ക്രിസ്തുമസ്-നവവത്സരാഘോഷങ്ങളില്‍ കേരളത്തിലെ നഗരങ്ങള്‍ തിളങ്ങുമ്പോഴും ഇത് മദ്യവിമുക്ത ക്രിസ്തുമസ് ആയിരിക്കണമെന്നാണ് ക്രിസ്തീയ സഭകളുടെ സന്ദേശം. സഭകളുടെ ആകാംക്ഷ മനസിലാക്കാവുന്നതാണ്. മലയാളികള്‍ക്ക് ആഘോഷം എന്നാല്‍ മദ്യമാണ്. ഇപ്പോള്‍ ആഘോഷങ്ങള്‍ക്ക് മാത്രമല്ല അനുശോചനങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും മദ്യം അവിഭാജ്യ ഘടകമായിത്തീര്ന്നുകഴിഞ്ഞു. ശനി-ഞ്ഞായര്‍ ദിവസങ്ങളിലാണ് ക്രിസ്തുമസ് ആഘോഷിക്കുക. ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷങ്ങളുടെമേല്‍ നിഴല്‍ വീഴ്ത്തുന്നത് കേരളത്തിലേക്കുള്ള പച്ചക്കറി, മുട്ട, മാംസം മുതലായവ കയറ്റിവരുന്ന വാഹനങ്ങള്‍ തടയുന്നതുമൂലം ഉണ്ടാകുന്ന വിലക്കയറ്റവും വിഭവക്ഷാമവുമാണ്. അതോടൊപ്പം സപ്ലൈകോ ആഘോഷവേളകളില്‍ നല്കുന്ന ചില ആനുകൂല്യങ്ങള്‍ പിന്‍വലിച്ചതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നു. പ്രതിസന്ധിക്കും പരിഹാരം മദ്യമാണ്. കേരളത്തില്‍ ഓണത്തിന് 10 ദിവസം മലയാളി കുടിച്ചുതീര്‍ത്തത് 288.63 കോടി രൂപയുടെ മദ്യമാണ്. 2011 മാര്‍ച്ച് 31 അവസാനിച്ച വര്‍ഷത്തെ വിറ്റുവരവ് 6315 കോടിയാണ്. 2010 ല്‍ ഇത് 5000 കോടി രൂപയായിരുന്നു. ഇതുതന്നെ തെളിയിക്കുന്നത് വര്‍ധിച്ചുവരുന്ന മദ്യോപയോഗമാണ്. ഇന്ത്യയില്‍ ഏറ്റവും അധികം മദ്യം ഉപയോഗിക്കുന്ന സംസ്ഥാനം കേരളമാണ്.
കേരളത്തിലെ പ്രതിശീര്‍ഷ മദ്യോപയോഗം 8.25 ലിറ്ററാണ്. മദ്യം വാങ്ങുന്ന ആളുടെ പ്രായം 18 ല്‍നിന്ന് 22 ആയി ഉയര്‍ത്തിയിട്ടുണ്ട്. പക്ഷെ കേരളത്തിലെ മദ്യോപയോഗം 13 വയസ് മുതല്‍ ആരംഭിക്കുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കുട്ടികളില്‍ മദ്യോപയോഗം വര്‍ധിക്കാന്‍ കാരണം മദ്യത്തിന് ലഭിക്കുന്ന സ്വീകാര്യതയാണ്. വീട്ടിലെ വിരുന്നുകളിലും സല്‍ക്കാരങ്ങളിലും മദ്യം ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. ക്ലബ് സംസ്കാരവും പോഷിപ്പിക്കുന്നത് മദ്യോപയോഗമാണ്. ഇത് കണ്ടു വളരുന്ന കുട്ടികളാണ് മദ്യോപയോഗം നേരത്തെ തുടങ്ങുന്നത്. മദ്യപിച്ച് ലക്കുകെട്ട് പിതാക്കന്മാര് നീല സിഡി കണ്ട് നിര്‍ത്തിവെക്കാതെ ഉറങ്ങുമ്പോള്‍ മക്കളും ഫ്രിഡ്ജിലെ മദ്യം എടുത്ത് കഴിച്ച് അശ്ലീല സിഡി കണ്ട് ക്രിമിനല്‍ കുറ്റങ്ങളും സ്ത്രീപീഡനങ്ങളും നടത്താന്‍ തുടങ്ങുന്നു. കേരളത്തിലെ ഗാര്‍ഹിക-ബാലികാ പീഡനങ്ങള്‍ക്ക് പുറകില്‍ മദ്യോപയോഗമാണ്. മദ്യോപയോഗം മാനസികാരോഗ്യത്തെ തകര്‍ക്കും. ഇന്ത്യയില്‍ 32 ലക്ഷം മാനസിക രോഗികളുണ്ട്. ഇതില്‍ 6.4 ലക്ഷം വിഷാദരോഗവും ഉന്മാദ രോഗവും പിടിപെട്ടവരാണ്. നാഷണല്‍ സാമ്പിള്‍ സര്‍വേ പ്രകാരം ഇന്ത്യയില്‍ ഒരു ലക്ഷത്തില്‍ 132 മാനസികരോഗികളാണുള്ളതെങ്കില് കേരളത്തില്‍ ഇത് 253 ആകുന്നു. രണ്ടിരട്ടി. മാനസികാരോഗ്യമില്ലായ്മ, വ്യക്തി-സമൂഹ ബന്ധമില്ലായ്മ, വിഷാദം, വൈകാരിക സംഘര്‍ഷം, അന്തര്‍മുഖത്വം, ആത്മഹത്യാ പ്രവണത മുതലായ മാനസികാവസ്ഥകള്‍ കേരളത്തില്‍ ദൃശ്യമാണ്. ഇതിന് പ്രധാന കാരണം മദ്യോപയോഗമാണ്.
കേരളത്തില്‍ കൂടിവരുന്ന റോഡപകട മരണങ്ങള്‍ക്ക് കാരണം മദ്യം ഉപയോഗിച്ചുള്ള ഡ്രൈവിംഗാണ്. റോഡപകടങ്ങളിലും കേരളം മുന്നിലാണ്. കേരളത്തില്‍ മദ്യോപയോഗം കൂട്ടാനുള്ള നടപടികളാണ് സര്‍ക്കാര്‍ എടുക്കുന്നത്. 300 ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാനുള്ള നീക്കം വിവാദമായതിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. കൂടുതല്‍ ബാറുകളും ബിയര്‍പാര്‍ലറുകളും നല്‍കുന്നത് ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടാണെന്ന് അവകാശപ്പെടുമ്പോഴും മദ്യവില്‍പ്പനയില്‍നിന്നുള്ള വരുമാനവും രാഷ്ട്രീയക്കാരെ താങ്ങിനിര്‍ത്തുന്ന മദ്യലോബിയെ പ്രീണിപ്പിക്കാനുള്ള ശ്രമമാണിതെന്നും വ്യക്തമാണ്. ഇപ്പോള്‍ മദ്യനിരോധന സമിതി ആവശ്യപ്പെടുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പഞ്ചായത്തുകളില്‍ മദ്യഷാപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള അനുവാദം നല്‍കണമെന്നാണ്. ഇത് പരിഗണിക്കാമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അധികാരം നല്കിയാല് ദുരുപയോഗം ഉണ്ടാകുകയില്ല എന്ന് പ്രതീക്ഷിക്കുമ്പോഴും മദ്യം എന്ന മഹാവിപത്തിനെ ചെറുക്കാനും വഷളായിവരുന്ന മാനസികാരോഗ്യ നില വീണ്ടെടുക്കാനും സുചിന്തിതമായ നടപടികളാണ് എടുക്കേണ്ടത്.
വിഎസിന്റെ കലാപക്കൊടി
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ വീണ്ടും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് വിഭാഗീയ വിസ്ഫോടനം ലക്ഷ്യമിടുകയാണ്. സത്യസന്ധരായ നേതാക്കളെ പുറത്താക്കാനുള്ള ഗൂഢാലോചനക്കെതിരെയും തുടര്‍ച്ചയായി അധികാരത്തിലിരിക്കുന്ന നേതാക്കളെ പുറത്താക്കണമെന്നാവശ്യപ്പെട്ടും വിഎസ് കലാപക്കൊടി ഉയര്‍ത്തുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ അങ്കലാപ്പിലാക്കുന്നു. പിബി നിലപാട് മൂന്നുതവണ നേതൃത്വത്തിലിരുന്നവര്‍ ഒഴിയണമെന്നാണ്. പക്ഷെ പാര്‍ട്ടിതല ജില്ലാ തെരഞ്ഞെടുപ്പിന് ശേഷം മൂന്നുതവണ അധികാരം കയ്യാളിയവരെ തുടരാന്‍ അനുവദിച്ചത് മൂന്നുതവണ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന് നാലാമൂഴവും തുടരും എന്നതിലേക്കുള്ള ചൂണ്ടുപലകയാണ് എന്ന് വ്യാഖ്യാനിക്കപ്പെടുന്നു. വി.എസ്. അച്യുതാനന്ദന് സ്വഭാവദൂഷ്യമുള്ളവരെ പുറത്താക്കണമെന്ന ആവശ്യവും ഉയര്‍ത്തിയിട്ടുണ്ട്. പി. ശശിയും ഗോപി കോട്ടമുറിക്കലും അവിഹിതാരോപണ വിധേയരായി പുറത്താക്കപ്പെട്ടവരാണ്. പിണറായി പക്ഷത്തുള്ള സ്വഭാവദൂഷ്യമുള്ളവരെ പരാതി ലഭിച്ചിട്ടും പുറത്താക്കാത്തതിലെ അമര്‍ഷത്തിന്റെ ബഹിര്സ്ഫുരണമാണിതെന്നും കരുതപ്പെടുന്നു.
വി.എസ്. അച്യുതാനന്ദന് വീണ്ടും ഒറ്റയാള്‍ പോരാട്ടത്തിനൊരുങ്ങുന്നത് പിറവത്തെ യുഡിഎഫ് തോല്‍വിയും ഭരണമാറ്റവും പ്രതീക്ഷിച്ചാണ്. തെരഞ്ഞെടുപ്പ് പരാജയ വിശകലനത്തിലും വിഎസ് അവകാശപ്പെട്ടത് പാര്‍ട്ടി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നടത്തിയ മുന്നേറ്റത്തിന് പ്രധാന കാരണം താന്‍ പുനരുജ്ജീവിപ്പിച്ച ഐസ്ക്രീം, ഇടമലയാര്‍, പാമോയില്‍ കേസുകളാണെന്നായിരുന്നല്ലോ. മുല്ലപ്പെരിയാര്‍ വിഷയത്തിലും പിബിയെ തള്ളിപ്പറഞ്ഞ് അച്യുതാനന്ദന് കേരളത്തിനുവേണ്ടി വാദിച്ചത് സ്വന്തം പ്രതിഛായയെ ലക്ഷ്യംവെച്ചുതന്നെയായിരുന്നു. ഇപ്പോള്‍ സിബിഐ പിണറായിയെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റരഹിതനായി പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിണറായിക്ക് മത്സരിക്കാന്‍ സാധ്യമാകാതിരുന്നത് ലാവലിന്‍ അഴിമതികേസില്‍ പ്രതിയായതിനാലാണല്ലോ. കുറ്റവിമോചിതനായ പിണറായിയുടെ തിരിച്ചുവരവ് പ്രതിരോധിക്കാനാകുമോ ഈ വിഭാഗീയതാ പോഷണം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: