എണ്ണമറ്റ ദേശസ്നേഹികള്‍ക്ക് ആശയും ആവേശവും സ്നേഹവും പകര്‍ന്ന അതുല്യനും അപൂര്വവ്യക്തിത്വവുമുള്ള ഒരു സംഘാടകനായിരുന്നു ഭാസ്കര്‍റാവുജി.
തന്റെ ജീവിതം ഹിന്ദുസമാജത്തിന്റെ ഐക്യത്തിനും കെട്ടുറപ്പിനും അതുവഴി രാഷ്ട്രസേവനത്തിനുംവേണ്ടി ആയിരിക്കണമെന്ന ആഗ്രഹം അന്തിമനിമിഷംവരെ അദ്ദേഹത്തിനുണ്ടായിരുന്നു.
തൊള്ളായിരത്തി നാല്പതുകളില് തനിക്ക് തികച്ചും അന്യമായ ഭാഷയും ജീവിതസാഹചര്യങ്ങളുമുള്ള കേരളത്തിലേക്ക് ആദര്‍ശത്തിന്റെ സാക്ഷാല്‍ക്കാരത്തിനുവേണ്ടി ഭാസ്കര്‍റാവുജി തുടങ്ങിയ ജീവിതയാത്രയുടെ അന്ത്യവും ഈ പരശുരാമക്ഷേത്രത്തിന്റെ കര്മഭൂമിയില്തന്നെയായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. എങ്കില്‍ തീര്‍ച്ചയായും ഭാസ്കര്‍റാവുജിക്ക് യോജിക്കുന്ന വിശേഷണം- അദ്ദേഹം ഒരു പക്ഷെ അതിഷ്ടപ്പെടുകയില്ലായിരിക്കാം- പ്രചാരകനായ കര്‍മ്മയോഗി എന്നായിരിക്കും.
1919 ല്‍ ബര്‍മയില്‍ ജനിച്ച് അച്ഛന്റെ നിര്യാണശേഷം മുംബൈയില്‍ മടങ്ങിവന്ന് വിദ്യാഭ്യാസം തുടരുകയാണുണ്ടായത്. സമര്‍ത്ഥമാംവിധം നിയമബിരുദം നേടി 1946 ല്‍ സംഘപ്രചാരകനായി കേരളത്തില്‍ വന്ന ഭാസ്കര്‍റാവു ശിവറാം കളംബി എന്ന ഭാസ്കര്‍ കളംബി, ഭാസ്കര്‍റാവു എന്ന് മാത്രമാണ് പിന്നീടറിയപ്പെട്ടത്. ആദ്യം എറണാകുളത്തും പിന്നീട് കോട്ടയത്തും തുടര്‍ന്ന് മധ്യകേരളത്തിലും, 1964 മുതല്‍ കേരള സംസ്ഥാനത്തിന്റെ പ്രാന്തപ്രചാരകനായും അദ്ദേഹം ചുമതല നോക്കിപ്പോന്നു. കേരളത്തില്‍ ഒന്നോ അതിലധികമോ തവണ ഭാസ്കര്‍റാവു സന്ദര്‍ശിക്കാത്ത ഗ്രാമങ്ങള്‍ വിരളമാണ്. തികഞ്ഞ ഒതുക്കവും വിനയവും സൗമ്യതയുമുള്ള അദ്ദേഹത്തെ കേരളത്തിലെ ഹിന്ദുഗൃഹങ്ങള് ദത്തെടുത്തുവെന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയമില്ല.
തുടര്‍ന്നുള്ള കാലം മുഴുവന്‍ അദ്ദേഹം കേരളീയനായി ജീവിച്ചു. മലയാളം പഠിച്ചു. കേരളത്തിന്റെ ചെണ്ടമുറിയന്‍ കപ്പയും മുളകും പൊട്ടിച്ച ചമ്മന്തിയും സ്വാദിഷ്ടഭക്ഷണമായി സ്വീകരിച്ചു. രാപകലില്ലാതെ ജീവിച്ചു. സാധാരണക്കാരില്‍ സാധാരണക്കാരന്റെ വേഷമായ ഒറ്റമുണ്ടോടുകൂടിയ ശുഭ്രവേഷം, ഷര്‍ട്ടിന്റെ പോക്കറ്റില്‍ തിരുകിയ കര്‍ചീഫിന്റെ ഉയര്‍ന്ന തുമ്പുകള്‍ മുന്നിലോട്ടു മടങ്ങി, അല്പം പൊന്തിയ പല്ലുകള്‍ ലേശം പുറത്തുകാണുന്ന മുഖം, മന്ദമെങ്കിലും ചടുലമായ ഭാവത്തില്‍ ചെറുപ്പക്കാര്‍ക്കൊപ്പം തമാശകള്‍ പറഞ്ഞും പൊട്ടിച്ചിരിച്ചും ശിശുസഹജമായ സഹവര്‍ത്തിത്വംകൊണ്ട് ദരിദ്രരും സമ്പന്നരും തൊഴിലാളികളും മുതലാളിയും ഉദ്യോഗസ്ഥരും ഉദ്യോഗാര്‍ത്ഥികളും ഗൃഹസ്ഥരും എല്ലാവരും മണിക്കൂറുകളോളം സംസാരിച്ചാലും പിന്നെയുമെന്തോ പ്രതീക്ഷിക്കുന്നതുപോലെ നിഷ്കളങ്കമായ സാമീപ്യത്തിനുവേണ്ടി അവര്‍ ആരെയാണോ ആഗ്രഹിച്ചത് എങ്കില്‍ ആ മനുഷ്യനാണ് ഭാസ്കര്‍റാവുജി.
ലോകത്തിലാദ്യമായി ബഹുജന തെരഞ്ഞെടുപ്പിലൂടെ അധികാരം നേടിയ കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിച്ചിരുന്ന കേരളത്തില്‍ താനെവിടെ നില്ക്കുന്നു, തന്റെ ദൗത്യമെന്ത് എന്ന് അദ്ദേഹത്തിന് നല്ലവണ്ണമറിയാമായിരുന്നു. എത്രയോ മഹാന്മാരായ സംഘാടകരെ തന്റെ പിതൃനിര്‍വിശേഷമായ സ്നേഹലാളനയിലൂടെ അദ്ദേഹം വളര്‍ത്തിയെടുത്തു. അവരിലൂടെ കേരളത്തിന്റെ മുഖഛായയും അദ്ദേഹം മാറ്റിയെടുത്തു. ഇടുക്കിയുടെയും വയനാടിന്റെയും ഗിരിനിരകള്‍ മുതല്‍, ആഴി തലോടുന്ന തീരങ്ങള്‍ വരെ പാറശാല മുതല്‍ ചന്ദ്രഗിരിപ്പുഴ വരെ, അപ്രതിഹതമായ ആവേശമായി സ്നേഹലാളനകള്‍ ചൊരിഞ്ഞുകൊണ്ട് ആര്‍എസ്എസിന്റെ ശാഖകളും അതിലൂടെ പ്രവര്‍ത്തകരെയും അവരിലൂടെ ഉല്ബുദ്ധമായ ഒരു ഹിന്ദുസമൂഹത്തെയും രൂപപ്പെടുത്തിയ ചരിത്ര ഏടുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോഴാണ് ഭാസ്കര്‍റാവുജിയുടെ ക്രാന്തദര്‍ശിത്വം മനസിലാവുക. ജീവിതത്തില്‍ ഏതെങ്കിലും വിധത്തിലുള്ള പ്രസിദ്ധി അദ്ദേഹം ആഗ്രഹിച്ചിട്ടില്ല. പത്രങ്ങളില്‍ സ്വന്തം പ്രസ്താവനകളോ ചിത്രങ്ങളോ വരുന്നതിനെ പ്രോത്സാഹിപ്പിച്ചിട്ടില്ല. അറിവിന്റെ കാര്യത്തില്‍ ആരുടെയും പുറകിലല്ലാതിരുന്നിട്ടും ആരുടെയും മുന്നില്‍ കയറാന്‍ അദ്ദേഹം മോഹിച്ചില്ല.
വ്യക്തിഗതമായ പെരുമാറ്റത്താല്‍ ഒരു കുട്ടി പോലും സംഘടനയില്‍നിന്ന് മാറിനില്‍ക്കരുതെന്ന് നിക്കര്ഷ പുലര്‍ത്തിയ വ്യക്തി, സ്വന്തം കുടുംബാംഗങ്ങളെയോ ബന്ധുക്കളെയോ സ്മരിക്കാന്‍പോലും സമയം കണ്ടെത്താന്‍ കഴിയാതിരുന്ന മനുഷ്യന്, പക്ഷ വാനിലേക്കയച്ച കുഞ്ഞിക്കിളിയെ എന്നപോലെ താലോലിച്ച് പരിരക്ഷിച്ച് എത്ര പ്രഗല്ഭരെ സൃഷ്ടിച്ചു. വാചകക്കസര്‍ത്തുകൊണ്ട് അദ്ദേഹം ആരെയും കീഴടക്കാന്‍ ശ്രമിച്ചില്ല. സ്നേഹവായ്പോടെ എത്രയോ ഹൃദയങ്ങളെ കീഴടക്കി. ഭാസ്കര്‍റാവുജി ഒരു പ്രഭാഷകനായിരുന്നില്ല. എഴുത്തുകാരനോ കവിയോ ഗായകനോ ഒന്നുമായിരുന്നില്ല. കാവിയുടുത്ത സന്യാസിയുമായിരുന്നില്ല.
പക്ഷേ എത്രയോ ഗായകരും പ്രാസംഗികരും എഴുത്തുകാരും കവികളും ഒത്തുചേര്‍ന്ന വ്യക്തിത്വമായിരുന്നു അത്. ഹിന്ദുസാമൂഹ്യപ്രവര്‍ത്തനം സ്വന്തം മാര്‍ഗമായി സ്വീകരിച്ച, കേരളം കണ്ട ഏറ്റവും മഹാനായ ഒരു സംഘാടകനെയാണ് ഭാസ്കര്‍റാവുജിയുടെ വേര്‍പാടിലൂടെ ആര്‍എസ്എസിന് നഷ്ടമായത്. ഭാസ്കര്‍റാവുജി. വിടപറഞ്ഞ് പത്തുവര്‍ഷം കഴിയുമ്പോഴും അസ്തമിക്കാത്ത ആദര്ശനക്ഷത്രമായി അദ്ദേഹത്തിന്റെ ഓര്‍മകള്‍ വെളിച്ചം വിതറുന്നു.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: