കൊച്ചി: വഞ്ചനാ കേസില്‍ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന സിനിമയുടെ നിര്‍മ്മാതാക്കൾക്ക് മുന്‍കൂര്‍ ജാമ്യം. നടൻ സൗബിന്‍ ഷാഹിര്‍, പിതാവ് ബാബു ഷാഹിർ, ഷോൺ ആൻറണി എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിർദേശം നൽകിയിട്ടുണ്ട്.
ജൂലൈ 7 ന് അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പാകെ ഹാജരാകണമെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. കേസിൽ അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു. കേസ് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു
ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഹാജരാകാതെ പ്രതികള്‍ സമയം നീട്ടി വാങ്ങിയതോടെയാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നോട്ടീസ് കൈപ്പറ്റാതെ സൗബിന്‍ നിയമത്തെ വെല്ലുവിളിക്കുകയാണെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ലാഭ വിഹിതം നൽകാമെന്ന കരാറിൽ പണം വാങ്ങി വഞ്ചിച്ചെന്ന മരട് സ്വദേശി സിറാജിന്റെ പരാതിയിലാണ് പൊലീസ് പ്രതികൾക്കെതിരെ കേസെടുത്തത്. ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്‌ക്കല്‍ എന്നീ കുറ്റങ്ങൾ നേരത്തെ നിര്‍മ്മാതാക്കളുടെ പേരില്‍ ചുമത്തിയിരുന്നു. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്നാണ് പരാതി. 7 കോടി മുടക്കിയിട്ടും ലാഭവിഹിതമോ മുടക്കു മുതലോ നൽകിയില്ലെന്നാണ് പരാതിയിലെ ആരോപണം. ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. 225 കോടിലധികമാണ് സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: