Categories: India

ഹസന്‍ അലിയുടെ ജാമ്യം: എന്‍ഫോഴ്സ്മെന്റിന്‌ സുപ്രീംകോടതിയുടെ വിമര്‍ശനം

Published by

ന്യൂദല്‍ഹി: കള്ളപ്പണക്കേസില്‍ ഹസന്‍ അലിഖാന്റെ ജാമ്യം നിഷേധിക്കണമെന്ന എന്‍ഫോഴ്സ്മെന്റിന്റെ ആവശ്യം അഭിഭാഷകന്‍ ഹാജരാകാത്തതിനാല്‍ അനുവദിക്കുകയില്ലെന്ന്‌ സുപ്രീംകോടതി. ജാമ്യം അനുവദിക്കുമെന്ന്‌ കോടതി മുന്നറിയിപ്പ്‌ നല്‍കി.

കേസില്‍ ഹാജരാകേണ്ട അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേന്‍ റാവല്‍ മറ്റൊരു കോടതിയിലാണെന്ന്‌ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്റെ അഭ്യര്‍ത്ഥന നിരാകരിച്ചാണ്‌ ജഡ്ജിമാരായ അല്‍ തമാസ്കബീറും സിറിയക്‌ ജോസഫും എസ്‌.എസ്‌. നിജ്ജാറുമടങ്ങുന്ന ബെഞ്ച്‌ ഇങ്ങനെ പ്രതികരിച്ചത്‌.

ഞങ്ങള്‍ക്ക്‌ അത്തരം കാര്യങ്ങള്‍ ഒന്നും സ്വീകാര്യമല്ല. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും ജീവനുമിട്ടാണ്‌ നിങ്ങള്‍ പന്താടുന്നത്‌. ഒരു സ്റ്റേ ലഭിക്കാന്‍ നിങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രവര്‍ത്തനം മോശമാണ്‌. അതിനുപകരം ചില ഒഴിവുകഴിവുകള്‍ നിരത്തുന്നത്‌ ശരിയല്ല. ബെഞ്ചിനെ നയിക്കുന്ന ജസ്റ്റിസ്‌ കബീര്‍ അഭിപ്രായപ്പെട്ടു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അല്ല അറ്റോര്‍ണി ജനറല്‍ ജി.ഇ. വാഹന്‍വതിതന്നെ ആഗസ്റ്റ്‌ 16ന്‌ ഹാജരായതാണ്‌. അതിനാല്‍ ഇവരിലാരെങ്കിലും കോടതിയില്‍ എത്തേണ്ടതായിരുന്നു, ജഡ്ജി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ അഭിഭാഷകന്റെ ക്ഷമായാചനം കോടതി ചെവിക്കൊണ്ടില്ല. ക്ഷമായാചനം കൊണ്ട്‌ കാര്യമില്ല. നിങ്ങളുടെ നിയമ ഉദ്യോഗസ്ഥന്‍ (ഹരേണ്‍ റാവല്‍) ഇന്ന്‌ 12.30ന്‌ മുമ്പ്‌ കോടതിയില്‍ ഹാജരാകണം, ജഡ്ജി മുന്നറിയിപ്പ്‌ നല്‍കി.

അലിഖാന്‌ ജാമ്യം നല്‍കാനുള്ള ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെ ആഗസ്റ്റ്‌ 16ന്‌ സുപ്രീംകോടതി എന്‍ഫോഴ്സ്മെന്റിന്റെ അഭ്യര്‍ത്ഥന പ്രകാരം സ്റ്റേ ചെയ്തിരുന്നു. ഇന്ത്യക്ക്‌ പുറത്ത്‌ 800 മില്ല്യന്‍ അമേരിക്കന്‍ ഡോളറിന്റെ നിക്ഷേപം ഒരു ബാങ്കില്‍ അലിഖാന്‌ ഉണ്ടെന്നാണ്‌ രേഖകള്‍.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by