ന്യൂദല്‍ഹി: പുതിയ ദേശീയ ജലനയത്തിന്റെ കരട് തയാറായി. ജലവിതരണം സ്വകാര്യവത്ക്കരിക്കണമെന്നതാണ് കരടിലെ പ്രധാന നിര്‍ദ്ദേശം. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും കാര്‍ഷിക ആവശ്യങ്ങള്‍ക്കും നല്കുന്ന വെള്ളത്തിന് സബ്സിഡി നല്‍കേണ്ടതില്ലെന്നും അന്തര്‍ സംസ്ഥാന ജലതര്‍ക്കങ്ങള്‍ പരിഹരിക്കാനായി കേന്ദ്രം ഒരു സ്ഥിരം ടൈബ്യൂണല്‍ രൂപീകരിക്കണമെന്നും കരട് നിര്‍ദ്ദേശിക്കുന്നു.
ജലവിതരണം സ്വകാര്യവത്ക്കരിക്കുന്നതിലൂടെ ജലവുമായി ബന്ധപ്പെട്ട പദ്ധതികളുടെ ചെലവ് പൂര്‍ണ്ണമായും ഇടാക്കാന്‍ പറ്റുമെന്ന് കരട് പറയുന്നു. കാര്‍ഷിക ആവശ്യങ്ങള്‍ക്കും നല്കുന്ന വെള്ളത്തിന് സബ്സിഡി ഇല്ലാതാക്കുന്നതിലൂടെ ഗ്രാമീണ മേഖലയിലും നഗര പ്രദേശങ്ങളിലും വെള്ളത്തിന്റെ വില കുത്തനെ കൂടും. ജലത്തിന്റെ ദുരുപയോഗം തടയാന്‍ ഇത് സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.
കാര്‍ഷിക ആവശ്യങ്ങള്‍ക്ക് നല്കുന്ന വൈദ്യുതിക്ക് സബ്സിഡി നല്കുന്ന സബ്രദായം വെട്ടിക്കുറയ്ക്കണമെന്നും ഇത് ജലവും വൈദ്യുതിയും പാഴാക്കുന്നത് തടയാനാകും. പകരം വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ജലത്തിന് സബ്സിഡി നല്കിയാല് പുനരുപയോഗത്തിന് സഹായമാകുമെന്നും ദേശീയ ജലനയത്തിന്റെ കരടില്‍ പറയുന്നു.
കരട് നയത്തിന് അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ ഇതിലെ വ്യവസ്ഥകള്‍ പാലിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മാത്രമേ ജലസേചനപദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ സഹായം ലഭിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: