തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്കുള്ളവരുടെ ചുരുക്കപ്പട്ടികയിൽ എം.ആർ അജിത് കുമാറിനെ കൂടി ഉൾപ്പെടുത്തണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളി യു.പി.എസ്.സി. ഇന്ന് ചേർന്ന യോഗത്തിൽ നിതിൻ അഗർവാൾ, റവഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരെ ഉൾപ്പെടുത്തി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു.
ചുരുക്കപ്പട്ടിക സംസ്ഥാന സര്‍ക്കാരിന് കൈമാറും. മുഖ്യമന്ത്രിക്ക് നേരിട്ടോ മന്ത്രിസഭയ്‌ക്കോ പുതിയ പോലീസ് മേധാവിയെ തെരഞ്ഞെടുക്കാം. നിലവിലെ പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ കാലാവധി ഈ മാസം 30ന് കഴിയും. ഈ പശ്ചാത്തലത്തിലാണ് പുതിയ ഡിജിപിയെ തെരഞ്ഞെടുക്കുന്നത്.
30 വർഷത്തെ സർവീസും ഡി.ജി.പി റാങ്കും ഉള്ളവരെയാണ് യു.പി.എസ്.സി സംസ്ഥാന മേധാവി പൊലീസ് സ്ഥാനത്തേക്ക് പരിഗണിക്കുക. എന്നാൽ ഡി.ജി.പി റാങ്കിലുള്ള ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്തയെ ഒഴിവാക്കി അജിത് കുമാറിന്റെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമം ആഭ്യന്തരവകുപ്പ് നടത്തിക്കൊണ്ടിരുന്നത്. ഇതിന് സിപിഎം സെക്രട്ടേറിയറ്റിന്റെ പച്ചക്കൊടിയുമുണ്ടായിരുന്നു.
പോലീസ് മേധാവി സ്ഥാനത്തേയ്‌ക്ക് ആറ് പേരുകളാണ് കേരളം കേന്ദ്രത്തിന് സമർപ്പിച്ചിരുന്നത്. ഒന്നാമതായി ഡി.ജി.പി റാങ്കിലുള്ള നിതിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, ഇതിന് പുറമേ എ.ഡി.ജി.പി റാങ്കിലുള്ള സുരേഷ് രാജ് പുരോഹിത്, എം.ആർ അജിത് കുമാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: