കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലഹരിവിരുദ്ധ പ്രചാരണത്തിന്റെ അഞ്ചാം ഘട്ടത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായി, ഡി- പോള്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ ഡിഐഎസ്ടി കോളജിന്റെ നേതൃത്വത്തില്‍ എക്സൈസ് വകുപ്പിന്റെ ‘വിമുക്തി’യും ഉന്നത വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ഒരു വര്‍ഷത്തെ വിപുലമായ ലഹരിവിരുദ്ധ ക്യാമ്പയിന് ആരംഭിച്ചു.
ചടങ്ങില്‍ നടന് ആസിഫ് അലിയെ കാമ്പയിന്റെ ഗുഡ്വില് അംബാസഡറായി ഡെപ്യൂട്ടി എക്സിക്യൂട്ടീവ് കമ്മിഷണര്‍ ജിമ്മി ജോസഫ് പ്രഖ്യാപിച്ചു. തുടര്‍ന്ന് അദ്ദേഹം ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഡി-പോള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജോണ്‍ മംഗലത്ത് ഡയറക്ടറായും സംവിധായകന് സനില്‍ കളത്തില്‍ ക്രിയേറ്റീവ് പ്രോജക്ട് ഡയറക്ടറായും കാമ്പയിന് നേതൃത്വം നല്‍കും.
കേരളത്തിലെ എല്ലാ കാമ്പസുകളിലും ഒരേസമയം ആസിഫ് അലി അഭിനയിച്ച ലഹരിവിരുദ്ധ പരസ്യചിത്രം പ്രദര്‍ശിപ്പിക്കും. ‘ഒപ്പുണ്ട്, ഒപ്പമുണ്ട്’ പേരില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഒപ്പുശേഖരണ പരിപാടിക്കും തുടക്കമാകും. മ്യൂസിക് ബാന്‍ഡ് മത്സരം, ഫ്ളാഷ് മോബ്, റീല്‍സ് മത്സരം തുടങ്ങിയവയും കാമ്പയിന്റെ ഭാഗമായി നടക്കും. ലഹരിക്കെതിരായ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും റോഡ് ഷോയും നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ഫാ. ജോണി മങ്ങലത്ത്, സനില്‍ കളത്തില്‍, ജിമ്മി ജോസഫ്, ആസിഫ് അലി, ടോമ്മി ജോസഫ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: