ന്യൂദൽഹി : ഇന്ത്യയുമായി പാക് അധീന കശ്മീർ അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ സൗദിയുടെ സഹായം തേടി പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് . ഭീകരവാദം, പാക് അധീന ജമ്മു കശ്മീർ (പിഒജെകെ), വ്യാപാരം തുടങ്ങിയ വിഷയങ്ങൾ ഇന്ത്യയുമായി സംസാരിച്ച് പരിഹരിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് ഷഹബാസ് ഷെരീഫ് സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അബ്ദുൾ അസീസ് അൽ സൗദിനോട് പറഞ്ഞത്.
ഷഹബാസ് ഷെരീഫ് മുഹമ്മദ് ബിൻ സൽമാനുമായി ഫോണിലാണ് സംസാരിച്ചത് . ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിനുശേഷം, പാകിസ്ഥാൻ പൗരന്മാരെ തിരികെ അയക്കുക, അട്ടാരി വാഗ അതിർത്തി അടയ്ക്കുക, പാകിസ്ഥാനികൾക്കുള്ള സാർക്ക് വിസ ഇളവ് നിർത്തലാക്കുക, പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുക, സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കുക എന്നിവയുൾപ്പെടെ പാകിസ്ഥാനെതിരെ ഇന്ത്യ കർശന നടപടികൾ സ്വീകരിച്ചിരുന്നു.
തീവ്രവാദത്തിന്റെയും പിഒകെയുടെയും പ്രശ്നം പാകിസ്ഥാൻ പരിഹരിക്കുന്നതുവരെ മറ്റ് ഒരു വിഷയവും അവരുമായി ചർച്ച ചെയ്യില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.ഓപ്പറേഷൻ സിന്ദൂരിനുശേഷം വിവിധ രാജ്യങ്ങളിലേക്ക് അയച്ച ബിലാവൽ ഭൂട്ടോ സർദാരിയുടെ പ്രതിനിധി സംഘം ഇന്ത്യയുടെ മേൽ സമ്മർദ്ദം ചെലുത്തുന്നതിനായി പല രാജ്യങ്ങളോടും ആവശ്യപ്പെട്ടു. എന്നാൽ പാകിസ്ഥാന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു, ഒരു രാജ്യവും ഇക്കാര്യത്തിൽ ഇടപെടാൻ താൽപ്പര്യം പ്രകടിപ്പിച്ചില്ല. മാത്രമല്ല കശ്മീർ വിഷയം സംസാരിക്കരുതെന്ന് ഒഐസിയോട് ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തു . അതിനു പിന്നാലെയാണ് സൗദിയുടെ സഹായം തേടിയിരിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: