ജോര്‍ജ് വര്‍ഗീസ് കാക്കനാടന് എന്ന ഞങ്ങളുടെ ബേബിച്ചായന്റെ വിരഹദുഃഖം അടക്കാവുന്നതിനപ്പുറമാണ്. അദ്ദേഹത്തിന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ ആ ആത്മബന്ധത്തിന്റെ കണ്ണിവിട്ട വിങ്ങല്‍ എന്നെ പരിക്ഷീണനാക്കിയെങ്കിലും ആകസ്മികതയുടെ നടുക്കം ആവേശിച്ചില്ല. ബേബിച്ചായന് രോഗശയ്യയിലായ വിവരമറിഞ്ഞ് ഒക്ടോ.3ന് ഞാന്‍ അര്ച്ചനയിലെത്തി. അന്ന് അദ്ദേഹത്തിന്റെ ജന്മനക്ഷത്രമായ മൂലവും തിങ്കളാഴ്ചയുമാണെന്ന് പിന്നീടാണ് ശ്രദ്ധയില്‍പെട്ടത്.
അന്നു കാണുമ്പോള്‍ ബേബിച്ചായന്റെ സ്ഥിതി വളരെ പരിതാപകരമായിരുന്നു. അദ്ദേഹത്തിന്റെ കട്ടിലിനരികില്‍ കിടന്ന കസേരയിലിരുന്ന് എന്നെ കൈയെത്തി പിടിച്ചെങ്കിലും ഇടറിയ കണ്ഠത്തില് നിന്നും സംസാരശേഷി നഷ്ടപ്പെട്ടു. കാല്‍നൂറ്റാണ്ട് കാലത്തെ ഞങ്ങളുടെ സൗഹൃദത്തിനിടയില്‍ ഇങ്ങനെയൊരു അവസ്ഥ കണ്ട ഞാനും വിഷാദത്തിന്റെ വീര്‍പ്പുമുട്ടലില്‍ മൂകനായിപ്പോയി. തൊട്ടടുത്തിരുന്ന ബേബിച്ചായന്റെ എല്ലാമെല്ലാമായ സഹധര്‍മിണി അമ്മിണിചേച്ചിയെ പരമാവധി സമാശ്വസിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി യാതൊന്നും കഴിക്കില്ലെന്ന് അമ്മിണി ചേച്ചി പറഞ്ഞു. ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകനെങ്കിലും അല്പം ജ്യോതിഷം കൂടി വശമുണ്ടെന്ന് മനസിലാക്കിയ അമ്മിണിചേച്ചി- ബേബിച്ചായന്റെ സമയത്തെക്കുറിച്ച് ആരാഞ്ഞിരുന്നു. മൂലം നക്ഷത്രജാതനായ ബേബിച്ചായന് കണ്ടകശനിയുടെ കാലമാണെന്നും നവംബര്‍ 15വരെ അല്പം ദുരിതകാലമാണെന്ന് കൂടുതല്‍ വിഷമിക്കാത്ത വിധം ഞാന്‍ പറഞ്ഞു മനസിലാക്കിയിരുന്നു.
മേടസൂര്യന് ഉച്ചസ്ഥനാകുന്ന പത്താമുദയ ദിവസം ജനിക്കുന്നവര്‍ പ്രശസ്തിയുടെ ഉത്തുംഗശൃംഗത്തില്‍ എത്തുമെന്നതിന്റെ ഉത്തമോദാഹരണമാണ് ജോര്‍ജ് വര്‍ഗീസ് കാക്കനാടന്. പത്താമുദയവും നക്ഷത്രവും കൂടിയ ജനനം. ഉച്ചസ്ഥനായ സൂര്യന്, ആകാശത്തോളമുയര്‍ത്തിയ അദ്ദേഹത്തിന്റെ ജീവന്. ഗ്രസിച്ചതും തുലാമാസത്തിലെ ദുര്‍ബലനും നീചവുമായ സൂര്യന് തന്നെ.
കൊല്ലത്തെ എന്റെ പത്രപ്രവര്‍ത്തനചരിത്രത്തില്‍ കാല്‍നൂറ്റാണ്ട് കാലത്തെ ആത്മബന്ധമാണ് അദ്ദേഹവുമായുള്ളത്. അദ്ദേഹത്തിന്റെ ജ്യേഷ്ഠന് പത്രപ്രവര്‍ത്തകനായ ഇഗ്നേഷ്യസ് കാക്കനാടനും അടുത്ത സുഹൃത്താണ്. ബേബിച്ചായന് ആരോഗ്യവിഷയത്തില്‍ അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇത്ര പെട്ടെന്ന് അദ്ദേഹത്തിന് അന്ത്യം സംഭവിക്കില്ലായിരുന്നു. ഞാനും ബേബിച്ചായനുമായി ഒരു പത്രപ്രവര്‍ത്തകനും എഴുത്തുകാരനും തമ്മിലുള്ള ബന്ധത്തിനപ്പുറം ഒരു ആത്മീയകേന്ദ്രത്തിലെ അന്തേവാസികള്‍ എന്ന നിലയിലും നിതാന്തസൗഹൃദമുണ്ടായിരുന്നു. ബ്രഹ്മശ്രീ സുകുമാരനന്ദസ്വാമികള് മഠാധിപതിയായുള്ള ഇരവിപുരം ഗോകുലാശ്രമത്തില് ഞങ്ങള്‍ വര്‍ഷങ്ങളായി സഹകരിച്ചുപോരുന്നു. ബേബിച്ചായന് മുമ്പേ യാത്ര പറഞ്ഞ വൈക്കം ചന്ദ്രശേഖരന്‍നായര്‍, വി.ബി.സി. നായര്‍ എന്നിവരും ഈ അന്തേവാസികളില്പെടുന്നു. ഞങ്ങള്‍ ഉള്‍പ്പെട്ട പത്രാധിപസമിതി സ്വാമിജിയുടെ ജന്മദിനത്തില് സമൃദ്ധി എന്ന പേരില്‍ ഒരു സുവനീര്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോള്‍ സുകുമാരനന്ദം എന്ന ആത്മീയ മാസികയും നടത്തിവരികയായിരുന്നു. കാക്കനാടന് ചീഫ് എഡിറ്ററും ഈ ലേഖകന്‍ എക്സിക്യൂട്ടീവ് എഡിറ്ററുമാണ്. സ്വാമിജിയെക്കുറിച്ച് പുറംലോകം കൂടുതല്‍ അറിയുന്നതില്‍ ലേഖനങ്ങളിലൂടെയും മറ്റും ബേബിച്ചായന് വഹിച്ച പങ്ക് നിസ്തുലമാണ്.
മലയാളത്തിന്റെ കഥാസൗരഭമായ കാക്കനാടന് രചനയുടെ അരനൂറ്റാണ്ട് പിന്നിട്ട് 73-ാം പിറന്നാള്‍ ദിവസവും അദ്ദേഹം ആശുപത്രിയിലായിരുന്നു. ചാത്തന്നൂരിലെ ശിവപ്രിയയില്‍ ചികിത്സയില്‍ കഴിയവേ അദ്ദേഹത്തെ ചെന്നുകണ്ട് ഒരു ലേഖനം തയ്യാറാക്കി ജന്മഭൂമിയില് പ്രസിദ്ധീകരിച്ചിരുന്നു. രചനയുടെ അരനൂറ്റാണ്ട് പിന്നിട്ട കാക്കനാടന്, മലയാളത്തിന്റെ കഥാസൗരഭ്യം, കാക്കനാടന് കഥകളെക്കുറിച്ചുള്ള പഠനം തുടങ്ങി അദ്ദേഹത്തെക്കുറിച്ച് നിരവധി ലേഖനങ്ങള്‍ ഈ ലേഖകന്‍ എഴുതിയിട്ടുണ്ട്.
മലയാളത്തിലെ എഴുത്തുകാര്ക്കേവര്ക്കും മാതൃകയാണ് കാക്കനാടന് എന്ന ബേബിച്ചായന്. ഒരു കഥാകാരന് എന്ന നിലയില്‍ മാനം മുട്ടെ വളര്‍ന്നുകഴിഞ്ഞ അദ്ദേഹത്തിന്റെ എളിമയും സൗഹാര്‍ദ്ദവും മറ്റാര്‍ക്കുമുണ്ടാകുമെന്ന് തോന്നുന്നില്ല. ആരോടും വെറുപ്പും വിദ്വേഷവും ഇല്ലാതെ എല്ലാവരെയും സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന അദ്ദേഹം കഥയിലും ജീവിതത്തിലും ഉറവ വറ്റാത്ത സ്നേഹതടാകമായിരുന്നു.
എസ്.എന്‍.കോളജിലെ വിദ്യാര്‍ഥിയായിരിക്കെ ഇരുപതാം വയസിലാണ് രചനയുടെ തുടക്കം. ആദ്യം പ്രസിദ്ധീകരിച്ച നോവല്‍ സാക്ഷിയാണ്. സാക്ഷി മുതല്‍ കമ്പോളം വരെ നീണ്ടുനിവര്‍ന്ന് കിടക്കുന്ന സൃഷ്ടിപരമ്പര ഒന്നിനൊന്ന് ശ്രദ്ധേയമാവുകയായിരുന്നു. ജീവിതത്തിന്റെ നിഗൂഢതകളിലേക്കുള്ള അന്വേഷണം കാക്കനാടന്റെ കഥകളുടെ മുഖമുദ്രയാണ്. കണ്ണാടിവീടെന്ന കഥയില്‍ മാത്രമല്ല, കാക്കനാടന്റെ മറ്റുകഥകളിലും നോവലുകളിലുമാകെ അന്തര്‍ലീനമായിരുന്നത് അഭയസ്ഥാനത്തെച്ചൊല്ലിയുള്ള വ്യഥയാണ്. ഈ വ്യഥ കാക്കനാടന് മുതല്‍ ആനന്ദ് വരെയുള്ളവരുടെ സൃഷ്ടികളില്‍ സന്ദേഹാത്മകത നിറഞ്ഞ സമസ്യയാണ്. എന്നാല്‍ ആധുനികതയും ഉത്തരാധുനികതയുമൊക്കെ നിരൂപകരുടെ സൃഷ്ടിയാണെന്ന് കാക്കനാടന് ചൂണ്ടിക്കാട്ടിയിരുന്നു. അദ്ദേഹം പറഞ്ഞു; എഴുത്തുകാരന് ഒരു കടമയേയുള്ളൂ, മനുഷ്യന്റെ സംവേദനക്ഷമതയെ നവീകരിക്കുക എന്നതാണ് ആ കടമ. സാഹിത്യം രണ്ട് തരമേയുള്ളു.അത് ഉത്തമസാഹിത്യവും അധമസാഹിത്യവും. അതല്ലാതെയുള്ള വേര്‍തിരിവുകളൊക്കെ അധമസാഹിത്യത്തിന്റെ സംരക്ഷണത്തിന് വേണ്ടിയുള്ളതാണ്. മനുഷ്യന്റെ (വായനക്കാരന്റെ) അഭിരുചിയെ മാറ്റിയെടുക്കുക എന്നതാണ് ഉത്തമസാഹിത്യത്തിന്റെ കടമ. അല്ലാതെ മുന്‍തലമുറ ചെയ്തത് അതേപടി ചെയ്യാനാണെങ്കില്‍ എഴുത്തേ ആവശ്യമില്ലല്ലോ.
ധന്യാത്മാവിന്റെ ഓര്‍മ്മയ്ക്ക് മുമ്പില്‍ കണ്ണീരില്‍ കുതിര്‍ന്ന അര്ച്ചനാപുഷ്പങ്ങള്.
കല്ലട ഷണ്മുഖന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: