ന്യൂദല്‍ഹി: 2008ലെ മുംബയ് ഭീകരാക്രമണ കേസില്‍ ഇന്ത്യയില്‍ അറസ്റ്റിലായ ഏക ഭീകരന് അജ്മല്‍ കസബ് തനിക്ക് വധശിക്ഷ വിധിച്ച ബോംബെ ഹൈക്കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നത് സുപ്രീംകോടതി അനിശ്ചിതമായി മാറ്റി.
രാവിലെ അപ്പീല്‍ പരിഗണിച്ച കോടതി പ്രത്യേക തീയതി പ്രഖ്യാപിക്കാതെ അപ്പീല്‍ പരിഗണിക്കുന്നത് മാറ്റി വയ്ക്കുന്നതായി അറിയിക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 10ന് അപ്പീലില്‍ തീരുമാനമുണ്ടാകുന്നതു വരെ വധശിക്ഷ നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.
പ്രത്യേക വിചാരണ കോടതി പ്രഖ്യാപിച്ച വധശിക്ഷ കഴിഞ്ഞ വര്‍ഷം ഹൈക്കോടതി ശരിവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ അല്‍താഫ് ആലവും സി.കെ. പ്രസാദും അടങ്ങുന്ന രണ്ടംഗബെഞ്ചാണ് സുപ്രീംകോടതിയില്‍ കസബിന്റെ അപ്പീല്‍ പരിഗണിക്കുന്നത്. സുപ്രീംകോടതിയും കൈയ്യൊഴിയുകയാണെങ്കില്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി മാത്രമാണ് കസബിന് മുന്നിലുള്ള ഏക പോംവഴി.
2008 നവംബറില്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ 166 പേര്‍ക്കാണ് ജീവന് നഷ്ടമായത്. കസബിനെ മാത്രമാണ് ജീവനോടെ പിടികൂടാന്‍ കഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: