ഭൂമുഖത്തെ ഏറ്റവും മികച്ച 500 സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ ലിസ്റ്റില്‍ കയറി നില്ക്കാന് ഇന്ത്യക്ക് വെറും രണ്ട് കമ്പ്യൂട്ടറുകളേ നിര്‍മിക്കേണ്ടി വന്നുള്ളൂ. പുത്തന്‍ എഡിഷന് സൂപ്പര്‍ കമ്പ്യൂട്ടറുകളില്‍ കേമന്‍ ജപ്പാന്റെ ‘കെ’ കമ്പ്യൂട്ടറാകുന്നു. ഒരു സെക്കന്റില്‍ 10.51 പെറ്റാ ഫ്ലോപ്പുകളാണ് ഇവന്റെ ശേഷി. സെക്കന്റില്‍ 2.57 പെറ്റാ ഫ്ലോപ്പ് ശേഷിയുള്ള ചൈനയുടെ ‘ടിയാന്‍ഹെ-1എ’ ആണ് വളരെ താഴെയായി രണ്ടാം സ്ഥാനം കയ്യടക്കിയിരിക്കുന്നത്.
എണ്ണ പര്യവേഷണം, എയറോനോട്ടിക്സ്, എയറോ സ്പേസ്, ഊര്‍ജം, ഗതാഗതം, വാഹനങ്ങള്‍, ഔഷധനിര്‍മാണം, ഇലക്ട്രോണിക്സ് എന്ന് പറയേണ്ട അസംഖ്യം വ്യവസായമേഖലകളില്‍ രൂപകല്‍പ്പനകള്‍ക്കും ഉല്‍പ്പാദനപ്രക്രിയകള്‍ക്കും അക്ഷരാര്‍ത്ഥത്തില്‍തന്നെ, അത്യന്താപേക്ഷിതമാണ് സൂപ്പര്‍ കമ്പ്യൂട്ടറുകള്‍. സങ്കീര്‍ണമായ കാലാവസ്ഥാ മോഡലുകള്‍ വച്ച് പ്രവചനം നടത്തുന്ന മെറ്റിയറോളജിസ്റ്റുകള്ക്കും ഡിഎന്‍എ ശ്രേണികളെ വിശകലനം ചെയ്യുന്ന മെഡിക്കല്‍ ഗവേഷകര്‍ക്കും ആകാശത്തെ നക്ഷത്രജാലങ്ങളെ പഠിക്കുന്ന സ്പേസ് സയന്റിസ്റ്റുകള്ക്കുമൊക്കെ സൂപ്പര്‍ കമ്പ്യൂട്ടറിനെ കൂടാതെ വയ്യ. ഇവരെല്ലാം കൂടുതല്‍ കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന സങ്കീര്‍ണ കമ്പ്യൂട്ടറുകള്‍ ആഗ്രഹിക്കുന്നു.
ഉയര്‍ന്ന പ്രകടനശേഷിയുള്ള കമ്പ്യൂട്ടറുകളുടെ ഉപഭോക്താക്കള്‍ നേരിടുന്ന വെല്ലുവിളികളില്‍ ചിലതിനെ വിശദീകരിക്കാന്‍, ആംസ്റ്റര്‍ഡാമിലെ കമ്പ്യൂട്ടര്‍ വിദഗ്ധന്‍ നീല്‍സ് ഡ്രോസ്റ്റ് കാപ്പിയുടെ ഉദാഹരണം പറയുന്നു: “ഒരു കോണ്‍ഫറന്‍സിനിടയില്‍ ഒരുസംഘം ശാസ്ത്രജ്ഞര്‍ക്ക് കാപ്പി നല്‍കേണ്ട ചുമതല എനിക്കാണെന്നിരിക്കട്ടെ. ശാസ്ത്രജ്ഞന്മാരുടെ എണ്ണം ചെറുതെങ്കില്‍, എനിക്ക് എന്റെ വീട്ടിലെ ചെറിയ കോഫീമേക്കര്‍ കൊണ്ടുതന്നെ കാപ്പിയിടാം, എന്റെ സ്വന്തം കമ്പ്യൂട്ടറില്‍ കമ്പ്യൂട്ടേഷന്‍ നടത്തുന്നതുപോലെ.
പക്ഷേ, ആളുകളുടെ എണ്ണം വളരെക്കൂടുതലെങ്കിലോ? കാപ്പി നല്‍കലിന് ഏറെ നേരമെടുക്കും. ദാഹിച്ച് വലയുന്ന ശാസ്ത്രജ്ഞരുടെ ഒരു നീണ്ട ക്യൂ രൂപപ്പെടുകയും ചെയ്യും. എന്റെ ഈ പ്രശ്നത്തിന് പോംവഴി ഒരു വലിയ, വേഗതയേറിയ കോഫീമേക്കര്‍ ആണ്. വലിയ റെസ്റ്റോറന്റുകളില്‍ ഉപയോഗിക്കുന്ന മാതിരിയുള്ള ഒരു ഇന്‍ഡസ്ട്രിയല്‍ സൈസ് കോഫീമേക്കര്‍ വാങ്ങാം. പക്ഷേ, നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, അതിന്റെ വില ഭീമമാണ്”.
ഈ സാധര്‍മ്യത്തെ, സൂപ്പര്‍ കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം വിശദീകരിക്കാന്‍, നീല്‍സ് വലിച്ചുനീട്ടുന്നു: “ഒരു വമ്പന്‍ കോഫീമേക്കര്‍ വാങ്ങുന്നതിന് പകരം, എനിക്ക് കുറേയധികം കൊച്ച് കോഫീമേക്കറുകള്‍ (കമ്പ്യൂട്ടര്‍ പദാവലിയില്‍ ഇതിനെ ‘ക്ലസ്റ്റര്‍’ എന്ന് പറയും) എനിക്ക് ഒരു വലിയ കോഫീമേക്കര്‍ വാടകയ്ക്കെടുക്കാം (ക്ലൗഡ് കമ്പ്യൂട്ടിംഗ്) അല്ലെങ്കില്‍ ഒരെണ്ണം കടം വാങ്ങാം (ഗ്രിഡ് കമ്പ്യൂട്ടിംഗ്).
മേല്പ്പറഞ്ഞവയെല്ലാത്തിന്റെയും ഒരു സങ്കലനമാകും യഥാര്‍ത്ഥത്തില്‍ ഞാന്‍ ഉപയോഗിക്കുന്നത്. ഉദാഹരണം പറഞ്ഞാല്‍ ഞാന്‍ എന്റെ സ്വന്തം കോഫീമേക്കര്‍ ഉപയോഗിക്കും, അതോടൊപ്പം കുറേ അത്തരം കോഫീമേക്കറുകള്‍ വായ്പ വാങ്ങും, പിന്നെ വലിയ ഒരെണ്ണം വാടകയ്ക്കുമെടുക്കും. ഇങ്ങനെ പലയിടങ്ങളില്‍നിന്നും കോഫീമേക്കറുകള്‍ കൊണ്ടുവന്ന് ഒരുമിച്ച് ഉപയോഗിക്കുന്നത് ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗമാണെങ്കിലും, അത് പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കും.
ഉദാഹരണത്തിന്, വിവിധ കോഫീമെഷീനുകളില് വിഭിന്ന ഇനം കാപ്പിപ്പൊടികള്‍ ഉപയോഗിക്കേണ്ടിവരും: കാപ്പിക്കുരു, കാപ്പിപ്പൊടി, കാപ്പിപാഡ്, കാപ്പി കാപ്സ്യൂളുകള്‍ അങ്ങനെ. മാത്രമല്ല, ഈ വ്യത്യസ്ത മെഷീനുകള്‍ വിഭിന്ന രുചികളിലുള്ള കാപ്പിയായിരിക്കും തരിക (ഉദാഹരണത്തിന് എസ്പ്രെസോ)”. ശ്രീ നീല്‍സ് ഈ കാപ്പി അനലോഗിയെ ക്ലൗഡ് കമ്പ്യൂട്ടിംഗിനെ വിശദീകരിക്കാന്‍ പ്രയോജനപ്പെടുത്തുന്നു.
വരും സംവത്സരങ്ങളില്‍, സൂപ്പര്‍ കമ്പ്യൂട്ടിംഗില്‍ എന്ത് ചെയ്യാനാണ് ഇന്ത്യയുടെ പുറപ്പാട്? ക്വാണ്ടം ഫിസിക്സ്, കാലാവസ്ഥാ പ്രവചനവും ഗവേഷണവും മോളിക്യുലാര്‍ മോഡലിംഗ്, വിമാനങ്ങളുടെയും ആണവായുധങ്ങളുടെയും സിമുലേഷനുകള്‍ എന്നിവയ്ക്കാവശ്യമായ അതിസങ്കീര്‍ണവും അതിവിപുലങ്ങളുമായ ഗണിതാഭ്യാസങ്ങള്ക്കായാണ് സൂപ്പര്‍ കമ്പ്യൂട്ടറുകള്‍. കൂടാതെ മെഡിസിനിലും മെഡിക്കല്‍ എഞ്ചിനീയറിംഗിലും രക്തചംക്രമണം സിമുലേറ്റ് ചെയ്യാനും, ജിയോ ഫിസിക്സില്‍ ഭൂകമ്പ ചിത്രീകരണത്തിനും ബയോ ഫിസിക്സില്‍ വൈറസുകളുടെ സ്വഭാവനിര്ണയത്തിനും ജെനോമുകളുടെ വിശകലനത്തിനുമൊക്കെ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ കൂടിയേ തീരൂ.
2005 ല്‍, സൂപ്പര്‍ കമ്പ്യൂട്ടര്‍ ശേഷിയുടെ കാര്യത്തില്‍ ഇന്ത്യ ലോകത്ത് അഞ്ചാം സ്ഥാനത്തായിരുന്നു. 2010 ആയതോടെ രാജ്യം 24-ാം സ്ഥാനത്തേക്ക് വഴുതിവീണു. 90കളില്‍ സൂപ്പര്‍ കമ്പ്യൂട്ടിംഗ് ടെക്നോളജി ഇന്ത്യക്ക് നിഷേധിക്കപ്പെട്ടുവെങ്കില്‍, സിഡിഎസിലെ നമ്മുടെ പ്രഗത്ഭ ശാസ്ത്രജ്ഞന്മാര് ‘പരം’ സൂപ്പര്‍ കമ്പ്യൂട്ടര്‍ സൃഷ്ടിച്ച് നമ്മെ അഭിമാനപുളകിതരാക്കി. 2007ല്പോലും നമ്മുടെ പക്കല്‍ ലോകത്തെ മൂന്നാമത്തെ വലിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ ഉണ്ടായിരുന്നു. പക്ഷേ, അതിനുശേഷം ഈ തന്ത്രപ്രധാന മേഖലയിലെ ഇന്ത്യയുടെ പ്രകടനം കീഴ്പോട്ട് ഗമിച്ചു. ഇന്ന് ഇന്ത്യക്ക് സൂപ്പര്‍ കമ്പ്യൂട്ടര്‍ രംഗത്ത് സ്വപ്നങ്ങള്‍ കാണാന്‍ പോലും ശേഷിയില്ലാതായിരിക്കുന്നു.
രാഹുല്‍ സുധാകര്‍ മാനെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: