കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസില്‍ ഏതന്വേഷണവുമാകാമെന്ന തീര്‍പ്പില്‍ മുസ്ലിംലീഗ് അവസാനമെത്തിച്ചേര്ന്നിരിക്കുന്നു. പ്രത്യേക അന്വേഷണസംഘം ഇപ്പോള്‍ നടത്തുന്ന അന്വേഷണം തുടരുകയോ, അല്ലെങ്കില്‍ സിബിഐ ഉള്‍പ്പെടെ ഏതെങ്കിലും ഏജന്‍സിയെ ഏല്‍പ്പിക്കുകയോ ചെയ്യുന്നതില്‍ ലീഗിന് എതിര്‍പ്പില്ലെന്നുമാണ് 26ന് കോഴിക്കോട്ട് ചേര്‍ന്ന മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിരിക്കുന്നത്.
സിബിഐ അന്വേഷണത്തെ തുടക്കംമുതലേ എതിര്‍ത്തുപോരുകയും നിര്ണ്ണായകസന്ദര്ഭങ്ങളിലെല്ലാം അത്തരമൊരന്വേഷണത്തെ ആകാവുന്നത്ര ശക്തിസമാഹരിച്ച് അട്ടിമറിക്കുകയും ചെയ്ത ലീഗും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും ഇപ്പോള്‍ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതിന് പിന്നിലെ ഇരട്ടത്താപ്പ് തിരിച്ചറിയേണ്ടതുണ്ട്. ഇപ്പോള്‍ നടന്നുവരുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ സംഘത്തലവനെപ്പോലും മാറ്റി, സര്‍വീസ് കാലഘട്ടത്തിലൊന്നും മികവ് തെളിയിക്കാത്ത ഒരാളെ തല്‍സ്ഥാനത്ത് കുടിയിരുത്തുകയും ചെയ്തതിന് ശേഷമാണ് ലീഗ് ഈ നിലപാട് എടുത്തിരിക്കുന്നത്.
സിബിഐ അന്വേഷണം സംബന്ധിച്ച് നടന്ന മധ്യസ്ഥചര്ച്ചകളിലും കോടതിവ്യവഹാരങ്ങളിലുമെല്ലാം തികച്ചും നിഷേധാത്മകമായ നിലപാടായിരുന്നു ലീഗിനും യുഡിഎഫിനും. ‘സിബിഐയുടെ ആള്ക്കാര് നിരപരാധികളായ മുസ്ലിംലീഗുകാരെയും തന്നെയും പാണക്കാട് തങ്ങള്‍ ഉള്‍പ്പെടെയുള്ളവരെയും പിടിച്ച് ജയിലില്‍ ഇടുകയില്ലെന്ന് എന്താണുറപ്പ്’ എന്നായിരുന്നു 2003 ആഗസ്റ്റ് 12ന് തിരുവനന്തപുരത്ത് വെച്ച് കോഴിക്കോട് പ്രസ്ക്ലബ് ഭാരവാഹികളുമായി നടത്തിയ മദ്ധ്യസ്ഥചര്‍ച്ചയില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി രോഷാകുലനായി ചോദിച്ചത്.
പിന്നീട് നിയമോപദേശം തേടിയപ്പോഴും ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ചുണ്ടായ കേസുകളിലും സിബിഐ അന്വേഷണം നടക്കാതിരിക്കാനാവശ്യമായ നിലപാടുകള്‍ എടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയ മുസ്ലിംലീഗാണ് നിലപാടുകളില്‍ തകിടം മറിഞ്ഞ് സിബിഐയെ ഇപ്പോള്‍ സ്വാഗതം ചെയ്യുന്നു എന്ന തോന്നലുളവാക്കുന്നത്. സിബിഐ കാര്യക്ഷമമവും നിഷ്പക്ഷവുമായ ഒരു ഏജന്‍സി ആണെന്നോ അല്ലെന്നോ വൈദഗ്ധ്യത്തോടെ പറയുവാന്‍ കഴിയില്ല എന്നായിരുന്നു ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെ കുഞ്ഞാലിക്കുട്ടി അന്ന് വ്യക്തമാക്കിയത്.
സിബിഐ അന്വേഷണം നടത്താന്‍ ലീഗിന് ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടെങ്കില്‍ കേന്ദ്രത്തിലും കേരളത്തിലും ഭരണപങ്കാളിത്തമുള്ള മുസ്ലിംലീഗിന് ഭരണപരമായ ഒരു തീരുമാനം എടുക്കാന്‍ എളുപ്പം സാധിക്കാവുന്നതേയുള്ളൂ. എന്നാല്‍ അത്തരമൊരു നിലപാട് എടുക്കാനുള്ള ആത്മാര്‍ത്ഥത കാണിക്കാതെയാണ് ലീഗ് നേതാക്കള്‍ ഇപ്പോള്‍ പ്രസ്താവനായുദ്ധം നടത്തുന്നത്.
അഞ്ചാം മന്ത്രിസ്ഥാനത്തിന് വേണ്ടി ശക്തിയുക്തം വാദിച്ച ലീഗ് സെക്രട്ടറിയേറ്റ് യോഗം മന്ത്രിസ്ഥാനക്കാര്യത്തില് ഇപ്പോള്‍ നിശ്ശബ്ദത പാലിക്കുകയാണ്. വിലപേശല്‍ തന്ത്രത്തിലൂടെയും സമ്മര്ദ്ദതന്ത്രത്തിലൂടെയും രാഷ്ട്രീയ ലാഭം ഉണ്ടാക്കുന്ന മുസ്ലിംലീഗ് സിബിഐ അന്വേഷണം ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തുകയാണ് യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ ചെയ്യുന്നത്. അന്വേഷണമാവാം എന്ന ഒഴുക്കന്‍ പ്രസ്താവനയുടെ പുകമറയില്‍ പാര്‍ട്ടിയുടെ ഇമേജും തന്റെ ഇമേജും സംരക്ഷിക്കാനാണ് പി.കെ. കുഞ്ഞാലിക്കുട്ടി പരിശ്രമിക്കുന്നത്.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: