മോസ്കോ: ബുധനാഴ്ച മോസ്കോയിൽ നടന്ന ഒരു പരിപാടിയിൽ കോൺഗ്രസ് നേതാവ് ശശി തരൂർ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി കൂടിക്കാഴ്ച നടത്തി. തന്റെ “ഇൻഗ്ലോറിയസ് എംപയർ” എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഡോക്യുമെന്ററി പരമ്പരയുടെ പ്രചാരണത്തിനായിട്ടാണ് തരൂർ റഷ്യയിലെത്തിയത്.
“പഴയ സുഹൃത്ത് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിനെ മോസ്കോയിലെ ‘പ്രൈമാകോവ് റീഡിംഗ്സിൽ’ കണ്ടുമുട്ടിയത് സന്തോഷകരമായിരുന്നു.” -സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ ഒരു പോസ്റ്റിൽ തരൂർ പറഞ്ഞു.
റഷ്യയുടെ സ്റ്റേറ്റ് ടെലിവിഷൻ ശൃംഖലയായ ആർടിയുടെ ക്ഷണപ്രകാരമാണ് തരൂർ എത്തിയത്. 2017-ൽ പുറത്തിറങ്ങിയ തന്റെ പുസ്തകത്തെ അടിസ്ഥാനമാക്കി ആർടി 10 ഭാഗങ്ങളുള്ള ഒരു ഡോക്യുമെന്ററി പരമ്പര നിർമ്മിച്ചു. 2015-ൽ ഓക്സ്ഫോർഡ് യൂണിയൻ സംവാദത്തിൽ “ബ്രിട്ടൻ അതിന്റെ മുൻ കോളനികൾക്ക് നഷ്ടപരിഹാരം നൽകേണ്ടതുണ്ടോ?” എന്ന വിഷയത്തിൽ തരൂർ നടത്തിയ പ്രസംഗത്തെ അടിസ്ഥാനമാക്കിയാണ് ഈ ഡോക്യുമെന്ററി പരമ്പര.
അതേ സമയം സന്ദർശന വേളയിൽ യുഎന്നിലെ മുൻ റഷ്യൻ അംബാസഡർ ആൻഡ്രി ഡെനിസോവുമായും ശശി തരൂർ കൂടിക്കാഴ്ച നടത്തി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചും ഇന്ത്യയുടെ ഭീകരതയ്ക്കെതിരായ പോരാട്ടത്തെക്കുറിച്ചും തരൂർ റഷ്യൻ ഉദ്യോഗസ്ഥർക്ക് വിശദീകരിച്ച് കൊടുത്തു. ഇറാൻ-ഇസ്രായേൽ സംഘർഷം, ഗാസയിലെ സാഹചര്യം, ഇന്ത്യ-റഷ്യ ബന്ധം തുടങ്ങിയ വിഷയങ്ങളും തരൂർ ചർച്ച ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: