Categories: India

ശിവാനി ഭട്‌നാഗര്‍ വധം : ആര്‍.കെ ശര്‍മ്മയെ കുറ്റവിമുക്തനാക്കി

Published by

ന്യൂദല്‍ഹി: ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ ലേഖികയായിരുന്ന ശിവാനി ഭട്‌നാഗറെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ട മുന്‍ ഐ.പി.എസ്‌ ഉദ്യോഗസ്ഥന്‍ രവികാന്ത്‌ ശര്‍മയെന്ന ആര്‍.കെ.ശര്‍മയെയും മറ്റു രണ്ടു പേരെയും ദല്‍ഹി ഹൈക്കോടതി കുറ്റവിമുക്തരാക്കി. ഇവര്‍ക്കെതിരെയുള്ള തെളിവുകള്‍ അപൂര്‍ണ്ണമാണെന്നും സംശയത്തിന്റെ ആനുകൂല്യം നല്‍കി വെറുതേ വിടുകയാണെന്നും കോടതി പറഞ്ഞു. അതേസമയം കൊലപാതകം നടത്തിയ പ്രദീപ് ശര്‍മ്മയുടെ ശിക്ഷ കോടതി ശരിവച്ചു.

1999 ജൂണ്‍ 23നാണ്‌ ശിവാനിയെ കിഴക്കന്‍ ദല്‍ഹിയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ശിവാനിയുമായുണ്ടായിരുന്ന സ്‌നേഹബന്ധം പുറത്തറിയുമെന്ന്‌ ഭയന്നാണ്‌ ശര്‍മ വാടകക്കൊലയാളികളെ ഏര്‍പ്പെടുത്തി ശിവാനിയെ കൊലപ്പെടുത്തുകയായിരുന്നു. അതേ വര്‍ഷം ആഗസ്റ്റില്‍ ശര്‍മക്കെതിരെ അറസ്റ്റു വാറന്റ്‌ പുറപ്പെടുവിച്ചെങ്കിലും ശര്‍മ ഒളിവില്‍ പോയി. 2002 സെപ്തംബര്‍ 27ന്‌ ശര്‍മ പോലീസില്‍ കീഴടങ്ങി.

കേസില്‍ വിചാരണക്കോടതി ജീവപര്യന്തം തടവിന്‌ ശിക്ഷിച്ച ശര്‍മ കഴിഞ്ഞ ഒമ്പതു വര്‍ഷം തിഹാര്‍ ജയിലില്‍ കഴിയുകയായിരുന്നു. വിചാരണക്കോടതി വിധിക്കെതിരെ ശര്‍മയും മറ്റുള്ളവരും നല്‍കിയ അപ്പീല്‍ പരിഗണിച്ചു കൊണ്ടാണ്‌ ഹൈക്കോടതി ഉത്തരവ്‌. പ്രതികള്‍ സംശയത്തിന്റെ ആനുകൂല്യം അര്‍ഹിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by