തിരുവനന്തപുരം : ജാനകി VS സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞ പശ്ചാത്തലത്തില്‍ സിനിമയെ പിന്തുണച്ച് ഫെഫ്ക. തിങ്കളാഴ്ച സെന്‍സര്‍ ബോര്‍ഡ് ഓഫീസിനു മുന്നില്‍ ഒരു ദിവസം നീളുന്ന സമരം നടത്തുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതി ഉചിതമായ തീരുമാനം എടുക്കും എന്ന് വിശ്വസിക്കുന്നു. ഫെഫ്കയും താര സംഘടന അമ്മയും ഉള്‍പ്പെടെ സമരത്തില്‍ പങ്കെടുക്കും.21 യൂണിയനുകളിലെയും പ്രതിനിധികള്‍ സമരത്തില്‍ പങ്കെടുക്കും.ടെലിവിഷന്‍ സംഘടനകളും സമരത്തില്‍ പങ്കാളികളാകും.
റിവൈസിംഗ് കമ്മിറ്റി കണ്ടിട്ടും ഇതു വരെ രേഖാമൂലം അറിയിപ്പ് നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ചിട്ടില്ല.കഥാപാത്രത്തിന്റെ പേര് മാറ്റണം എന്ന് മാത്രമാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെടുന്നത്.സമാന സംഭവങ്ങള്‍ രണ്ടു തവണ ഉണ്ടായെന്നും ബി ഉണ്ണികൃഷ്ണന് പറഞ്ഞു.
ടീസറിനും ട്രെയിലറിനും ഒരു മാനദണ്ഡം സിനിമയ്ക്ക് മറ്റൊരു മാനദണ്ഡം എന്ന രീതിയാണ് സെന്‍സര്‍ ബോര്‍ഡിന്റേത്. ജെഎസ്കെ എന്ന സിനിമയ്ക്ക് വേണ്ടി മാത്രമുള്ള പോരാട്ടമല്ല ഇതെന്നും ബി ഉണ്ണികൃഷ്ണന് പറഞ്ഞു.
നിരവധി സംവിധായകര്‍ക്ക് ആശങ്ക ഉണ്ടെന്ന് പറഞ്ഞ ബി ഉണ്ണികൃഷ്ണന് കഥാപാത്രത്തിന്റെ പേര് മതവുമായി കൂട്ടി കെട്ടുന്നു എന്നും ചൂണ്ടിക്കാട്ടി. കഥാപാത്രത്തിന്റെ പേരും സിനിമയുടെ പേരും മാറ്റുമ്പോള്‍ നിര്‍മാതാവിന് വലിയ നഷ്ടം ഉണ്ടാകും.
സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും കേരളത്തിന്റെ സാംസ്കാരിക സമൂഹം പ്രതികരിക്കാതിരുന്നാല്‍ ഈ പ്രവണത ഇനിയും വര്‍ദ്ധിക്കുമെന്നും നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ പറഞ്ഞു.
ജാനകി VS സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സംസ്ഥാന സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു.കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ആണ് തടഞ്ഞുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: