Categories: World

താലിബാന്‍ ശക്തികേന്ദ്രത്തില്‍ പാക്‌ സൈനികാക്രമണം

Published by

ഇസ്ലാമബാദ്‌: വെടിയുതിര്‍ക്കുന്ന ഹെലിക്കോപ്ടറുകളുടെയും യുദ്ധവിമാനങ്ങളുടെയും അകമ്പടിയോടെ ആയിരക്കണക്കിന്‌ പാക്കിസ്ഥാന്‍ പട്ടാളക്കാര്‍ കുറം വനവാസി പ്രദേശത്തെ താലിബാന്‍ ശക്തികേന്ദ്രങ്ങളിലേക്ക്‌ കുതിച്ചു. നൂറുകണക്കിന്‌ കുടുംബങ്ങള്‍ ആ പ്രദേശത്തുനിന്ന്‌ ഒഴിഞ്ഞുപോയി.

പാക്കിസ്ഥാന്‍ പട്ടാളക്കാരും പാരാമിലിറ്ററിയും കുറത്തിലുള്ള താലിബാന്‍ ഒളികേന്ദ്രങ്ങളില്‍ റിബലുകളെ ഓടിക്കാനും നശിപ്പിക്കുവാനുമായി ആക്രമണങ്ങള്‍ തുടരുന്നുവെന്ന്‌ പ്രാദേശിക വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു. താലിബാന്‍ ഒരു പ്രതിരോധവും കാട്ടിയില്ലെന്ന്‌ ഒരു പാക്‌ മിലിട്ടറി ഉദ്യോഗസ്ഥന്‍ അറിയിച്ചു. താലിബാന്‍ ശക്തികേന്ദ്രങ്ങളായിരുന്ന മുഷാത്ത്‌ മസോസാക്‌, അലിഷര്‍ സോയി എന്നീ കേന്ദ്രങ്ങളിലായിരുന്നു പാക്‌ സൈന്യം മുന്നേറിയത്‌. ഭീകരവാദികളെ നിരീക്ഷിക്കാനായി സൈന്യം മലകള്‍ക്ക്‌ മുകളില്‍ നിരീക്ഷണ പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌.

മുന്നേറ്റത്തിന്‌ മുമ്പ്‌ ഭീകരര്‍ താവളം ഒഴിഞ്ഞുപോയിരുന്നതായി റിപ്പോര്‍ട്ടുകള്‍ അറിയിച്ചു. രണ്ടാഴ്ച മുമ്പ്‌ കുറം പ്രദേശത്തെയും 80കിലോമീറ്റര്‍ പ്രദേശം തര്‍ക്കസ്ഥലമാണെന്ന്‌ ഭരണകൂടം അറിയിച്ചതാണ്‌. പ്രദേശത്ത്‌ മുന്നേറ്റത്തിന്‌ മുമ്പ്‌ കര്‍ഫ്യു പ്രഖ്യാപിക്കുകയും വാര്‍ത്താവിനിമയ ബന്ധങ്ങള്‍ വിഛേദിക്കുകയും ചെയ്തിരുന്നു.

മനാറ്റോയിലും സൈമുഖിത്തിലും ഹെലിക്കോപ്ടറിലാണ്‌ പട്ടാളക്കാരെ ഇറക്കിയത്‌. ആയിരക്കണക്കിന്‌ പട്ടാളക്കാരാണ്‌ തഹ്‌റിക്‌ ഇ-താലിബാന്‍ എന്ന ഹക്കിമുള്ള മെഹ്സുദിന്റെ നേതൃത്വത്തിലുള്ള ഭീകരവാദികളെ തുരത്താന്‍ ഇറങ്ങിയതെന്ന്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ആയിരക്കണക്കിനാളുകള്‍ പ്രദേശം വിട്ട്‌ സദയിലെ പുനരധിവാസ ക്യാമ്പില്‍ അഭയം പ്രാപിച്ചു. അധികാരികളുടെ നിര്‍ദേശപ്രകാരമാണ്‌ ജനങ്ങള്‍ ക്യാമ്പിലെത്തിയത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by