ന്യൂദല്‍ഹി: കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അവശ്യസേവനങ്ങളും സ്വകാര്യവല്ക്കരിക്കാന് യുപിഎ സര്‍ക്കാര്‍ നീക്കം തുടങ്ങി. ജലവിതരണ സേവനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനും ജലവിഭവ പദ്ധതികളുടെ പ്രവര്‍ത്തന, ഭരണച്ചെലവുകള്‍ പൂര്‍ണമായി വീണ്ടെടുക്കാന്‍ വെള്ളത്തിന് വില നിശ്ചയിക്കാനും ദേശീയ ജലനയത്തിന്റെ കരട് നിര്‍ദ്ദേശിക്കുന്നു. ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിക്കുന്ന പുതിയ നയം നടപ്പാക്കാനുള്ള കൂടിയാലോചനകള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു.
കുടിവെള്ളത്തിനും ജലസേചനത്തിനുമുള്പ്പെടെ കാര്‍ഷിക, ആഭ്യന്തര മേഖലകളില്‍ നല്കുന്ന സബ്സിഡികള്‍ പൂര്‍ണമായി പിന്‍വലിക്കുക, കുടിവെള്ള വിതരണമെന്ന സേവനത്തില്‍നിന്ന് പൂര്‍ണമായി പിന്മാറി പശ്ചാത്തലസൗകര്യമൊരുക്കുന്ന കാര്യത്തില്‍ മാത്രം സര്‍ക്കാര്‍ ഇടപെടുക, ജലവിതരണത്തിന് ചെലവാകുന്ന തുക ജനങ്ങളില്‍നിന്ന് പിരിച്ചെടുക്കുക, കുടിവെള്ള വിതരണം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുക തുടങ്ങിയ ജനവിരുദ്ധ നിര്‍ദ്ദേശങ്ങളാണ് ദേശീയ കരട് ജലനയം മുന്നോട്ടുവെക്കുന്നത്. കുടിവെള്ളത്തിന്റെ കാര്യത്തില്‍ നഗര, ഗ്രാമീണ ജനങ്ങള്‍ക്ക് മേല്‍ വന്‍ സാമ്പത്തികബാധ്യത വരുത്തുന്ന നിര്‍ദ്ദേശങ്ങളാണ് ഇവ.
കാര്‍ഷിക, ആഭ്യന്തര മേഖലകള്‍ക്കുള്ള എല്ലാവിധ ജലസബ്സിഡികളും എടുത്തുകളയാന്‍ 15 പേജ് വരുന്ന കരട് നയം നിര്‍ദ്ദേശിക്കുന്നു. അവശിഷ്ടങ്ങള്‍ പുനസംസ്കരിച്ച് വീണ്ടും ഉപയോഗിക്കുന്നതിന് സ്വകാര്യ വ്യവസായങ്ങള്‍ക്ക് സബ്സിഡികളും ആനുകൂല്യങ്ങളും നല്‍കണം. കാര്‍ഷികാവശ്യങ്ങള്‍ക്ക് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കുള്ള സബ്സിഡി എടുത്തുകളയണം. ജലത്തിന്റെയും വൈദ്യൂതിയുടെയും ദുരുപയോഗത്തിന് സബ്സിഡി വഴിയൊരുക്കുന്നുവെന്നാണ് കരട് നയം അവകാശപ്പെടുന്നത്. 2005 ല്‍ ലോകബാങ്ക് നിര്‍ദ്ദേശിച്ച സാമ്പത്തിക പരിഷ്കരണ പാതയുടെ ചുവടുപിടിച്ചാണ് നയരേഖ തയ്യാറാക്കിയിരിക്കുന്നത്. ജലസേചന, കുടിവെള്ള, ശുചീകരണ സേവന മേഖലകളെല്ലാം വിപണി മത്സരത്തിന് തുറന്നുകൊടുക്കണമെന്നാണ് ലോകബാങ്ക് ശുപാര്‍ശ ചെയ്തിരുന്നത്. വിപണിയില്‍ മത്സരക്ഷമത ഉറപ്പാക്കി എല്ലാ പൗരന്മാര്ക്കും ചുരുങ്ങിയ അളവില്‍ എളുപ്പം ലഭ്യമാകുന്ന തരത്തില്‍ ജലം നല്‍കണമെന്ന് കരട് നയം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. ജലത്തിന്റെ വില വിപണി തീരുമാനിക്കും. എന്നാല്‍ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ മാതൃകയില്‍ വെള്ളത്തിനുള്ള പൗരന്റെ അവകാശം നിയമപരമാക്കണമെന്ന നിര്‍ദ്ദേശമൊന്നും രേഖയില്‍ ഇല്ല.
വന്‍കിട ജലപദ്ധതികളുടെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങളെ പുരോഗതിയില്‍ പങ്കാളികളാക്കണമെന്നും പദ്ധതി കൊണ്ട് പ്രയോജനം കിട്ടുന്ന കുടുംബങ്ങള്‍ക്കുള്ള നേട്ടങ്ങള്‍ക്ക് സമമായ പങ്ക് നല്‍കാനും കരട് നയം നിര്‍ദ്ദേശിക്കുന്നുണ്ട്. പദ്ധതി ബാധിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനും നഷ്ടപരിഹാരം നല്‍കുന്നതിനും വെള്ളത്തിന് വില നല്കുന്നതുവഴി പദ്ധതിയുടെ ഗുണഭോക്താക്കളായ കുടുംബങ്ങളും ഒരു പങ്ക് വഹിക്കണമെന്നാണ് കേന്ദ്ര ആസൂത്രണ കമ്മീഷന് തയ്യാറാക്കിയ കരട് ജലനയം പറയുന്നത്.
വൈദ്യുതി വിലയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ ഇല്ലാതാക്കി താരിഫ് നിയന്ത്രണ കമ്മീഷനുകള്‍ക്ക് പൂര്‍ണ അധികാരം നല്‍കണമെന്ന് ആസൂത്രണ കമ്മീഷന് നിയോഗിച്ച ഷുംഗ്ലു കമ്മറ്റി ശുപാര്‍ശ ചെയ്തു. വൈദ്യുതിക്ക് ഉല്പാദനച്ചെലവിന് ആനുപാതികമായ വിലനിര്‍ണയം ഉറപ്പാക്കണം. ഹൈക്കോടതി സിറ്റിംഗ് ജഡ്ജി ചെയര്‍മാനും കേന്ദ്ര താരിഫ് റെഗുലേറ്ററി കമ്മീഷന് അംഗം, ചീഫ് സെക്രട്ടറി, മറ്റ് സംസ്ഥാനങ്ങളിലെ പിഎസ്സി അംഗങ്ങളില്‍ ഒരാള്‍ തുടങ്ങിയവര്‍ അംഗങ്ങളുമായി നിയന്ത്രണ കമ്മീഷനുകള്‍ പുനസംഘടിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
കഴിഞ്ഞ കാലങ്ങളില്‍നിന്ന് സര്‍ക്കാര്‍ ഒന്നും പഠിച്ചിട്ടില്ലെന്നാണ് പുതിയ കരട് നയം വ്യക്തമാക്കുന്നതെന്ന് സൗത്ത് ഏഷ്യാ നെറ്റ്വര്‍ക്ക് ഓണ്‍ ഡാംസ്, റിവേഴ്സ് ആന്റ് പീപ്പിളിലെ വിദഗ്ധനായ ഹിമാന്‍ശു താക്കര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ജീവന്രേഖയായ ഭൂഗര്‍ഭജലം സുസ്ഥിരമാക്കുന്നതിലാണ് മുഴുവന്‍ ശ്രദ്ധയും പുലര്‍ത്തേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: