ഗിരിരാജ് സിങ്
കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രി
ഏതാനും വര്‍ഷം മുമ്പ്, ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സിനെ ഇന്ത്യന്‍ ടെക്സ്റ്റൈല്‍ മേഖലയിലെ പരീക്ഷണാത്മകവും, പരിമിതവും കുറഞ്ഞ നിക്ഷേപവും, ഇറക്കുമതിയെ ആശ്രയിച്ചുമുള്ള വിഭാഗമായാണു കണ്ടിരുന്നത്. ഇന്നിത് രാജ്യത്തിന്റെ വ്യാവസായിക പരിവര്‍ത്തനത്തിന്റെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്നു. ഈ മാറ്റം യാദൃച്ഛികമല്ല. സ്വയംപര്യാപ്ത ഭാരതമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശാലമായ കാഴ്ചപ്പാടില്‍ വേരൂന്നിയ, നയപരമായ ദീര്‍ഘവീക്ഷണത്തിന്റെയും ദേശീയ പ്രതിജ്ഞാബദ്ധതയുടെയും ഫലമാണിത്.
യോഗ്യമായ സ്ഥലം മുതല്‍ തന്ത്രപരമായ ഇടം വരെ
നാഷണല്‍ ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ് മിഷന്റെ (എന്‍ടിടിഎം) അവലോകന യോഗത്തിനിടെ ഒരു നിര്‍ണായക നിമിഷമുണ്ടായി. അന്നത്തെ ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. എസ്. സോമനാഥുമായി സംവദിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഉയര്‍ന്ന പ്രകടനം ആവശ്യപ്പെടുന്ന എയ്റോസ്പേസ് ആപ്ലിക്കേഷനുകള്‍ക്ക് അത്യാവശ്യമായ കാര്‍ബണ്‍ ഫൈബര്‍, യുഎച്ച്എംഡബ്ല്യുപിഇ (അള്‍ട്രാ-ഹൈ മോളിക്യുലാര്‍ വെയ്റ്റ് പോളിയെത്തിലീന്‍), നൈലോണ്‍ 66 തുടങ്ങിയ പ്രത്യേക നാരുകളുടെ വര്‍ധിച്ചുവരുന്ന ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. അദ്ദേഹത്തിന്റെ സന്ദേശം വളരെ വ്യക്തമായിരുന്നു: മറ്റുള്ളവരെ ആശ്രയിക്കുന്നതു കുറയ്ക്കാന്‍ മാത്രമല്ല, നമ്മുടെ ശാസ്ത്രീയ പുരോഗതിയുടെ അടുത്ത തലം തുറക്കുന്നതിനും ഭാരതം ഈ മേഖലകളില്‍ തദ്ദേശീയ കഴിവുകള്‍ വികസിപ്പിക്കണം. പരീക്ഷണശാലകള്‍ മുതല്‍ വിക്ഷേപണത്തറ വരെയുള്ള വളര്‍ച്ചാ വിവരണത്തില്‍ ടെക്നിക്കല്‍ ടെക്സ്റ്റൈലുകളുടെ തന്ത്രപരമായ പ്രാധാന്യം വീണ്ടും ഉറപ്പിക്കാന്‍ ആ സംഭാഷണത്തിനായി.
പരീക്ഷണശാലയില്‍നിന്ന് വിക്ഷേപണത്തറയിലേക്ക്
പ്രതിരോധ മേഖലയും ഈ പരിവര്‍ത്തനത്തിന്റെ തന്ത്രപരമായ മൂല്യം അനുഭവിച്ചു തുടങ്ങി. ഉദാഹരണത്തിന്, നമ്മുടെ സായുധ സേന അടുത്തിടെ നടത്തിയ ഓപ്പറേഷന് സിന്ദൂര്‍ നോക്കാം. അവിടെ സംരക്ഷണ വസ്ത്രങ്ങളും തുണിത്തരങ്ങള്‍ മറയ്ക്കുന്നതിനുള്ള ബാലിസ്റ്റിക് ഗിയറുകളും ടെക്നിക്കല്‍ ടെക്സ്റ്റൈലുകളുടെ രാസ-ജൈവ സംരക്ഷണ സ്യൂട്ടുകളും നിര്‍ണായക പങ്ക് വഹിച്ചു. ആഭ്യന്തര ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ നേരത്തെ നിക്ഷേപം ആരംഭിച്ചതിനാല്‍, ഇന്ന് മനുഷ്യശക്തിയാല്‍ മാത്രമല്ല, ഭാരത മണ്ണില്‍ വികസിപ്പിച്ച് നിര്‍മ്മിക്കുന്ന ആഗോള മാനദണ്ഡങ്ങള്‍ പാലിക്കുന്ന വസ്തുക്കളുപയോഗിച്ചും നമ്മുടെ പ്രതിരോധ മേഖലയെ പിന്തുണയ്ക്കാന്‍ നമുക്ക് കഴിയും.
എന്താണു ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ്?
ടെക്നിക്കല്‍ ടെക്സ്റ്റൈല്‍ എന്നത് ഫാഷനേയോ സൗന്ദര്യ ശാസ്ത്രത്തേയോ സംബന്ധിക്കുന്നതല്ല. ജീവന് രക്ഷിക്കുന്നതോ നിര്‍ണായകമായതോ ആയ അടിസ്ഥാനസൗകര്യ സാഹചര്യങ്ങളില്‍, പലപ്പോഴും ഒരു പ്രവര്‍ത്തനം നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്ത ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള വസ്തുക്കളാണ് അവ. ബുള്ളറ്റ്-റെസിസ്റ്റന്റ് ജാക്കറ്റുകള്‍, അഗ്നി പ്രതിരോധിക്കുന്ന യൂണിഫോമുകള്‍, ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള മേല്‍ക്കുപ്പായം, കര്‍ഷകര്‍ക്കുള്ള ആന്റി ബാക്ടീരിയല്‍ ഷീറ്റുകള്‍, റോഡ് കരുത്തുറ്റതാക്കുന്ന ജിയോ-ഗ്രിഡുകള്‍ എന്നിവയും അതിലധികവും ഇതില്‍ ഉള്‍പ്പെടുന്നു. ജിയോടെക്, മെഡിടെക്, പ്രോടെക്, അഗ്രോടെക്, ബില്‍ഡ്ടെക് എന്നിവയുള്‍പ്പെടെ 12 പ്രധാന വിഭാഗങ്ങളിലായി ഈ മേഖല വ്യാപിച്ചുകിടക്കുന്നു. 2024ലെ കണക്കനുസരിച്ച്, രാജ്യത്തെ ടെക്നിക്കല്‍ ടെക്സ്റ്റൈല്‍ വിപണിയുടെ മൂല്യം 26 ശതകോടി അമേരിക്കന്‍ ഡോളറായിരുന്നു. 2030 ആകുമ്പോഴേക്കും 40-45 ശതകോടി അമേരിക്കന്‍ ഡോളറിലെത്താനുള്ള പാതയിലാണ് നാം. ഇത് 10-12ശതമാനം എന്ന ആരോഗ്യകരമായ വാര്‍ഷിക നിരക്കില്‍ വളരുകയാണ്. മൊത്തം ടെക്സ്റ്റൈലുകളുടെ 27ശതമാനം ടെക്നിക്കല്‍ ടെക്സ്റ്റൈല്‍ ഉള്‍ക്കൊള്ളുന്ന ആഗോള ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഭാരതത്തിലേത് 11 ശതമാനമാണ്. എന്നാല്‍ ശരിയായ മുന്നേറ്റത്തിലൂടെ, നാം ആ വിടവ് വേഗത്തില്‍ കുറയ്ക്കുന്നു.
സര്‍ക്കാര്‍ ഇടപെടലുകള്‍
ഈ മേഖലയുടെ യഥാര്‍ത്ഥ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി നാഷണല്‍ ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ് മിഷന് (എന്‍ടിടിഎം, ടെക്്സ്റ്റൈല്സിനായുള്ള ഉല്പാ
ദന ബന്ധിത ആനുകൂല്യ(പിഎല്‍എ) പദ്ധതി എന്നീ രണ്ട് പ്രധാന സംരംഭങ്ങളിലൂടെ സര്‍ക്കാര്‍ മൊത്തം 12,000 കോടി രൂപയുടെ വിഹിതം അനുവദിച്ചിട്ടുണ്ട്. ഇവ കൂട്ടായി രാജ്യത്തെ ടെക്നിക്കല്‍ ടെക്സ്റ്റൈലുകള്ക്കുള്ള ആഗോള കേന്ദ്രമാക്കി മാറ്റുകയാണ്. എന്‍ടിടിഎം പ്രകാരം, ഗവേഷണത്തിലേക്കും നവീകരണത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിക്ഷേപം നാം നടത്തുന്നു. 510 കോടി രൂപയുടെ സര്‍ക്കാര്‍ പിന്തുണയോടെ ഉയര്‍ന്ന സ്വാധീനമുള്ള മൊത്തം 168 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു. ഫയര്‍ എന്‍ട്രി സ്യൂട്ടുകളുടെ വികസനം, ജിയോ-ടെക്്സ്റ്റൈലുകള്ക്കുള്ള ചാക്രിക നെയ്ത്ത് സാങ്കേതികവിദ്യ എന്നിവ പോലുള്ള പലതും ഇതിനകം പരീക്ഷണശാലയില്‍ നിന്ന് വിപണിയിലേക്ക് കുതിച്ചിട്ടുണ്ട്.
ആവശ്യകത സൃഷ്ടിക്കല്‍
വിപണിവികസനം പ്രധാന സ്തംഭമായി കണക്കാക്കി, എന്‍ടിടിഎം ആഭ്യന്തര ഉപയോഗവും ആഗോള വ്യാപനവും സമാന്തരമായി വികസിപ്പിക്കുകയാണ്. ആരോഗ്യ സംരക്ഷണം, കൃഷി, അടിസ്ഥാനസൗകര്യങ്ങള്‍, പ്രതിരോധം തുടങ്ങിയ മേഖലകളിലായി 73 ടെക്നിക്കല്‍ ടെക്സ്റ്റൈലുകളുടെ നിര്‍ബന്ധിത ഉപയോഗം പൊതു അടിസ്ഥാന സൗകര്യങ്ങളുമായി അവയെ സംയോജിപ്പിക്കുന്നതിലേക്ക് നയിച്ചു. ഭാരത് ടെക്സ് 2025 ഉള്‍പ്പെടെ 30-ലധികം അന്താരാഷ്ട്ര പരിപാടികള്‍ ഭാരതത്തിന്റെ ആഗോളസാന്നിധ്യം ശക്തിപ്പെടുത്തി. അതേസമയം, മൊത്തത്തിലുള്ള മനുഷ്യനിര്‍മിത തുണിത്തരങ്ങളുടെ കയറ്റുമതി 2020 21-ല്‍ 4.2 ശതകോടി അമേരിക്കന്‍ ഡോളറില്‍ നിന്ന് 202425-ല്‍ 5.3 ശതകോടി അമേരിക്കന്‍ ഡോളറായി ഉയര്‍ന്നതും ഇറക്കുമതി കുറഞ്ഞതും വളരുന്ന സ്വയംപര്യാപ്തതയുടെയും ആഗോള മത്സരശേഷിയുടെയും സൂചനയാണ്.
നമ്മുടെ സ്വപ്നങ്ങള്‍ ആഭ്യന്തര അതിരുകള്‍ക്കതീതമായി വ്യാപിക്കുന്നു. പിഎല്‍ഐ പദ്ധതിയിലൂടെ, ഓട്ടോമോട്ടീവ് സുരക്ഷാ ഉപകരണങ്ങള്‍, ഗ്ലാസ് ഫൈബര്‍, കാര്‍ബണ്‍ ഫൈബര്‍ തുടങ്ങിയ ഉയര്‍ന്ന മൂല്യമുള്ള ഉല്‍പ്പന്നങ്ങളില്‍ രാജ്യം സ്ഥിരമായി ശേഷി വര്‍ദ്ധിപ്പിക്കുന്നു. എയ്റോസ്പേസ്, പ്രതിരോധം, സംശുദ്ധ ഊര്‍ജ്ജം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ ഈ നൂതന വസ്തുക്കള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഈ മേഖലകളില്‍ ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിലൂടെ, ചൈന, വിയറ്റ്നാം, ബംഗ്ലാദേശ് തുടങ്ങിയ മുന്‍നിര ആഗോള തുണിത്തര കയറ്റുമതിക്കാരുമായി മത്സരിക്കാന്‍ ഈ പദ്ധതി രാജ്യത്തെ തന്ത്രപരമായ ഇടത്തില്‍ ഉറപ്പിക്കുന്നു.
സുസ്ഥിരവും സ്വയംപര്യാപ്തവുമായ ഭാവിയിലേക്ക്
സുസ്ഥിരതയും ചാക്രിക സമീപനവും ഭാരതത്തിന്റെ സാങ്കേതിക തുണിത്തരങ്ങളുടെ തന്ത്രത്തിന്റെ കാതലാണ്. ചണം, റാമി, പരുത്തി, പട്ട്, മില്‍ക്ക് വീഡ് തുടങ്ങിയ പ്രകൃതിദത്ത നാരുകള്‍ നമ്മുടെ കര്‍ഷകരെയും വ്യവസായങ്ങളെയും ശാക്തീകരിക്കുന്നതിനൊപ്പം പരിസ്ഥിതിക്ക് ഗുണം ചെയ്യുന്ന, മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഉപയോക്തൃരീതികളിലേക്ക് പുനര്‍നിര്‍മിക്കപ്പെടുന്നു. പരമ്പരാഗത നാരുകളുമായി നവീകരണത്തെ സംയോജിപ്പിക്കുന്ന കരുത്തുറ്റ ഇടപെടലുകളായി പ്രകൃതിയോടിണങ്ങിയ പ്രതിവിധികള്‍ ഉയര്‍ന്നുവരുന്നു. ഉദാഹരണത്തിന്, കശ്മീരി പശ്മിനയില്‍ നിന്നുള്ള ശേഷിപ്പുകള്‍ ഇപ്പോള്‍ കെട്ടിടനിര്‍മാണ ഇന്‍സുലേഷനില്‍ ഉപയോഗിക്കുന്നു. മുറിവുകള്‍ പൊതിയുന്നതിനും ടിഷ്യു എന്‍ജിനിയറിങ്ങിലും പരുത്തിയും പട്ടും ഉപയോഗിക്കുന്നു. 3ഡി പ്രിന്റിങ്ങിലും പട്ട് ഉപയോഗിക്കുന്നു. ബയോഡീഗ്രേഡബിള്‍ മെഡിക്കല്‍ ഇംപ്ലാന്റുകള്‍, ഓട്ടോമൊബൈലുകള്‍ക്കുള്ള ലൈറ്റ് വെയ്റ്റ് കോമ്പോസിറ്റുകള്‍, പരിസ്ഥിതിസൗഹൃദ നിര്‍മ്മാണ സാമഗ്രികള്‍, ഈടുനില്‍ക്കുന്ന ഫര്‍ണിച്ചറുകള്‍ എന്നിവയ്ക്കായി ചണം ഉപയോഗപ്പെടുത്തുന്നു. അതേസമയം, ആഭ്യന്തര യന്ത്ര നിര്‍മ്മാണത്തിനും മുന്‍ഗണന നല്കുന്നു. 68,000 കോടി മൂല്യമുള്ള സാമഗ്രികള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള 25 പദ്ധതികള്‍ പുരോഗമിക്കുകയാണ്. ഇതു കയറ്റുമതിയില്‍ 6,700 കോടി സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. സ്വയംപര്യാപ്തവും സുസ്ഥിരവുമായ വ്യാവസായിക ഭാവിക്കായുള്ള ചുവടുവയ്പുകള്‍ ഇതുറപ്പുനല്‍കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: