ദത്താത്രേയ ഹൊസബാളെ
ആര്‍എസ്എസ് സര്‍ കാര്യവാഹ്
അടിയന്തരാവസ്ഥയുടെ പ്രഖ്യാപനത്തിന് അന്‍പതു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഇന്നിപ്പോള്‍ രണ്ടു തലമുറകള്‍ പിന്നിട്ടിരിക്കുന്നു. പുതിയ തലമുറയ്‌ക്ക് അതേപ്പറ്റി കൃത്യമായ അറിവുണ്ടാകണം എന്നില്ല.
സാധാരണ അടിയന്തരാവസ്ഥയെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ പഴയ തലമുറക്കാര്‍ ചേര്‍ന്ന് അനുഭവങ്ങള്‍ പങ്കുവയ്‌ക്കും. നമുക്കത് പഴയ ഓര്‍മ്മകള്‍ മാത്രമാണ്. ഇത്തരത്തില്‍ അടിയന്തരാവസ്ഥ കണ്ടവരുടെയും അനുഭവിച്ചവരുടെയും സംഗമങ്ങള്‍ നടത്തുക, അനുഭവങ്ങള്‍ പങ്കുവയ്‌ക്കുക, അതിലൂടെ ഓര്‍മ്മകള്‍ നിലനിര്‍ത്തുക എന്നതു മാത്രമാകരുത് നമ്മുടെ ഉദ്ദേശ്യം. അലുംനി അസോസിയേഷന്‍ രൂപീകരിച്ച് ഒരു ഒത്തുചേരലല്ല ലക്ഷ്യം. ഭാരതത്തിന്റെ ജനാധിപത്യത്തെയും ഭരണഘടനയെയും കശാപ്പുചെയ്ത ആ കറുത്ത ദിനങ്ങളെക്കുറിച്ച് പുതുതലമുറയ്‌ക്ക് മനസിലാക്കികൊടുക്കേണ്ടതുണ്ട്. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ച് 28 വര്‍ഷം പിന്നിട്ടപ്പോള്‍ ജനാധിപത്യ സംവിധാനത്തെ അപ്പാടെ വെല്ലുവിളിച്ചുകൊണ്ട്, അധികാര ദുര്‍വിനിയോഗത്തിലൂടെ ഭരണാധികാരികള്‍ നടത്തിയ കൊടുംക്രൂരതകളെക്കുറിച്ചും മൗലികാവകാശ ലംഘനങ്ങളെക്കുറിച്ചും പുതിയ തലമുറയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ജനാധിപത്യ സംവിധാനത്തില്‍ ഇങ്ങനെയും സംഭവിക്കാം എന്ന മുന്നറിയിപ്പ് ജനതയ്‌ക്ക് നല്‍കേണ്ടതുണ്ട്.
ഒരു ജനാധിപത്യ സംവിധാനത്തില്‍, ഭരണഘടന നിലനില്‍ക്കെ, ഇത്രയും വലിയ ഒരു രാജ്യത്തിനുമേല്‍ ഏകാധിപത്യം അടിച്ചേല്‍പ്പിച്ചുകൊണ്ട് എല്ലാ മൗലിക അവകാശങ്ങളെയും ഹനിക്കുന്നതിനെക്കുറിച്ച് ഭരണകൂടത്തിന് ചിന്തിക്കാനാകുമോ? ചിന്തിച്ചാല്‍ത്തന്നെ, എത്ര ശ്രമിച്ചാലും അത് വിജയിക്കുമോ? വിജയിക്കില്ല എന്നാണ് ഭാരതത്തിന്റെ ചരിത്രം തെളിയിക്കുന്നത്. ഇതാണ് അടിയന്തരാവസ്ഥ നല്‍കുന്ന പാഠം. ഈ ചരിത്രവും സന്ദേശവും വരും തലമുറ അറിയണം. അതുകൊണ്ടുതന്നെയാണ് ജൂണ്‍ 25,26 തീയതികള്‍ നമ്മുടെ മുതിര്‍ന്ന സഹോദരങ്ങള്‍ക്ക് ഒന്നിച്ചുകൂടാനുള്ള വാര്‍ഷികദിനമായി മാത്രം ഒതുങ്ങരുത് എന്ന് ഞാന്‍ പറയുന്നത്. അടിയന്തരാവസ്ഥയുടെ യാഥാര്‍ത്ഥ്യങ്ങള്‍ അവതരിപ്പിക്കുന്ന പുസ്തകങ്ങള്‍ രചിക്കപ്പെടണം, പുതു തലമുറക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടണം. ആ പാഠങ്ങള്‍ പുതു തലമുറയ്‌ക്ക് പകരാന്‍ തക്ക വിധമുള്ള പരിശ്രമങ്ങളാണ് ഉണ്ടാകേണ്ടത്.
ഇന്ദിരയുടെ തോല്‍വികള്‍
അധികാരം നിലനിര്‍ത്തുന്നതിനുവേണ്ടിയാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ദിരക്ക് മൂന്ന് വിധത്തിലുള്ള പരാജയമാണ് ഏറ്റുവാങ്ങേണ്ടിവന്നത്. കോടതിയില്‍ തോറ്റു. രാജ് നാരായണനാണ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. പാര്‍ലമെന്റ് അംഗമായിരിക്കുവാനുള്ള അവകാശം ഇന്ദിരാഗാന്ധിക്ക് നഷ്ടമായി. സ്വാഭാവികമായും പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് ഇറങ്ങേണ്ട അവസ്ഥ വന്നു.
ഇതുകൂടാതെ മറ്റ് രണ്ട് ഇടങ്ങളില്‍ക്കൂടി ഇന്ദിരാഗാന്ധിക്ക് തോല്‍വി നേരിട്ടു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനതാ മുന്നണി വിജയിക്കുകയും കോണ്‍ഗ്രസ് തോല്‍ക്കുകയും ചെയ്തു. യുവാക്കളുടെ, വിദ്യാര്‍ത്ഥികളുടെ സമരം – ജെപി സമരം എന്ന് പരക്കെ അറിയപ്പെടുന്ന സമരം ആരംഭിച്ച് ഏറെ വൈകും മുന്‍പേയാണ് ആ തെരഞ്ഞെടുപ്പ് നടന്നത്. ജനമനസുകളില്‍ നിന്ന് കുടിയിറക്കപ്പെടുക എന്നതാണ് ഈ പരാജയത്തിന്റെ തലം.
അന്ന് ബീഹാറിലും ഗുജറാത്തിലും യുവാക്കള്‍ സമരം ആരംഭിച്ചുകഴിഞ്ഞിരുന്നു. ‘ഗുജറാത്തിലെ വിജയം നമ്മുടേത്; ഇനി ബീഹാറും നമ്മുടേത്’, ‘ഭാവി ചരിത്രം നമ്മുടേത്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എങ്ങും മുഴങ്ങി. അഴിമതി, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരെയും വിദ്യാഭ്യാസ നയങ്ങളുടെ പരിഷ്‌കരണം ആവശ്യപ്പെട്ടുമാണ് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്. പിന്നീട് ഇതോടൊപ്പം തെരഞ്ഞെടുപ്പ് രീതികളിലെ പരിഷ്‌കരണം എന്ന ആവശ്യവും ഉന്നയിക്കപ്പെട്ടു. വാസ്തവത്തില്‍ അന്ന് ഉന്നയിക്കപ്പെട്ട ഈ ആവശ്യങ്ങളെ മുന്‍നിര്‍ത്തിയാണ് നമ്മള്‍ മുന്നേറേണ്ടത്.
അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവര്‍ ഈ അമ്പതു വര്‍ഷങ്ങളില്‍ ഇതേ വിഷയങ്ങളെ മുന്നോട്ടുകൊണ്ടുപോയി എന്നത് നാം മറന്നുകൂടാ. വിദ്യാഭ്യാസ നയത്തില്‍ ആവശ്യമായ പരിവര്‍ത്തനങ്ങള്‍ വേണമെന്ന് അന്ന് നാം ആവശ്യപ്പെട്ടിരുന്നു. 1986ല്‍ വിദ്യാഭ്യാസ നയങ്ങള്‍ പരിഷ്‌കരിക്കാനുള്ള ചില നീക്കങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഇന്നിപ്പോള്‍ എല്ലാവരുടെയും പിന്തുണയോടുകൂടി നടപ്പാക്കിയിരിക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തില്‍ തൊഴില്‍ സാധ്യതകള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്.
2000 ല്‍ അധികാരത്തില്‍ വന്ന വാജ്പേയി സര്‍ക്കാര്‍ രാജ്യത്തിന്റെ അന്‍പതാം റിപ്പബ്ളിക്ക് ദിനത്തോടനുബന്ധിച്ച് സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ഈ വിഷയങ്ങളെ അധികരിച്ച് പരിഷ്‌കരണ സംവാദങ്ങള്‍ സംഘടിപ്പിച്ചിരുന്നു. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചര്‍ച്ച നടന്നത് ദല്‍ഹിയിലാണ്. ഭരണ സംവിധാനത്തില്‍ ഉണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും നടന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് ആരംഭിച്ച ഭരണ സംവിധാനത്തെ ഭാരതത്തിന് അനുകൂലമായി പരിഷ്‌കരിക്കേണ്ടതുണ്ടെന്ന വിഷയം ചര്‍ച്ച ചെയ്തു. നീതിന്യായ വ്യവസ്ഥയില്‍, തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഒക്കെ ഉണ്ടാകേണ്ട പരിഷ്‌കരണങ്ങള്‍ ചര്‍ച്ചയ്‌ക്ക് വിധേയമായി. രാഷ്‌ട്രത്തിന് സ്വീകാര്യമാകേണ്ട വികസന മാതൃക എന്തായിരിക്കണം എന്നും ചര്‍ച്ച ചെയ്തു. അതായത് യുവാക്കളുടെ സമരത്തിന് തിരികൊളുത്തിയ അന്നത്തെ തലമുറ ആ പ്രശ്നങ്ങളെ പിന്തുടര്‍ന്ന് പരിഹാരം കാണാന്‍ ശ്രമിച്ചിട്ടുണ്ട്. ഇതെല്ലാം വിസ്മരിച്ച് അടിയന്തരാവസ്ഥ എന്ന ഒരു വിഷയത്തെ മാത്രം തോളിലേറ്റി നടക്കുകയല്ല ചെയ്യുന്നതെന്ന് ഓര്‍ക്കണം.
ജനാധിപത്യധ്വംസനം
ഈ അവസരം ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും സംരക്ഷണത്തെക്കുറിച്ച് ദൃഢസങ്കല്‍പം ഊട്ടി ഉറപ്പിക്കുന്നതിനുള്ളതാണ്. ആദരണീയനായ ബാബാ സാഹേബ് അംബേദ്കറുടെ നാമധേയത്തിലുള്ള സഭാഗൃഹമാണ് ഈ പരിപാടിയുടെ വേദിയായി നമ്മള്‍ തെരഞ്ഞെടുത്തിട്ടുള്ളത്. ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ ആര്‍ട്സിന്റെ കൂടി സഹകരണത്തോടെയാണ് ഈ പരിപാടി എന്നതും അധ്യക്ഷന്‍ രാം ബഹാദൂര്‍ റായ് ജിയാണ് പരിപാടിയുടെ അധ്യക്ഷന്‍ എന്നതും സവിശേഷതയാണ്. വിധി എന്തെല്ലാമാണ് കരുതിവച്ചിരിക്കുന്നത് എന്നത് രസാവഹം തന്നെ.
1975 ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ ഞാന്‍ ബെംഗളൂരുവില്‍ ആര്‍എസ്എസ് ശാഖയില്‍ ആയിരുന്നു. അന്ന് മൊബൈല്‍ ഫോണ്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഒന്നും തന്നെയില്ല. അതിനു മുന്‍പുള്ള ദിവസം ദല്‍ഹിയില്‍ വലിയ പരിപാടി സംഘടിപ്പിച്ചിരുന്നു. പ്രതിഷേധ സമരങ്ങള്‍ നടന്നു വരുന്നു എന്നതുകൊണ്ട് തന്നെ അടിയന്തരാവസ്ഥയ്‌ക്ക് സമാനമായ സംഭവ വികാസങ്ങള്‍ നമ്മള്‍ മുന്‍കൂട്ടിക്കണ്ടിരുന്നു. അന്ന് അടല്‍ജി, അദ്വാനിജി, മധു ദന്തവതെജി, എസ്.എന്‍. മിശ്രാജി എന്നിവര്‍ പാര്‍ലമെന്ററി കമ്മിറ്റിയുടെ മീറ്റിങ്ങുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ ഉണ്ട്. മൂന്നു പേര്‍ ഗസ്റ്റ് ഹൗസിലും മധു ദന്തവതെജി അശോക ഹോട്ടലിലുമാണ് താമസം. അടിയന്തരാവസ്ഥാ പ്രഖ്യാപനം അറിഞ്ഞയുടന്‍ അടല്‍ജി, അദ്വാനിജി തുടങ്ങിയവരെ വിവരമറിയിക്കാനായി ഞങ്ങള്‍ ഗസ്റ്റ് ഹൗസിലെത്തി. ആ സമയം അവര്‍ മീറ്റിങ്ങിന് തയാറായി വരികയായിരുന്നു. താഴെയെത്തുമ്പോള്‍ അറസ്റ്റുചെയ്യാനായി പോലീസ് കാത്തു നില്‍ക്കുന്നു. അന്ന് ഞങ്ങളുടെ മുന്നില്‍ വച്ച് അടല്‍ജിയെയും അദ്വാനിജിയെയും മിശ്രാജിയെയും അറസ്റ്റ് ചെയ്തു. കാരണമെന്തെന്നന്വേഷിച്ചപ്പോള്‍ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെക്കുറിച്ച പറഞ്ഞു. അതിനും ഒരാഴ്ച മുന്‍പേ തന്നെ മല്‍ക്കാനിജിയെ ദില്ലിയില്‍ ഐബി വിളിപ്പിച്ചിരുന്നു. അദ്ദേഹം തന്റെ മുഖപ്രസംഗത്തില്‍ മുന്‍പേതന്നെ അടിയന്തരാവസ്ഥയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. അതേക്കുറിച്ച് അന്വേഷിക്കാനാണ് വിളിപ്പിച്ചത്. അടല്‍ജിക്കും അദ്വാനിജിക്കും മറ്റും സംശയം ഉണ്ടായിരുന്നതുകൊണ്ട് തന്നെയാകണം അവര്‍ ദല്‍ഹിയില്‍ നിന്നും ബെംഗളൂരുവിലേക്ക് വന്നത്. പോലീസിനോട് വാറണ്ട് കാണണമെന്ന് പറഞ്ഞെങ്കിലും ഈ അവസരത്തില്‍ അതിന്റെ ഒന്നും ആവശ്യമില്ല എന്ന് അവര്‍ തീര്‍ത്ത് പറഞ്ഞു. നിയമങ്ങള്‍ ബാധകമല്ലേ എന്നും ഞങ്ങള്‍ നിയമനിര്‍മ്മാതാക്കളാണെന്നും എന്ത് അധികാരത്തിലാണ് അറസ്റ്റെന്നും മിശ്രാജി ചോദിച്ചെങ്കിലും ഒരു ഫലവും ഉണ്ടായില്ല. ഉടന്‍ തന്നെ യുഎന്‍ഐ, പിടിഐ എന്നിവയെ വിളിച്ച് അറിയിക്കാം എന്നും പ്രസ്താവന നല്‍കാമെന്നും മറ്റും അദ്വാനിജി പറഞ്ഞെങ്കിലും ഈ വാര്‍ത്ത ആരാണ് പ്രസിദ്ധീകരിക്കുക എന്നായിരുന്നു അടല്‍ജിയുടെ ചോദ്യം. ആ അവസരത്തില്‍ പ്രതിഷേധസ്വരങ്ങള്‍ ഒന്നും തന്നെ പുറത്തുവരില്ല എന്ന് അടല്‍ജിക്ക് അറിയാമായിരുന്നു. അങ്ങിനെ ഞങ്ങളുടെ മുന്നില്‍ വച്ച് മൂന്നുപേരെയും അറസ്റ്റു ചെയ്തുകൊണ്ടുപോയി.
രാജ്യത്ത് ജനാധിപത്യത്തെയും ഭരണഘടനയെയും പൂര്‍ണമായും അവഗണിച്ച് ജനങ്ങളുടെ ശബ്ദത്തെ അടിച്ചമര്‍ത്താനുള്ള നീചമായ ശ്രമം നടന്നു; എന്നാല്‍ അത് കുറച്ചു കാലത്തേക്കു മാത്രമേ വിജയിച്ചുള്ളൂ. വ്യക്തിപരമായി പല പ്രവര്‍ത്തകരും ഏറെ കഷ്ടനഷ്ടങ്ങള്‍ സഹിച്ചു. ജയിലിലും ഒളിവിലും കഴിഞ്ഞവര്‍, ജോലിയും ബിസിനസും നഷ്ടപ്പെട്ടവര്‍… ജയിലിലും കസ്റ്റഡിയിലും മൂന്നാംമുറയ്‌ക്ക് വിധേയരായവര്‍.
ഈ പീഡനങ്ങള്‍ക്ക് ഓരോന്നിനും ദല്‍ഹിയില്‍ നിന്ന് ഉത്തരവ് നല്കിയിരിക്കാം എന്നല്ല, ഭരണത്തില്‍ ഇരിക്കുന്നവരുടെ അധികാരക്കൊതിയും അഹങ്കാരവും താഴേത്തട്ടിലേക്ക് എത്തുമ്പോള്‍ അത്യന്തം ക്രൂരവും മനുഷ്യത്വരഹിതവുമാകുകയായിരുന്നു. അതിരില്ലാത്ത അധികാരം ഭരണചക്രത്തിന്റെ താഴെത്തട്ടുകളിലേക്ക് വ്യാപിച്ചു. ഓരോരുത്തര്‍ക്കും തോന്നുംവിധത്തില്‍ ക്രൂര പീഡനങ്ങള്‍ അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: