നായിക് ആണ്.
ജെയിഷ്-എ-മുഹമ്മദ്, അല്‍-ഖ്വയ്ദ തുടങ്ങിയ ഭീകര സംഘടനകളുമായും നായിക്കിന് ബന്ധമുണ്ട്. ഇയാള്‍ ഇപ്പോള്‍ മറ്റൊരു കേസില്‍ ജയിലിലാണ്. 2011 ഓഗസ്റ്റ് 22-ന് കള്ളനോട്ടുകള്‍ കൈവശം വച്ചതിനാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായത്.
രണ്ടായിരം ആണ്ടിന് ഒടുവില്‍ പാകിസ്ഥാനില്‍ നുഴഞ്ഞുകയറിയ നായിക്, അവിടെ ബഹാവല്‍പുരില്‍ ലഷ്കര്‍-ഇ-തോയ്ബയുടെ ഭീകര ക്യാമ്പുകളില്‍ (2001-ല്‍) പങ്കെടുത്തിട്ടുണ്ട്. ദൗര-ഇ-ആം, ദൗര-ഇ-ഖാസ് എന്നീ പരിശീലന പരിപാടികളിലാണ് ഇയാള്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: