ക്വിങ്ദാവോ : ചൈനയുടെ മണ്ണിൽ നിന്ന് ലോകത്തിന് മുഴുവൻ വലിയൊരു സന്ദേശം നൽകി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഷാങ്ഹായ് സഹകരണ സംഘടനയിലെ (എസ്സിഒ) പ്രതിരോധ മന്ത്രിമാരുടെ യോഗത്തിലെ തന്റെ പ്രസംഗത്തിൽ തീവ്രവാദ കേന്ദ്രങ്ങൾ ഇനി സുരക്ഷിതമല്ലെന്നും അവരെ ലക്ഷ്യം വയ്ക്കാൻ ഞങ്ങൾ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ചൈനയിലെ തുറമുഖ നഗരമായ ക്വിങ്ദാവോയിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനാ യോഗത്തിൽ, തീവ്രവാദം, സമാധാനം, സുരക്ഷ എന്നിവയുൾപ്പെടെ നിരവധി പ്രധാന വിഷയങ്ങളെക്കുറിച്ച് പ്രതിരോധ മന്ത്രി സംസാരിച്ചു. നമ്മുടെ മേഖലയിലെ ഏറ്റവും വലിയ വെല്ലുവിളികൾ സമാധാനത്തിന്റെയും സുരക്ഷയുടെയും വിശ്വാസത്തിന്റെയും അഭാവവുമായി ബന്ധപ്പെട്ടതാണെന്ന് വിശ്വസിക്കുന്നു. ഈ പ്രശ്നങ്ങളുടെ മൂലകാരണം വർദ്ധിച്ചുവരുന്ന തീവ്രവാദമാണെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ പഹൽഗാം ആക്രമണത്തെ പരാമർശിച്ചുകൊണ്ടും രാജ്നാഥ് സിംഗ് സംസാരിച്ചു. കഴിഞ്ഞ ഏപ്രിൽ 22 ന്, ജമ്മു കശ്മീരിലെ പഹൽഗാമിൽ ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ എന്ന തീവ്രവാദ സംഘടന നിരപരാധികളായ വിനോദസഞ്ചാരികൾക്ക് നേരെ ക്രൂരവും ഹീനവുമായ ആക്രമണം നടത്തി. ഒരു നേപ്പാളി പൗരൻ ഉൾപ്പെടെ 26 നിരപരാധികളായ സാധാരണക്കാർ കൊല്ലപ്പെട്ടു. മതം ചോദിച്ചതിന് ഇരകളെ വെടിവച്ചു കൊന്നു. ഐക്യരാഷ്ട്രസഭ ഭീകര സംഘടനയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ സഹ സംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
പഹൽഗാം ഭീകരാക്രമണത്തിന്റെ രീതി ഇന്ത്യയിൽ ലഷ്കർ-ഇ-തൊയ്ബ നടത്തിയ മുൻ ഭീകരാക്രമണങ്ങളുമായി സമാനമാണ്. എന്നാൽ ഭീകരതയെ ചെറുക്കുന്നതിനും അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾ തടയുന്നതിനുമുള്ള അവകാശം വിനിയോഗിച്ചുകൊണ്ട് അതിർത്തിക്കപ്പുറത്തുള്ള തീവ്രവാദ കേന്ദ്രങ്ങൾ തകർക്കുന്നതിനായി ഇന്ത്യ കഴിഞ്ഞ മെയ് 7 ന് ഓപ്പറേഷൻ സിന്ദൂർ വിജയകരമായി നടത്തിയമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ ചില രാജ്യങ്ങൾ അതിർത്തി കടന്നുള്ള ഭീകരതയെ ഒരു നയമായി ഉപയോഗിക്കുകയും തീവ്രവാദികൾക്ക് അഭയം നൽകുകയും ചെയ്യുന്നു. അത്തരം ഇരട്ടത്താപ്പുകൾക്ക് സ്ഥാനമില്ല. അത്തരം രാജ്യങ്ങളെ വിമർശിക്കാൻ എസ്സിഒ മടിക്കരുതെന്നും പാകിസ്ഥാന്റെ പേര് പറയാതെ രാജ്നാഥ് സിംഗ് പറഞ്ഞു.
ഇതിനു പുറമെ രാജ്യങ്ങൾക്കിടയിലുള്ള സംഘർഷം തടയുന്നതിന് സംഭാഷണത്തിനും സഹകരണത്തിനുമുള്ള സംവിധാനങ്ങൾ സൃഷ്ടിക്കാൻ പരിഷ്കരിച്ച ബഹുരാഷ്ട്രവാദം സഹായിക്കുമെന്ന് ഇന്ത്യ വിശ്വസിക്കുന്നു. എത്ര വലുതും ശക്തവുമായാലും ഒരു രാജ്യത്തിനും ഒറ്റയ്ക്ക് പ്രവർത്തിക്കാൻ കഴിയില്ല. വാസ്തവത്തിൽ ബഹുരാഷ്ട്രവാദത്തിന്റെ അടിസ്ഥാന ആശയം, പരസ്പരവും കൂട്ടായതുമായ നേട്ടത്തിനായി രാജ്യങ്ങൾ പരസ്പരം ഒരുമിച്ച് പ്രവർത്തിക്കണം എന്ന ആശയമാണ്. എല്ലാവർക്കും സമാധാനവും സമൃദ്ധിയും എന്നർത്ഥം വരുന്ന ‘സർവേ ജന സുഖിനോ ഭവന്തു’ എന്ന നമ്മുടെ പഴക്കമുള്ള സംസ്കൃത പഴഞ്ചൊല്ലും ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: