ഗോധ്ര: സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഗോധ്രയില്‍ സദ്ഭാവനാ ഉപവാസം നടത്തി. രാവിലെ 11 ന് സത്യഗ്രഹവേദിയായ സ്റ്റേറ്റ് റിസര്‍വ് പോലീസ് ഗ്രൗണ്ടില്‍ എത്തിയ നരേന്ദ്ര മോഡിയെ സ്ഥലം എംപിയും എംഎല്‍എയും ബിജെപി നേതാക്കളും വിവിധ മതനേതാക്കളും ചേര്‍ന്ന് ഹാര്‍ദ്ദമായി സ്വീകരിച്ചു. സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ട ആയിരക്കണക്കിന് പേര് സത്യഗ്രഹത്തില്‍ പങ്കെടുത്തു.
2002 ല്‍ അയോധ്യയില്‍നിന്ന് മടങ്ങിവരികയായിരുന്ന 59 രാമഭക്തരെ സബര്‍മതി എക്സ്പ്രസ് തടഞ്ഞിട്ട് തീവെച്ച് കൊലപ്പെടുത്തിയ സ്ഥലമാണ് ഗോധ്ര. രാജ്യത്തെ നടുക്കിയ ഈ സംഭവത്തിന്റെ പത്താം വാര്‍ഷികത്തിന് ഒരു മാസം മാത്രം അവശേഷിക്കെയാണ് സമുദായസൗഹാര്‍ദ്ദത്തിന്റെ സന്ദേശവുമായി മോഡി ഉപവാസം നടത്തിയത്.
ഉപവാസത്തിന് തുടക്കം കുറിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും വോട്ടുബാങ്ക് രാഷ്ട്രീയത്തെ നരേന്ദ്ര മോഡി നിശിതമായി വിമര്‍ശിച്ചു. രാജ്യത്ത് വികസനവും വളര്‍ച്ചാനിരക്കും ഉണ്ടാകണമെങ്കില്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് അന്ത്യം കുറിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വികസനമെന്നാല്‍ എന്താണെന്ന അവബോധം ജനങ്ങളില്‍ ഉണ്ടാക്കിയത് താന്‍ നേതൃത്വം നല്കുന്ന ബിജെപി സര്‍ക്കാരാണെന്ന് മോഡി ചൂണ്ടിക്കാട്ടി. തങ്ങളുടെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെയാണ് ജനങ്ങള്‍ ഇഷ്ടപ്പെടുന്നത്, അദ്ദേഹം അഭിപ്രായപ്പെട്ടു.
രാഷ്ട്രീയം ഇപ്പോള്‍ വോട്ടുബാങ്കിന് ചുറ്റും കറങ്ങുകയാണ്. വികസനത്തെ നിര്‍ണയിക്കുന്നതുപോലും വോട്ടുബാങ്ക് ആണെന്ന നില വന്നിരിക്കുന്നു. ഭൂരിപക്ഷം സമൂഹം അനുഭവിക്കുന്ന കഷ്ടതകളില്‍നിന്ന് ചിലര്‍ നേട്ടമുണ്ടാക്കുകയാണ്. വോട്ടുബാങ്ക് ശക്തിപ്പെടുമ്പോള്‍ രാജ്യം അതിന്റെ ദുരന്തം അനുഭവിക്കും. ഈ നയം തിരുത്തേണ്ടതുണ്ട്, മോഡി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: