അര്‍ജുന്‍ റാം മേഘ്വാള്‍,
കേന്ദ്ര നിയമ-നീതി സഹമന്ത്രി (സ്വതന്ത്ര ചുമതല), പാര്‍ലമെന്ററി കാര്യ സഹമന്ത്രി
50 വര്‍ഷം മുമ്പ്, 1975 ജൂണ്‍ 25 ന്, പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വേച്ഛാധിപത്യ നീക്കത്തിലൂടെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഭാരതം ജനാധിപത്യത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിന് സാക്ഷ്യം വഹിച്ചു. അത് രാജ്യത്തിന്റെ ഭരണഘടനാ ഘടനയില്‍ മായാത്ത മുറിവ് അവശേഷിപ്പിച്ചു. തുടര്‍ന്നുള്ള 21 മാസം ഭാരതീയര്‍ക്ക് തങ്ങളുടെ ജനാധിപത്യത്തോടും സര്‍ക്കാരിനോടും ഭരണഘടനാ പൈതൃകത്തോടുമുള്ള വീക്ഷണത്തെ മാറ്റിമറിച്ചു. അധികാരക്കൊതി പൂണ്ട ഭരണകൂടം സ്വീകരിച്ച നിന്ദ്യമായ നടപടി കാരണം ജനാധിപത്യത്തിന്റെ മാതാവ് ലജ്ജിച്ചു പോയി.
1971 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ നടന്ന തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ക്ക് ഇന്ദിരാഗാന്ധിയെ ശിക്ഷിക്കുകയും പദവിയില്‍ നിന്ന് അയോഗ്യയാക്കുകയും ചെയ്തുകൊണ്ട് അലഹബാദ് ഹൈക്കോടതി ഒരു നിര്‍ണായക വിധി പുറപ്പെടുവിച്ചു. രാജിവയ്‌ക്കാനുള്ള സമ്മര്‍ദ്ദം വര്‍ധിച്ചതിനെത്തുടര്‍ന്ന്, 1975 ജൂണ്‍ 25-ന്, രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ച തീരുമാനം അവര്‍ പ്രഖ്യാപിച്ചു. കേന്ദ്ര മന്ത്രിസഭയുടെ സമ്മതമില്ലാതെ, ഔദ്യോഗിക ലെറ്റര്‍ഹെഡിന് പകരം സാധാരണ കടലാസില്‍, ‘ആന്തരിക അസ്വസ്ഥതകള്‍’ ചൂണ്ടിക്കാട്ടി ഭരണഘടനയുടെ അനുഛേദം 352 ഉപയോഗിച്ച് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ രാഷ്‌ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിനോട് ശുപാര്‍ശ ചെയ്തു. മന്ത്രിസഭയെ മറികടന്ന്, ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഭരണഘടനാ നിയന്ത്രിത ഭരണ സംവിധാനത്തിന് കനത്ത പ്രഹരമായിരുന്നു ഈ നീക്കം. 1975 ജൂണ്‍ 26-ന് രാവിലെ 6 മണിക്ക് നടന്ന യോഗത്തില്‍ ഈ വിഷയം കേന്ദ്ര മന്ത്രിസഭയുടെ മുമ്പാകെ കൊണ്ടുവന്നു.
ഈ നീക്കം എല്ലാ അര്‍ത്ഥത്തിലും സ്വേച്ഛാധിപത്യത്തിന് തുടക്കമിട്ടു. പൗരന്മാര്‍ക്ക് നല്‍കിയിരുന്ന ഭരണഘടനാ സ്വാതന്ത്ര്യം ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായി. അനുഛേദം 19 പ്രകാരമുള്ള ആവിഷ്‌കാര സ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം എന്നിവ വെറും പേനത്തുമ്പില്‍ താത്കാലികമായി നിര്‍ത്തിവച്ചു. അനുഛേദം 21 പ്രകാരമുള്ള ജീവന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം അസാധുവായി. ഡോ. ബി.ആര്‍. അംബേദ്കര്‍ ഭരണഘടനയുടെ ‘ഹൃദയവും ആത്മാവും’ എന്ന് വിശേഷിപ്പിച്ച അനുച്ഛേദം 32 പ്രകാരമുള്ള കോടതികളിലേക്കുള്ള പ്രവേശനം പൗരന്മാര്‍ക്ക് നഷ്ടപ്പെട്ടു. അടിയന്തരാവസ്ഥയുടെ ആദ്യ ഇരകള്‍ സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ ധൈര്യപ്പെട്ട പ്രതിപക്ഷ നേതാക്കളായിരുന്നു. ക്രൂരമായ മെയിന്റനന്‍സ് ഓഫ് ഇന്റേണല്‍ സെക്യൂരിറ്റി ആക്ട് (മിസ), ഡിഫെന്‍സ് ഓഫ് ഇന്ത്യ (ഡിഐആര്‍) ആക്ട് എന്നിവ പ്രകാരം ആയിരക്കണക്കിന് ആളുകളെ ജയിലിലടച്ചു. എന്നാല്‍, പിന്നീട് ഭാരതത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ ഈ ഇരുണ്ടതും അടിച്ചമര്‍ത്തുന്നതുമായ അദ്ധ്യായത്തിന്റെ മുറിവുകള്‍ ഓരോ പൗരനും ഒടുവില്‍ സഹിക്കേണ്ടി വന്നു.
രാഷ്‌ട്രത്തിന്റെ ഭരണ നിര്‍വഹണ, നിയമനിര്‍മാണ, നീതിന്യായ സ്തംഭങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തിന് ആ കാലഘട്ടം സാക്ഷ്യം വഹിച്ചു. അടിയന്തരാവസ്ഥയില്‍ ഇന്ദിരാ ഭരണകൂടം നടപ്പിലാക്കിയ സ്വേച്ഛാധിപത്യ നടപടികള്‍ രാജ്യത്തിന്റെ കൂട്ടായ ഓര്‍മ്മകളെ വേട്ടയാടുന്നു. 92 വയസ്സുള്ള എന്റെ മുത്തച്ഛനെ, പതിവ് പശു പരിപാലനത്തില്‍ ഏര്‍പ്പെട്ടിരിക്കെ, അബദ്ധത്തില്‍ ഒരു വിരല്‍ പൊട്ടി, ചികിത്സയ്‌ക്കായി ബിക്കാനീറിലെ പിബിഎം ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍, ജനസംഖ്യാ നിയന്ത്രണ നയങ്ങള്‍ നിശ്ചയിച്ചിട്ടുള്ള വന്ധ്യംകരണ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള സമ്മര്‍ദ്ദത്തില്‍ – സഞ്ജയ് ഗാന്ധിയുടെ ശക്തമായ സ്വാധീനത്തില്‍ – ചികിത്സിച്ച ഡോക്ടര്‍ക്ക് നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയനാക്കാനുള്ള ദുഷ്ട പദ്ധതികളുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. സാഹചര്യം മനസ്സിലാക്കിയ എന്റെ മുത്തച്ഛന്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു, തന്റെ പരിക്ക് ചികിത്സിക്കേണ്ട എന്ന് തീരുമാനിച്ചു. ആരോഗ്യ സേവനങ്ങള്‍ക്കുള്ള ആശുപത്രിയിലും ആര്‍ക്കും രക്ഷയില്ലാതെ വന്നു. ആ ആഘാതം മുഴുവന്‍ സമൂഹത്തിലും ആഴത്തിലുള്ള മുറിവ് അവശേഷിപ്പിച്ചു. നിര്‍ഭാഗ്യവശാല്‍, 1975-77 കാലഘട്ടത്തില്‍ ഒരു കോടിയിലധികം ആളുകളെ നിര്‍ബന്ധിതമായി വന്ധ്യംകരിച്ചത് ഭാരതത്തിലെ ജനാധിപത്യ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായങ്ങളിലൊന്നായി.
1976 മാര്‍ച്ച് 24ന് ഒരു യുവ റാലിയെ അഭിസംബോധന ചെയ്യാന്‍ സഞ്ജയ് ഗാന്ധി ബിക്കാനീറില്‍ നടത്തിയ സന്ദര്‍ശനം ഒരു ഉദാഹരണമായിരുന്നു. ഭരണഘടനാപരമായ ഒരു പദവിയും വഹിച്ചിട്ടില്ലെങ്കിലും, ഒരു സംസ്ഥാന അതിഥിയല്ലെങ്കിലും, അദ്ദേഹത്തിന്റെ സന്ദര്‍ശനം സര്‍ക്കാര്‍ വിഭവങ്ങളുടെ പൂര്‍ണ്ണ വിനിയോഗത്തിന് സാക്ഷ്യം വഹിച്ചു. ഇത് പ്രോട്ടോക്കോള്‍ ലംഘനങ്ങളെയും പൊതു ഫണ്ടുകളുടെ ദുരുപയോഗത്തെയും കുറിച്ച് ഗുരുതര ആശങ്കകള്‍ ഉയര്‍ത്തി. അക്കാലത്ത് പോസ്റ്റല്‍ ആന്‍ഡ് ടെലഗ്രാഫ് വകുപ്പിലെ ഒരു ടെലിഫോണ്‍ ഓപ്പറേറ്റര്‍ എന്ന നിലയില്‍, റാലിയുടെ വേദിക്ക് തൊട്ടുതാഴെയായി ഒരു താല്‍ക്കാലിക ടെലിഫോണ്‍ കണക്ഷന്‍ സ്ഥാപിക്കാന്‍ ഭരണകൂടത്തോട് നിര്‍ദ്ദേശിച്ചത് വിരോധാഭാസമായി ഞാന്‍ കണ്ടെത്തി – സാധാരണയായി ഔദ്യോഗിക സന്ദര്‍ശനങ്ങളില്‍ പ്രധാനമന്ത്രിക്ക് മാത്രമായി നീക്കിവച്ചിരുന്ന ഒരു ക്രമീകരണമാണത്. ഈ പ്രവൃത്തി സഞ്ജയ് ഗാന്ധി ചെലുത്തിയ അനാവശ്യ സ്വാധീനത്തെ എടുത്തുകാണിക്കുക മാത്രമല്ല, ഭരണഘടനാ മാനദണ്ഡങ്ങള്‍ക്ക് മുകളില്‍ വ്യക്തിപരവും രാഷ്‌ട്രീയവുമായ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ എങ്ങനെ ഉപയോഗിച്ചു എന്നതിന് ഉദാഹരണമാണ്. സാധാരണ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട സമയത്ത്, പൊതു പണം ഉപയോഗിച്ച് ആഢംബരപൂര്‍വ്വം ധനസഹായം നല്‍കുന്ന അത്തരം അലങ്കാര പ്രകടനങ്ങള്‍ ഭരണഘടനാപരമായ മൗലികതയോടുള്ള അവഗണനയാണ്.
38-ാം ഭരണഘടനാ ഭേദഗതി അടിയന്തരാവസ്ഥ പ്രഖ്യാപനങ്ങളെ കോടതികളുടെ അധികാരപരിധിയില്‍ നിന്ന് ഒഴിവാക്കുകയും ഓര്‍ഡിനന്‍സ് പാസാക്കാനുള്ള പ്രസിഡന്റിന്റെയും ഗവര്‍ണറുടെയും അധികാരം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. 1975 ആഗസ്ത് 10 ന് നടപ്പിലാക്കിയ 39-ാം ഭരണഘടനാ ഭേദഗതി, പ്രധാനമന്ത്രി, പ്രസിഡന്റ്, ഉപരാഷ്‌ട്രപതി, ലോക്സഭാ സ്പീക്കര്‍ തുടങ്ങിയ ഉയര്‍ന്ന ഭരണഘടനാ ഓഫീസുകള്‍ ഉള്‍പ്പെടുന്ന തെരഞ്ഞെടുപ്പ് തര്‍ക്കങ്ങളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതില്‍ നിന്ന് കോടതികളെ മുന്‍കാല പ്രാബല്യത്തോടെ വിലക്കി. അലഹബാദ് ഹൈക്കോടതിയുടെ പ്രതികൂല വിധിയെത്തുടര്‍ന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ജുഡീഷ്യല്‍ ഉത്തരവാദിത്തത്തില്‍ നിന്ന് സംരക്ഷിക്കാനുള്ള വ്യക്തമായ ശ്രമമായിരുന്നു ഇത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ക്രമാനുഗതമായി ഇല്ലാതായി.
സ്വേച്ഛാധിപത്യം കൂടുതല്‍ ഉറപ്പിച്ചുകൊണ്ട്, ലോക്‌സഭയുടെ കാലാവധി അഞ്ച് വര്‍ഷത്തില്‍ നിന്ന് ആറ് വര്‍ഷമായി നീട്ടുന്നതിനായി 42-ാം ഭരണഘടനാ ഭേദഗതി പാസാക്കി. അതുവഴി, ജനാധിപത്യ അധികാരത്തെ ദുര്‍ബലപ്പെടുത്തി. പുതിയ തെരഞ്ഞെടുപ്പ് നിയമസാധുതയില്ലാതെ നിയമനിര്‍മ്മാണ അധികാരം വിപുലീകരിക്കുകയും ചെയ്തു. സോഷ്യലിസം, മതേതരത്വം, സമഗ്രത എന്നീ മൂന്ന് പുതിയ വാക്കുകള്‍ ചേര്‍ത്തുകൊണ്ട് ആമുഖത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി. ഈ അടിയന്തരാവസ്ഥക്കാലത്ത്, പാര്‍ലമെന്റിലെ ചര്‍ച്ച, സൂക്ഷ്മപരിശോധന, ഭേദഗതി എന്നിവയുടെ സാധാരണ നിയമനിര്‍മ്മാണ പ്രക്രിയയെ മറികടന്ന് സര്‍ക്കാര്‍ 48 ഓര്‍ഡിനന്‍സുകള്‍ പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥയ്‌ക്ക് ശേഷം രൂപീകരിച്ച ഷാ കമ്മീഷന്‍, ആ ഇരുണ്ട മാസങ്ങളില്‍ മൊത്തത്തിലുള്ള തടങ്കലുകള്‍, ദരിദ്രരെ നിര്‍ബന്ധിതമായി വന്ധ്യംകരിക്കല്‍, സ്ഥാപനവത്കരിക്കപ്പെട്ട അധികാര ദുര്‍വിനിയോഗം എന്നിവയുടെ ഭയാനകമായ ചിത്രം വരച്ചുകാട്ടി.
മാധ്യമങ്ങളെ സ്വേച്ഛാധിപത്യ ഭരണകൂടത്തിന് കീഴില്‍ വ്യവസ്ഥാപിതമായി ശ്വാസം മുട്ടിച്ചു. നാല് പ്രധാന വാര്‍ത്താ ഏജന്‍സികളായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ, യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ സമാചാര്‍, സമാചാര്‍ ഭാരതി എന്നിവ നിര്‍ബന്ധിതമായി ലയിപ്പിച്ച് സമാചാര്‍ എന്ന ഒരൊറ്റ സ്ഥാപനമാക്കി മാറ്റി.
അടിയന്തരാവസ്ഥയ്‌ക്ക് അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷവും കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടപ്പെടുന്നു, ഒരു വശത്ത് ‘സംവിധാന്‍ ബച്ചാവോ യാത്ര’ എന്ന പേരില്‍ അവര്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു, മറുവശത്ത് അവരുടെ പൂര്‍വ്വികര്‍ ഭരണഘടനയെ പരിഹസിച്ചത് അവഗണിച്ചുകൊണ്ട് അവര്‍ നിര്‍വികാരത തുടരുന്നു. 1985 ജൂലൈ 23 ന് രാജീവ് ഗാന്ധി, ഈ ഭയാനകമായ സംഭവത്തില്‍ വളരെയധികം അഭിമാനം രേഖപ്പെടുത്തിക്കൊണ്ട് പറഞ്ഞത്, ‘അടിയന്തരാവസ്ഥയില്‍ തെറ്റൊന്നുമില്ല’ എന്നാണ്.
അന്ന് 25 വയസ്സുള്ള നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ സ്വേച്ഛാധിപത്യ ഭരണരീതിയെ അദ്ദേഹത്തിന്റേതായ രീതിയില്‍ ധീരമായി എതിര്‍ത്തു. തന്നെ കണ്ടെത്തുന്നത് ഒഴിവാക്കാന്‍, അദ്ദേഹം വേഷംമാറി ഒളിവിലിരുന്ന് യോഗങ്ങള്‍ നടത്തുകയും അടിയന്തരാവസ്ഥ വിരുദ്ധ സാഹിത്യങ്ങളുടെയും പ്രിന്റുകളുടെയും പ്രസിദ്ധീകരണത്തിന് ശ്രമിക്കുകയും ചെയ്തു. ഗുജറാത്ത് ലോക് സംഘര്‍ഷ് സമിതിയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുകൊണ്ട് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യഭരണത്തിനെതിരായ ജനാധിപത്യ എതിര്‍പ്പ് നിലനിര്‍ത്തുന്നതില്‍ മോദി അക്ഷീണം പ്രവര്‍ത്തിച്ചു.
ഭൂതകാലത്തിന്റെ മുറിവുകളെ അംഗീകരിച്ചുകൊണ്ട്, 2024 ജൂലൈ 11-ന് ഒരു ഗസറ്റ് വിജ്ഞാപനത്തിലൂടെ മോദി സര്‍ക്കാര്‍ ജൂണ്‍ 25 ‘ഭരണഘടനാ ഹത്യാദിനമായി പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനാപരമായ ആദര്‍ശങ്ങളോടു ചെയ്ത വഞ്ചനയുടെ ഓര്‍മപ്പെടുത്തലായി ഈ ആചരണം വര്‍ത്തിക്കുന്നു. ജനാധിപത്യത്തിന്റെ ജാഗ്രതയുള്ള സംരക്ഷകരാകാന്‍ പൗരന്മാരോട് ഇത് ആഹ്വാനം ചെയ്യുകയും ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അദ്ധ്യായങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് നമ്മുടെ കഠിനാധ്വാനം കൊണ്ട് നേടിയെടുത്ത സ്വാതന്ത്ര്യങ്ങളുടെ മൂല്യവും വിലയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
അടിയന്തരാവസ്ഥയുടെ 50 വര്‍ഷത്തിനുശേഷം, ജനാധിപത്യം നിരന്തരമായ ജാഗ്രത ആവശ്യപ്പെടുന്നുവെന്ന് ഇത് നമ്മെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു. തലമുറകളുടെ ത്യാഗങ്ങള്‍, ജ്ഞാനം, പ്രതീക്ഷകള്‍, അഭിലാഷങ്ങള്‍ എന്നിവ നമ്മുടെ ഭരണഘടന ഉള്‍ക്കൊള്ളുന്നു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ രാജ്യം 2047-ല്‍ വികസിത ഭാരതത്തിലേക്ക് നീങ്ങുമ്പോള്‍, ഊര്‍ജ്ജസ്വലവും വികസിതവുമായ ഒരു ജനാധിപത്യ രാഷ്‌ട്രം കെട്ടിപ്പടുക്കാനുള്ള പൗരന്മാരുടെ ദൃഢനിശ്ചയത്തില്‍ നിന്ന് ശക്തി പ്രാപിച്ച്, അതിന്റെ പവിത്രത സംരക്ഷിക്കാനും ഉയര്‍ത്തിപ്പിടിക്കാനുമുള്ള നമ്മുടെ പ്രതിബദ്ധത നാം വീണ്ടും ഉറപ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: