തിരുവനന്തപുരം : കോടതിവിധിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാമെന്ന് ഉമ്മന്‍ചാണ്ടി ഘടകകക്ഷി നേതാക്കളെ അറിയിച്ചു. കേസിനെ ധാര്‍മ്മികമായി നേരിടാമെന്നാണ് തന്റെ നിലപാടെന്നും മുഖ്യമന്ത്രി യു.ഡി.എഫ് നേതൃയോഗത്തെ അറിയിച്ചു.
എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ തീരുമാനത്തെ ഘടകകക്ഷി നേതാക്കളായ കെ.എം. മാണിയും പി.കെ.കുഞ്ഞാലിക്കുട്ടിയും എതിര്‍ക്കുകയായിരുന്നു. മുഖ്യമന്ത്രി രാജിവയ്ക്കേണ്ട നിയമപരമായ സാഹചര്യമില്ലെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടെന്നാണ് ഹൈക്കമാന്‍ഡിന്റെയും തീരുമാനം.
വിജിലന്‍സ് വകുപ്പ് മുഖ്യമന്ത്രി ഒഴിയുകയും വകുപ്പ് മറ്റൊരു മുതിര്‍ന്ന മന്ത്രിയെ എല്പ്പിക്കാമെന്ന ചര്‍ച്ചകളും യു.ഡി.എഫ് കക്ഷിനേതാക്കളുടെ യോഗത്തില്‍ ഉണ്ടായി. എന്നാല്‍ അതും വേണ്ട എന്ന നിലപാടിലാണ് യോഗം എത്തിച്ചേര്‍ന്നത്.
യോഗ ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. കേസിനെ നിയമപരമായി നേരിടും. കേസിന്റെ വിവരങ്ങള്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: