ജയ്പൂര്‍: സല്മാന് റുഷ്ദിയുടെ സന്ദര്‍ശനം സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ തെറ്റാണെന്ന് ജയ്പൂര്‍ സാഹിത്യോത്സവത്തിന്റെ പ്രൊഡ്യൂസര്‍ സഞ്ജയ് കെ.റോയി പറഞ്ഞു. അദ്ദേഹത്തിന്റെ സന്ദര്‍ശനം അപ്രഖ്യാപിതമായിട്ടായിരുന്നുവെങ്കില് ഇത്രമാത്രം പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിഎന്‍എന്‍-ഐബിഎന്‍ ചാനലില്‍ കരണ്‍ താപ്പറിന് നല്കിയ അഭിമുഖത്തിലാണ് റോയി ഇക്കാര്യം പറഞ്ഞത്.
രാജസ്ഥാന് ഇന്റലിജന്‍സ് ബ്യൂറോ നല്കിയ രഹസ്യ സൂചനയെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം റദ്ദാക്കേണ്ടിവന്നതെന്ന് റോയി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. റുഷ്ദി ഇന്ത്യയിലെത്തുകയായിരുന്നെങ്കില് അദ്ദേഹത്തിന് മതിയായ സുരക്ഷ നല്‍കേണ്ടതുണ്ടെന്നും അത് നല്കാന് സാധിക്കാത്തതിനാല്‍ റുഷ്ദിയോട് ഇന്ത്യയിലേക്ക് വരരുതെന്ന് നിര്‍ദ്ദേശിക്കണമെന്നും രാജസ്ഥാന് സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെടുകയായിരുന്നെന്നും സഞ്ജയ് കെ. റോയ് പറഞ്ഞു.
ഇന്റലിജന്‍സ് ബ്യൂറോ നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റുഷ്ദി ഇന്ത്യയിലേക്ക് വരേണ്ടതില്ലെന്ന തീരുമാനത്തില്‍ സംഘാടകര്‍ എത്തിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ രഹസ്യാന്വേഷണ സംഘം നല്കിയ വിവരങ്ങള്‍ വിശ്വസനീയമാണോയെന്ന് പറയാന്‍ തനിക്ക് സാധിക്കില്ലെന്നും റോയ് പറഞ്ഞു.
ജനുവരി 20 ന് ആരംഭിച്ച സാഹിത്യേത്സവത്തില്‍ എത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് റുഷ്ദി വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുമെന്ന് നിശ്ചയിച്ചിരുന്നെങ്കിലും ആക്രമണ ഭീഷണിയെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.
വീഡിയോ കോണ്‍ഫറന്‍സ് നടക്കുകയായിരുന്നെങ്കില്‍ എന്ത് ആക്രമണം നടത്താനും തയ്യാറായി നില്ക്കുന്ന ഏകദേശം 5000 ത്തോളം പേരാണ് അവിടെ കൂടിയിരുന്നത്. ചിലര്‍ കസേരകള്‍ സ്ക്രീനിനുനേരെ എറിയാന്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് താന്‍ വീഡിയോ കോണ്‍ഫറന്‍സ് റദ്ദാക്കിയതെന്നും റോയ് പറഞ്ഞു.
റുഷ്ദിയ്ക്കെതിരെ വിശുദ്ധയുദ്ധമാണ് നടക്കുന്നതെന്നും അവസാനം വരെ മുസ്ലീം യുവാക്കള്‍ ഇതിനെതിരായി പോരാടുമെന്നും ഒരു മുതിര്‍ന്ന പുരോഹിതന് പറഞ്ഞതായും റോയ് അഭിമുഖത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: