ന്യൂദല്‍ഹി: ആന്‍ഡമാന്‍ ദ്വീപില്‍ ആദിവാസി യുവതികളെക്കൊണ്ട് നഗ്നനൃത്തം ചെയ്യിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. വിനോദസഞ്ചാരികള്‍ക്കുവേണ്ടിയാണ് ഇവരെക്കൊണ്ട് നിര്‍ബന്ധിച്ച് നൃത്തം ചെയ്യിക്കുന്നത്. ഒരു പ്രമുഖ ബ്രിട്ടീഷ് പത്രമായ ദി ഗാര്ഡിയന് ആണ് ചൂഷണത്തിന്റെ മറ്റൊരു മുഖം കൂടി വ്യക്തമാക്കുന്ന വീഡിയോ ദൃശ്യം പുറത്തുവിട്ടത്.
ജറാവ വിഭാഗത്തില്‍ പെട്ട ആദിവാസികളെയാണ് ഭക്ഷണം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് നൃത്തം ചെയ്യിക്കുന്നത്. സന്ദര്‍ശകരില്‍ നിന്നും പണം കൈപ്പറ്റുന്ന പോലീസും ഈ അതിക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയായിരുന്നു. വിനോദ സഞ്ചാരികള്‍ ഈ ദ്വീപിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ തുടങ്ങിയിട്ട് അധികനാളായിട്ടില്ല.
ഒരു വിനോദസഞ്ചാരി ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളാണ് പത്രം പുറത്തുവിട്ടത്. ഇതില്‍ ആദിവാസി യുവതികളെ നൃത്തം ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ശബ്ദം കേള്‍ക്കാം. യുവതികളെക്കൊണ്ട് നൃത്തം ചെയ്യിക്കുന്നതിനായി 200 പൗണ്ട് വരെയാണ് പോലീസിന് വിനോദസഞ്ചാരികള്‍ നല്‍കുന്നത്.
പുറം ലോകവുമായി അധിക ബന്ധം സ്ഥാപിക്കാത്ത ആദിവാസി വിഭാഗമാണ് ജറവ. ഈ വിഭാഗത്തില്‍പ്പെട്ട 403 ആദിവാസികളാണ് ദക്ഷിണ ആന്‍ഡമാനിലെ സംരക്ഷിത വനത്തില്‍ താമസിക്കുന്നതെന്നാണ് ഔദ്യോഗിക രേഖകളില്‍ നിന്നും വ്യക്തമാകുന്നത്.
അതേസമയം ഈ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആന്‍ഡമാര്‍ നിക്കോബാര്‍ ഭരണകൂടത്തോട് വിശദീകരണം ആവശ്യപ്പെട്ടു. ഇത്തരമൊരു സംഭവം അത്യന്തം നിന്ദ്യമായതാണെന്ന് ആദിവാസി ക്ഷേമകാര്യ മന്ത്രി കെ.പി.സിംഗ് ദേവ് പറഞ്ഞു.
യുവതികളെ അര്‍ധനഗ്നരാക്കി നൃത്തം ചെയ്യിച്ച പ്രവൃത്തി മാപ്പര്‍ഹിക്കുന്നില്ലെന്നും ദേവ് അഭിപ്രായപ്പെട്ടു. ഉചിതമായ ശിക്ഷതന്നെ ഇതിനുകാരണക്കാരായവര് അര്‍ഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതിനുത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നിയമ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സല്മാന് ഖുര്‍ഷിദും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: