പൂന: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പരിസ്ഥിതിക്ക് ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ അവയെ റോഡ് നിര്‍മാണത്തിനു ഉപയോഗിക്കാമെന്ന് പൂനയിലെ കണ്ടോണ്മെന്റ് ബോര്‍ഡ് കണ്ടെത്തിയിരിക്കുന്നു. പഴയ ഗോലിബാര്‍ മൈതാനത്തിനടുത്തുള്ള ഹുച്ചിംഗ ഹൈസ്കൂള്‍ പരിസരത്തെ അരകിലോമീറ്റര്‍ റോഡാണ് ഈയിടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിച്ച് കേടുപാടുകള്‍ തീര്‍ത്തത്.
ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കും പോളിമര്‍ ടാറുമായി യോജിപ്പിച്ചാണ് മരാമത്തുപണികള്‍ നടത്തിയത്. ഇതുമൂലം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞു. കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ ഉപദേശപ്രകാരം നടത്തിയ റോഡ് അറ്റകുറ്റപണിയില്‍ റോഡില്‍ കുഴികള്‍ ഉണ്ടാവുന്ന സ്ഥിരം പ്രശ്നങ്ങള്‍ ഉണ്ടായില്ല. ഇത്തരം റോഡുകള്‍ക്ക് തകരാറുണ്ടാക്കാന്‍ വെള്ളക്കെട്ടിനു കഴിഞ്ഞില്ല. മാത്രമല്ല റോഡ് പണികള്‍ക്ക് വേണ്ടിവന്ന ചെലവ് തുലോം കുറവാണ്.
ഒരു പരീക്ഷണമെന്ന നിലയ്ക്കാണ് അധികം ഉപയോഗിക്കപ്പെടാത്ത റോഡുകളില്‍ പ്ലാസ്റ്റിക് ഉപയോഗിച്ചു തുടങ്ങിയത്. ഇത്തരം റോഡുനിര്‍മാണം തെക്കന്‍ ഭാഗങ്ങളില്‍ പരീക്ഷിച്ചിട്ടുണ്ടെങ്കിലും നഗരത്തില്‍ ഇതാദ്യമായാണ് അരങ്ങേറുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റീസൈക്ലിംഗിനുശേഷം ഉപയോഗിക്കുന്നതിനാല്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്ന് പൂന കണ്ടോണ്മെന്റ് ബോര്‍ഡ് വൈസ് പ്രസിഡന്റ് പ്രസാദ് കേദരി അറിയിച്ചു.
ടാറിന്റെ തൊണ്ണൂറു ശതമാനത്തോടൊപ്പം 10 ശതമാനം പ്ലാസ്റ്റിക്കുമാണ് ഉപയോഗിച്ചതെന്ന് റോഡുപണി നടത്തിയ കരാറുകാരന് അറിയിച്ചു. പ്ലാസ്റ്റിക്കില്‍ ക്യാരി ബാഗുകളും നിത്യേന പ്ലാസ്റ്റിക് മാലിന്യങ്ങളും ഉള്‍പ്പെടും. ഇവ ചെറിയ കഷണങ്ങളാക്കി തിളച്ച ടാറുമായി യോജിപ്പിച്ചാണ് റോഡുപണി നടത്തുന്നത്. ഇത്തരത്തില്‍ ചതുരശ്രമീറ്റര്‍ ടാര്‍ ചെയ്യാന്‍ 325 രൂപ ചെലവുവരുമെന്നും അവര്‍ വെളിപ്പെടുത്തി. 10 ശതമാനം പ്ലാസ്റ്റിക് ചേര്‍ക്കുന്നതുവഴി അതിന് തുല്യമായ അളവില്‍ ടാര്‍ ലാഭിക്കാന്‍ കഴിയുമെന്ന് ഈ പദ്ധതിയുടെ കരാറുകാരനായ ആര്.ഖേദര്പാല് വെളിപ്പെടുത്തി. പദ്ധതി വിജയകരമാണെങ്കില്‍ മറ്റ് എട്ടുവാര്‍ഡുകളിലായി 20 കിലോമീറ്റര്‍ റോഡുകള്‍ ഇത്തരത്തില്‍ നിര്‍മിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: