മുംബൈ: ഏറ്റവും പ്രായംകുറഞ്ഞ പുരാണ-ഇതിഹാസ നിപുണയായ പരിധി മംഗലംപള്ളി അത്ഭുതമായി മാറുകയാണ്. ഭാഗതവതും മഹാഭാരതവും ഭഗവദ്ഗീതയും രാമായണവും അനായാസമായി എല്ലാവര്‍ക്കും മനസ്സിലാവുന്ന രീതിയില്‍ വിവരിച്ചുതരാന്‍ ഈ ഒമ്പത് വയസ്സുകാരിക്കാവും.
ഭഗവദ്ഗീത വായിച്ചപ്പോള്‍ ഏതെങ്കിലും ഭാഗം നിരാശപ്പെടുത്തിയോ എന്ന് പരിധിയോട് ചോദിച്ചാല്‍ ഇല്ല എന്നാണ് ഉത്തരം പറയുക. ഭഗവദ്ഗീതയുടെ ഏകഉദ്ദേശ്യം നമ്മുടെയുള്ളില്‍ മനസമാധാനം നിറയ്‌ക്കുക എന്നതാണെന്ന് പരിധി പറഞ്ഞുതരുന്നു.
ത്രിമൂര്‍ത്തികള്‍ ആരൊക്കെയാണ് എന്ന ചോദ്യത്തിന് ബ്രഹ്മാവ് വിഷ്ണു മഹേശ്വരന്‍ എന്ന മറുപടി ഉടന്‍ എത്തും. ത്രിമൂര്‍ത്തികളാണ് ഇവര്‍. ഇതില്‍ ബ്രഹ്മാവ് സൃഷ്ടിക്കുന്നവനെങ്കില്‍ വിഷ്ണു അത് സംരക്ഷിക്കുന്നു. ശിവനാകട്ടെ സംഹാരത്തിന്റെ ശക്തിയാണ്.
എപ്പോഴാണ് ഒരു അവതാരം എത്തുക? എന്ന് ചോദിച്ചാല്‍ പരിധി ഉടനെ ആ ശ്ലോകം ചൊല്ലും:
‘യഥായഥാഹി ധര്‍മ്മസ്യ…’ എന്നാരംഭിക്കുന്ന ആ ശ്ലോകം. എപ്പോഴൊക്കെ ധര്‍മ്മത്തിന് ച്യുതി സംഭവിക്കുന്നോ അപ്പോള്‍ അവതാരപുരുഷന്‍ എത്തുന്നു.
ശ്രീകൃഷ്ണന്‍ കഴിഞ്ഞാല്‍ മഹാഭാരതത്തില്‍ ഏറ്റവും ഇഷ്ടം ആരെയെന്ന് ചോദിച്ചാല്‍ പരിധി പറയുന്നു: പാഞ്ചാലി. കാരണം? ആത്മവിശ്വാസമുള്ള, ഉജ്ജ്വലമായ വ്യക്തിത്വമാണ് പാഞ്ചാലിയുടേതെന്നാണ് ഉത്തരം. ശകുനി മോശം സ്വഭാവക്കാരനാണ്.
ശ്രീകൃഷ്ണ ഇത്രയും കരുത്തുള്ള ദൈവമെങ്കില്‍ എന്തുകൊണ്ട് അദ്ദേഹം യുദ്ധം തടയുന്നില്ല? പരിധിയുടെ ഉത്തരം ഇതാണ്: ഭഗവാന് അറിയാം ദുര്യോദനന്റെ ഉള്ളില്‍ തിന്മയുണ്ടെന്ന്. ഈ യുദ്ധത്തില്‍ ആ തിന്മയുടെ മേല്‍ പാണ്ഡവരുടെ നന്മ വിജയിക്കുമെന്നും കൃഷ്ണന് അറിയാം. അതുകൊണ്ടാണ് അദ്ദേഹം യുദ്ധം നടക്കാന്‍ അനുവദിക്കുന്നത്.
പരിധി ഭാഗവതവും ഭഗവദ്ഗീതയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് പറയുന്നത് ഇതാണ്. ഭാഗവതം കൃഷ്ണന്‍ ചെയ്ത കാര്യങ്ങളാണെങ്കില്‍ ഭഗവദ്ഗീതയിലുള്ളത് കൃഷ്ണന്‍ ഉപദേശിച്ച കാര്യങ്ങളാണ്.
കൃഷ്ണനെ എപ്പോഴും ഭജിച്ചുകൊണ്ടാണ് പരിധി ജീവിക്കുന്നത്. വെള്ളം കുടിക്കുമ്പോള്‍ ‘ഞാന്‍ നീ കുടിക്കുന്ന ഈ ജലത്തിന്റെ രുചിയാണ്’ എന്ന കൃഷ്ണന്റെ വാക്കുകള്‍ പരിധി ഓര്‍ക്കും. ഛത്രപതി ശിവജി മഹാരാജിനെയാണ് പരിധിക്കിഷ്ടം. കാരണം ശിവജി മഹാരാജ് ഏതെങ്കിലും ഒരു മതം നല്ലതും മറ്റൊന്ന് ചീത്തയെന്നും പറയുന്നില്ല. അദ്ദേഹം തന്റെ ധര്‍മ്മത്തില്‍ മാത്രം വിശ്വസിച്ചു. ഹിന്ദുവിനെയും മുസ്ലിമിനെയും ശിവജി മഹാരാജ് വിവേചിക്കുന്നില്ല.
ഭഗവദ്ഗീത ഏഴ് തവണ വായിച്ചുകഴിഞ്ഞെന്നും ഓരോ തവണ വായിക്കുമ്പോഴും പുതിയത് എന്തെങ്കിലും മനസ്സിലേക്ക് കടന്നുവരുമെന്നും പരിധി പറയുന്നു. ഇനി വൈകാതെ താന്‍ എട്ടാമതും ഒമ്പതാമതും എല്ലാം ഭഗവദ്ഗീത വായിക്കാന്‍ സാധ്യതയുണ്ടെന്നും പരിധി.ഒരേ പുസ്തകം തന്നെയാണ് വായിക്കുന്നത്. വായിക്കുന്ന പുസ്തകം വലുതാവുകയോ ചെറുതാവുകയോ ചെയ്യുന്നില്ല. എങ്കിലും വീണ്ടും വായിക്കുമ്പോല്‍ അയ്യോ, ഇത് കഴിഞ്ഞ തവണ വായിച്ചപ്പോള്‍ കണ്ടില്ലല്ലോ എന്ന് തോന്നുന്നുവെന്നും പരിധി പറഞ്ഞുവെയ്‌ക്കുന്നു.
പരിധിയുടെ നൂറുകണക്കിന് യൂട്യൂബ് വീഡിയോകള്‍ ലഭ്യമാണ്. അതില്‍ ഒന്ന് ഇതാ:
പ്രതികരിക്കാൻ ഇവിടെ എഴുതുക: