മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം തമിഴ്നാടിന്റെ ആഭ്യന്തരമന്ത്രിയായി ചുരുങ്ങി. 35ലക്ഷം മലയാളികളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന മുല്ലപ്പെരിയാര്‍ ഡാമിനെപ്പറ്റിയുള്ള ആശങ്ക വെറും ഉപതെരഞ്ഞെടുപ്പ് തന്ത്രമായി വ്യാഖ്യാനിച്ച് സുപ്രീംകോടതിയെയും മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതിയെയും സ്വാധീനിക്കത്തക്കവിധത്തിലുള്ള പ്രസ്താവന നടത്തിയത് ഭരണഘടനാലംഘനവും സത്യപ്രതിജ്ഞാലംഘനവുമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഐക്യം നിലനിര്‍ത്താനും സഹവര്‍ത്തിത്വം ഉറപ്പിക്കാനും ബാധ്യസ്ഥനാണെന്നിരിക്കെ കേരളത്തിന്റെ ജനലക്ഷങ്ങളുടെ ആശങ്കയെ പുച്ഛിച്ചുതള്ളി സുപ്രീംകോടതി വിധിയും ഉന്നതാധികാരസമിതി വിധിയും തമിഴ്നാടിനനുകൂലമാകുമെന്ന പ്രസ്താവന നടത്തിയത് സുപ്രീംകോടതിയെയും ഉന്നതാധികാരസമിതിയെയും സ്വാധീനിക്കുക എന്ന ലക്ഷ്യം വച്ചാണെന്ന് വ്യക്തമാണ്. ഉന്നത സ്ഥാനത്തിരിക്കുന്ന മന്ത്രിയുടെ പ്രസ്താവന സുപ്രീംകോടതിയും ഉന്നതാധികാരസമിതിയും സ്വാധീനത്തിന് വഴങ്ങുന്നവരാണെന്നുള്ള ധ്വനിയും സൃഷ്ടിക്കുന്നതാണ്. അനുനിമിഷം വഷളായിക്കൊണ്ടിരിക്കുന്ന കേരള-തമിഴ്നാട് ബന്ധം തമിഴ്നാട്ടിലെ മലയാളികളുടെ ജീവനുപോലും ഭീഷണി ഉയര്‍ത്തുമ്പോള്‍ 2ജി സ്പെക്ട്രം അഴിമതിയില്‍ ആരോപണവിധേയനായിരിക്കുന്ന ചിദംബരം തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള ഒരായുധമായി മുല്ലപ്പെരിയാര്‍ പ്രശ്നത്തെ കൈകാര്യം ചെയ്തത് ദൗര്‍ഭാഗ്യകരംതന്നെയാണ്.
ഇപ്പോള്‍ സാമ്പത്തിക പ്രതിരോധത്തിന്റെ പേരില്‍ വൈക്കോ പച്ചക്കറികളും മറ്റുല്‍പ്പന്നങ്ങളും കേരളത്തിലേക്ക് കടക്കുന്നത് തടയുകയാണ്. ഇപ്പോള്‍ ചിദംബരം തന്റെ പ്രസ്താവന പിന്‍വലിക്കുന്നുവെന്ന് പറയുന്നത് പിറവം ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നും ഫെബ്രുവരി മധ്യത്തോടെ ഉന്നതാധികാരസമിതി സമര്‍പ്പിക്കുന്ന വിശകലന റിപ്പോര്‍ട്ടും അതിന്റെ പശ്ചാത്തലത്തില്‍ ഉണ്ടാകാന്‍ പോകുന്ന സുപ്രീംകോടതിവിധിയും തമിഴ്നാടിന് അനുകൂലമാകുമെന്ന ദുര്‍വിധി അടങ്ങിയ പ്രസ്താവന ചിദംബരം പിന്‍വലിച്ചിട്ടില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി പരമോന്നത കോടതിയോടും ഉന്നതാധികാര സമിതിയോടും പരോക്ഷമായി നല്കുന്ന നിര്‍ദേശം രാജ്യദ്രോഹകരമായ വിഘടനവാദത്തിന് വളമിടുന്ന കുറ്റമാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടും ജലവും തമിഴ്നാടിന്റെ സ്വന്തമാണെന്നും ചിദംബരം പ്രസ്താവിക്കുന്നു. കേരളം ഒറ്റക്കെട്ടായും മന്ത്രിസഭാതലത്തിലും എല്ലാം പ്രധാനമന്ത്രിയോട് ഈ പ്രശ്നത്തില്‍ ഇടപെടണം എന്ന് അഭ്യര്‍ത്ഥിച്ചിട്ടും സുപ്രീംകോടതി ഈ പ്രശ്നത്തിന് പരിഹാരം കാണേണ്ടത് പ്രധാനമന്ത്രിയാണെന്ന് പറഞ്ഞിട്ടും പ്രധാനമന്ത്രി മൗനം വെടിഞ്ഞിട്ടില്ല. ഇപ്പോള്‍ ചിദംബരത്തിന്റെ പ്രസ്താവനക്കെതിരെ തിരുത്തലിനുശേഷവും കേരള എംപിമാര്‍ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധം നടത്തിയിട്ടും അദ്ദേഹം നിസംഗനായിത്തന്നെ തുടരുന്നു.
ആഭ്യന്തരമന്ത്രി ചിദംബരത്തെ പുറത്താക്കണമെന്ന ഏകസ്വരത്തിലുള്ള കേരള പ്രതിഷേധവും ബധിരകര്‍ണങ്ങളില്‍ പതിക്കുന്നു. അഴിമതിയുടെ നിഴലില്‍ നില്ക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി ഇപ്പോള്‍ പ്രാദേശികവാദിയായി മാറി സ്വന്തം കസേര ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്. കൂട്ടുത്തരവാദിത്വമുള്ള ഒരു മന്ത്രിസഭയിലെ ഒരംഗം പരസ്യമായി പ്രാദേശികവാദിയായി തമിഴ്നാടിനുവേണ്ടി സുപ്രീംകോടതിയെയും ഉന്നതാധികാര സമിതിയെയും സ്വാധീനിക്കാന്‍ നടത്തുന്ന ശ്രമം വിരല്‍ചൂണ്ടുന്നത് കേന്ദ്രമന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വമില്ലായ്മയിലേക്കാണോ? മുല്ലപ്പെരിയാറില്‍ തമിഴ്നാട് അനുകൂല നിലപാട് കേന്ദ്രമന്ത്രിസഭയുടെ പൊതുനിലപാടാണോ എന്ന സംശയവും ഉയരുന്നുണ്ട്. മുല്ലപ്പെരിയാര്‍ പ്രശ്നത്തോടും ചിദംബരത്തിന്റെ അച്ചടക്കലംഘനത്തോടുമുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണമില്ലായ്മയുടെ ശ്രദ്ധേയമാണ്. പ്രശ്നപരിഹാരത്തിന് പശ്ചാത്തലമൊരുക്കാന്‍ നിര്‍ദേശം നല്കി സമവായത്തിന് ശ്രമിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞശേഷവും ആഭ്യന്തരമന്ത്രി എടുത്ത നിലപാട് തികച്ചും പ്രതിഷേധാര്‍ഹം തന്നെയാണ്.
ഭക്ഷ്യസുരക്ഷാനിയമം വരുമ്പോള്‍
ഭക്ഷ്യസുരക്ഷാ ബില്ലിന് മന്ത്രിസഭ അംഗീകാരം നല്കി പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ പോകുകയാണ്. ഭക്ഷ്യസുരക്ഷ ഭാരതം നേരിടുന്ന കാതലായ പ്രശ്നങ്ങളിലൊന്നാണ്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് രാജ്യത്തെ ജനസംഖ്യയുടെ 63.5 ശതമാനം പേര്‍ക്കും കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പുവരുത്തുന്ന ബില്ലിന് അംഗീകാരം നല്‍കിയിരിക്കുന്നത്. പക്ഷേ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. നാണ്യപ്പെരുപ്പം കുതിക്കുമ്പോഴും രൂപയുടെ വില ഇടിയുകയാണ്. ഈ ബില്‍ നിയമമാകുമ്പോള്‍ ഭക്ഷ്യ സബ്സിഡി 27,663 കോടി രൂപയാകുമെന്നും ഭക്ഷ്യധാന്യത്തിന്റെ ആവശ്യകത 55ലക്ഷം ടണ്ണില്‍നിന്ന് 61ലക്ഷം ടണ്ണായി ഉയരുമെന്നും കണക്കാക്കപ്പെടുന്നു. എഫ്സിഐ നിര്‍ദേശം വന്നപ്പോള്‍ പറഞ്ഞത് ഇന്ത്യക്ക് സംഭരണസൗകര്യമില്ലാത്തതിനാല് എഫ്ഡിഐ വന്നാല്‍ ശീതികരണ സംവിധാനവും മറ്റും ഉണ്ടാകും എന്നായിരുന്നു. ഈ ബില്‍ നിയമമായാല്‍ കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കാനും സംഭരണസൗകര്യം ഉറപ്പാക്കാനും 3.5ലക്ഷം കോടി അധികചെലവ് വരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സബ്സിഡിയുടെ പേരില്‍ ഇതിനെ ഭക്ഷ്യമന്ത്രി ശരത്പവാര്‍ എതിര്‍ത്തിരുന്നു. സോണിയാഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ബില്ല് വരുന്നത്.
യുപിഎ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാവണം ഭക്ഷ്യസുരക്ഷാ നിയമം കൊണ്ടുവരുന്നത്. ഗ്രാമങ്ങളില്‍ 75 ശതമാനത്തിനും 46 ശതമാനം ദാരിദ്ര്യരേഖയ്ക്ക് താഴെപ്പെടുന്നവരുള്പ്പെടെയുള്ളവര്ക്ക് ഒരാള്‍ക്ക് കിലോഗ്രാമിന് മൂന്ന് രൂപയ്ക്ക് അരിയും രണ്ട് രൂപയ്ക്ക് ഗോതമ്പും ഒരു രൂപയ്ക്ക് പയറുവര്‍ഗങ്ങളും നല്കുവാനാണ് ലക്ഷ്യം. 6.35 ശതമാനം ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ സബ്സിഡിയോടെ ലഭിക്കും. സ്വാഗതാര്‍ഹമായ പല നിര്‍ദേശങ്ങളും ബില്ലില്‍ ഉണ്ട്. 2.25 കോടി ഗര്‍ഭിണികള്‍ക്ക് പ്രസവാനന്തര ശുശ്രൂഷയ്ക്ക് 1000 രൂപ, റേഷന്‍കാര്‍ഡ് കുടുംബത്തിലെ ഏറ്റവും പ്രായംചെന്ന വനിതയുടെ പേരില്‍, നിരാശ്രയര്‍ക്കും ഭവനരഹിതര്‍ക്കും ഭക്ഷണം, കുട്ടികള്‍ക്ക് പോഷകാഹാരമുള്ള ഉച്ചഭക്ഷണം മുതലായ നിര്‍ദേശങ്ങളും ഉണ്ട്. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഒരു രൂപയ്ക്കും മറ്റുള്ളവര്‍ക്ക് രണ്ട് രൂപയ്ക്കും മൂന്ന് രൂപയ്ക്കും അരി നല്‍കുന്നതിന് മാത്രം 350 ലക്ഷം കോടി രൂപയാകും. കാര്‍ഷികോല്‍പ്പാദനത്തിന് 1.10 ലക്ഷം കോടി, 95,000 കോടി ഭക്ഷ്യസബ്സിഡി. ഇതുപ്രകാരം 75ശതമാനം ഗ്രാമങ്ങളും 50 ശതമാനം നഗരവാസികളും പദ്ധതി ഉപഭോക്താക്കളാകും. സ്വപ്നപദ്ധതി എന്ന് വിളിക്കപ്പെടുന്ന പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ഗുണകരംതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: