തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പരസ്യ പ്രസ്താവനകള്‍ പരിധി വിടുന്ന സാഹചര്യത്തിലാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒരു നേതാവിനു വേണ്ടി മുദ്രാവാക്യം വിളിക്കുന്നതു തെറ്റല്ല. ഒരാള്‍ക്കെതിരേ മുദ്രാവാക്യം വിളിക്കുമ്പോഴാണ് അച്ചടക്ക ലംഘനമാകുന്നതെന്നും അദ്ദേഹം പഞ്ഞു.
കെ.പി.സി.സി യോഗത്തിനെത്തിയ കെ.സുധാകരന് എം.പിക്ക് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. തനിക്കും മുഖ്യമന്ത്രിക്കും അനുകൂലമായി പലപ്പോഴും മുദ്രാവാക്യം വിളികള്‍ ഉണ്ടായിട്ടുണ്ടെന്നും അതെല്ലാം അച്ചടക്ക ലംഘനമായി കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സുധകാരന്റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. പ്രശ്നങ്ങളെ കുറിച്ച് തന്നോടോ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടോ എപ്പോള്‍ വേണമെങ്കിലും സുധാകരന് സംസാരിക്കാം.
കണ്ണൂരിലെ പോസ്റ്റര്‍ വിവാദം അടഞ്ഞ അധ്യായമാണ്. ഇതു സംബന്ധിച്ച് സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഭിന്നതകളൊന്നുമില്ല. പോസ്റ്റര്‍ പ്രശ്നത്തില്‍ പോസ്റ്റ്മോര്‍ട്ടത്തിന്റെ ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. വക്കം കമ്മിറ്റി റിപ്പോര്‍ട്ടില്‍ പാര്‍ട്ടിക്കു ഗുണകരമാകും വിധം നടപടി സ്വീകരിക്കും. കുട്ടനാട് പാക്കേജിനെക്കുറിച്ചു പഠിക്കാന്‍ മുന്‍മന്ത്രി സിറിയക് ജോണ്‍ അധ്യക്ഷനായി സമിതിയെ രൂപീകരിച്ചു.
ഗവര്‍ണറുടെ നിര്യാണത്തെ തുടര്‍ന്നു നിര്‍ത്തി വച്ച ജില്ലാ കണ്‍വന്‍ഷനുകള്‍ ആറു മുതല്‍ പുനരാരംഭിക്കും. ഓഗസ്റ്റ് അവസാനം നടക്കുന്ന സംസ്ഥാന സമ്പൂര്‍ണ പാര്‍ട്ടി സമ്മേളനത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനാണു യോഗം ചേര്‍ന്നത്. സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ, സംഘടന, സാമ്പത്തിക പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നതിനു മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: