ഹോ! ഏതൊരു കോലാഹലമായിരുന്നു പത്രങ്ങളിലും ചാനലുകളിലും രാവും പകലും ചര്‍ച്ചയും വിവാദവും വാര്‍ത്തകളും! സെനറ്റ് ഹാളില്‍ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള പുസ്തക പ്രകാശനമായിരുന്നു ചടങ്ങ്. ചടങ്ങ് നടത്താന്‍ വിടില്ലെന്നായിരുന്നു എസ്എഫ്ഐയുടെയും കെഎസ്യുവിന്റെയും വാശി. ഉന്തുംതള്ളുമായി. യൂണിവേഴ്സിറ്റി രജിസ്ട്രാറാണ് പരിപാടിമാറ്റണമെന്ന നിര്‍ദ്ദേശം വച്ചത്. എന്താണ് വിവാദമെന്നല്ലെ? ഗവര്‍ണര്‍ ഭാരതാംബയ്ക്ക് പുഷ്പാര്‍ച്ചന നടത്തുന്നു. അതാണ് പ്രശ്നം. പരിപാടി അവിടെ തന്നെ നടത്തുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. അവിടെയും പിടിയും വലിയുമായി. പോലീസ് ഇടപെട്ടു. രാജ്ഭവനിലേക്ക് ഫോണ്‍വിളിയായി. രാജ്ഭവന് വ്യക്തമായ മറുപടി നല്കി. പരിപാടി അവിടെ നടക്കുന്നെങ്കില്‍ താന്‍ പങ്കെടുക്കുമെന്ന് ഗവര്‍ണര്‍ അറിച്ചു. നിശ്ചയിച്ച സമയത്തില്‍ നിന്ന് അല്പം വൈകിയാണെത്തിയത്. ഏതായാലും അമ്മിക്കുട്ടി കിണറ്റിലിട്ട് കല്യാണം മുടക്കാനൊക്കുമോ എന്നാണ് നോക്കിയത്. പക്ഷേ ചീറ്റിപ്പോയി.
സര്‍വകലാശാലയില്‍ എന്തൊക്കെ നടക്കുന്നു. എസ്എഫ്ഐ കൊടിനാട്ടുന്നു. ബോര്‍ഡ് കെട്ടുന്നു. എന്തിനധികം ചെഗുവേരയുടെ ചിത്രംവച്ച് ബഹുമാനിക്കുന്നു. കഞ്ചാവുമടിച്ച് കറങ്ങിനടന്ന ചെഗുവേര നല്കുന്ന സന്ദേശമെന്താണ്. ഒരു ചുക്കും ചുണ്ണാമ്പുമില്ല. സെനറ്റ് ഹാളില്‍ തിങ്ങിനിറഞ്ഞ, ചടങ്ങിനെത്തിയവരെല്ലാം ആശ്ചര്യപ്പെട്ടു. ഗവര്‍ണര്‍ എത്തിയപ്പോള്‍ ‘ഭാരത് മാതാ ജയ്’ വിളി മുഴങ്ങി. അടിയന്തരാവസ്ഥക്ക് പിന്തുണ നല്കിയ സിപിഐയും കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ കെഎസ്യുവും ചടങ്ങിനെ അവഹേളിക്കാനും അലങ്കോലപ്പെടുത്താനും ശ്രമിക്കുന്നത് സ്വാഭാവികം! എന്നാല്‍ അങ്ങനെയാണോ സിപിഎം. അടിയന്തരാവസ്ഥയെ എതിര്‍ക്കാന്‍ പരസ്യമായി രംഗത്തുണ്ടായിരുന്നില്ലെങ്കിലും എതിരാണെന്നല്ലെ പറഞ്ഞുവയ്ക്കുന്നത്. പിണറായി വിജയന് തല്ലുകൊണ്ട് എല്ലുവെള്ളമാക്കി ജയിലില്‍ കിടന്നതല്ലെ. എന്നിട്ടും ഇങ്ങനെ വേണമായിരുന്നോ?
”നിയമപരമല്ലാതെ ഒരു കാര്യവും നടക്കാന്‍ പറ്റൂല്ല. രജിസ്ട്രാറോട് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഒരടിപോലും മുന്നോട്ടുപോകാന്‍ അനുവദിക്കില്ല. ഹാളിന് പുറത്തു വേണമെങ്കില്‍ എന്തും നടത്താം!” എസ്എഫ്ഐ നേതാവ് ഷൈജു ഖാന്റേതാണീ ആക്രോശം! ഒരു കല്യാണ മണ്ഡപം വാടകക്കെടുത്താല്‍ എന്തുചെയ്യും? നിയമവിരുദ്ധ പ്രവര്‍ത്തനമില്ലെങ്കില്‍ എന്തും ചെയ്യാം. മാലചാര്ത്തും. കല്യാണം നടത്തും. അതല്ലെ മര്യാദ. പരിപാടി സംഘടിപ്പിക്കുന്നവരുടെ ചിത്രം വച്ച് പരിപാടി നടത്തും. ഭാരതമാത എന്നാല്‍ സ്വാതന്ത്ര്യസമരകാലത്ത് കോരിത്തരിപ്പിച്ച മുദ്രാവാക്യമാണത്. സ്വാതന്ത്ര്യസമരത്തിന്റെ ആശയും ആവേശവുമായിരുന്നു അത്. മാതാ സങ്കല്പത്തെ വച്ച് പുഷ്പാര്‍ച്ചന നടത്തി. അതിലെന്താണ് തെറ്റ്? പരിപാടിയില്‍ പങ്കെടുക്കുന്നത് ചാന്‍സലര്‍ (ഗവര്‍ണര്‍) ആണെന്ന് കരുതി ഹാള്‍ സൗജന്യമായി കിട്ടിയതല്ല. 69000 രൂപ എണ്ണിയെണ്ണിക്കൊടുത്തതല്ലെ?
”അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികാചരണദിനത്തിലാണ് അടിയന്തരാവസ്ഥയെക്കുറിച്ചുള്ള പുസ്തക പ്രകാശനം. ആരാണ് നടത്തുന്നത്! ഗവര്‍ണര്‍. അതിനെ തടയുമെന്നുപറഞ്ഞാല്‍ തല്ലുകൊള്ളിത്തരം മാത്രമെന്നേ പറയാന്‍ പറ്റൂ. രജിസ്ട്രാര്‍ അത് തടയാന്‍ ശ്രമിച്ചത് അങ്ങേയറ്റം രാഷ്ട്രീയ പ്രേരിതം. മറ്റെന്തോ സ്ഥാനം കിട്ടാന്‍ കൊതിക്കുന്നു എന്നുവേണം കരുതാന്‍. അവിടെ നിന്ന് ബൈറ്റ് കൊടുക്കുന്നു. എന്തൊരു തോന്ന്യവാസമാണത്?” സിപിഎം നേതാവായിരുന്ന കെ. അനിരുദ്ധന്റെ മകന് കസ്തൂരിയുടെ വാക്കുകളാണിത്. അച്ഛന് കമ്യൂണിസ്റ്റുകാരന്, ചേട്ടനും കമ്യൂണിസ്റ്റുകാരനാണ്. അച്ഛന് ചില്ലറക്കാരനാണോ? അറിയില്ലെ കെ. അനിരുദ്ധന്? എംഎല്‍എയും എംപിയുമായിരുന്നു. തലസ്ഥാനത്താകെ അനിരുദ്ധന് എന്നാല്‍ ആവേശമായിരുന്നില്ലെ? അദ്ദേഹത്തിന്റെ മകനാണ് കസ്തൂരി അനിരുദ്ധന്.
1927 ഫെബ്രുവരി 28 ന് പി. കൃഷ്ണന്റെ പുത്രനായി തിരുവനന്തപുരത്തു ജനിച്ച അനിരുദ്ധന് ബി.എ., ബി.എല്‍. ബിരുദധാരിയാണ്. ദീര്‍ഘകാലം സിപിഐ(എം) ജില്ലാകമ്മിറ്റി അംഗമായും ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും പ്രവര്‍ത്തിച്ചിരുന്നു. സിഐടിയു ജില്ലാ പ്രസിഡന്റായും സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. സിഐടിയു അഖിലേന്ത്യ വര്‍ക്കിങ് കമ്മിറ്റി അംഗമായിരുന്നു. പട്ടം താണുപിള്ള പഞ്ചാബ് ഗവര്‍ണറായതിനെത്തുടര്‍ന്ന് 1963ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭാംഗമായി. 1965ല്‍ ജയിലില്‍ കിടന്നുകൊണ്ട് തിരുവനന്തപുരം മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ച്, മുഖ്യമന്ത്രിയായിരുന്ന ആര്. ശങ്കറിനെ പരാജയപ്പെടുത്തി. 1967 ല്‍ വീണ്ടും ആര്. ശങ്കറെ ചിറയിന്‍കീഴില്‍ നിയമസഭാ മണ്ഡലത്തില്‍ പരാജയപ്പെടുത്തി. ’79ല്‍ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍നിന്ന് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചു. ’80ല്‍ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തില്‍നിന്ന് നിയമസഭാംഗമായി. ’89ല്‍ തിരുവനന്തപുരം ജില്ലാ കൗണ്‍സിലിന്റെ പ്രഥമ പ്രസിഡന്റായി. കേരളം, നവകേരളം, വിശ്വകേരളം എന്നീ പത്രങ്ങളുടെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുള്ള അനിരുദ്ധന്റെ മകന് കസ്തൂരിയും കമ്യൂണിസ്റ്റായിരുന്നു. അടുത്തിടെയാണ് ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റായത്. ജീവിച്ചിരുന്നെങ്കില്‍ അനിരുദ്ധനും ഇതിനകം പാര്‍ട്ടി മാറി പുതിയ കുപ്പായം അണിയുമായിരുന്നു.
മുന്‍ എംപിയും സിപിഎം പ്രവര്‍ത്തകനുമായ എ. സമ്പത്ത് അനിരുദ്ധന്റെ മകനാണ്. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയെക്കുറിച്ച് സമ്പത്ത് ചാനല്‍ ചര്‍ച്ചയില്‍ ഘോരഘോരം പ്രസംഗിക്കുമ്പോഴാണ് കസ്തൂരിയുടെ വാക്കുകള്‍. ഏതായാലും ചര്‍ച്ചകളും വിവാദങ്ങളും എളുപ്പമൊന്നും കെട്ടടങ്ങാന്‍ പോകുന്നില്ല. കമ്യൂസ്റ്റും കോണ്‍ഗ്രസും ഒരേ നിലപാടാകുമ്പോള്‍ പ്രത്യേകിച്ചും. പലതും മറച്ചുവയ്ക്കാനുണ്ട് ഇരുകൂട്ടര്‍ക്കും. മായ്ച്ചാലും മായാത്തതുമായ ഒരുപാട് കാര്യങ്ങള്‍ ഇനിയുമുണ്ട്. കേന്ദ്രസര്‍ക്കാര്‍ തന്നെ വിഷയം ഏറ്റെടുത്ത് ചര്‍ച്ച നടത്തുകയാണല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: