ബെൽഫാസ്റ്റ് : അയർലണ്ടിലെ കോർക്കിലെ അഹകിസ്റ്റയിൽ എയർ ഇന്ത്യ ഫ്ലൈറ്റ് 182 (കനിഷ്ക) ബോംബാക്രമണത്തിന്റെ 40-ാം വാർഷികത്തോടനുബന്ധിച്ച് ജീവൻ നഷ്ടപ്പെട്ടവരെ അനുസ്മരിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നതിൽ ഇന്ത്യ അയർലൻഡിനും കാനഡയ്‌ക്കും ഒപ്പം ചേർന്നു. ചടങ്ങിൽ സംസാരിച്ച കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി, അന്താരാഷ്‌ട്ര സമൂഹം തീവ്രവാദത്തിനെതിരെ ഒന്നിക്കണമെന്ന് പറഞ്ഞു.
ലോകം ഒന്നിക്കേണ്ടതുണ്ട്. ഈ ഒറ്റപ്പെട്ട അഗാധമായ ദുഃഖ സംഭവങ്ങളിൽ മാത്രമല്ല തീവ്രവാദത്തിനെതിരെ പോരാടാനുള്ള കൂട്ടായ ശ്രമങ്ങളിലും ഇത് പ്രതിഫലിക്കണമെന്നും അദ്ദേഹം പറഞ്ഞു. 1985 ജൂൺ 23-ലെ ദുരന്തം ഹൃദയഭേദകമായിരുന്നു. കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാൻ തീവ്രവാദികൾ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് എയർ ഇന്ത്യ വിമാനത്തിലെ 80-ലധികം കുട്ടികൾ ഉൾപ്പെടെ 329 പേരും കൊല്ലപ്പെട്ടു. ഈ ദുരന്തം ഒരു അപകടമല്ല, മറിച്ച് ഇന്ത്യയെ വിഭജിക്കാൻ ആഗ്രഹിക്കുന്ന തീവ്രവാദികളുടെ മനഃപൂർവമായ ഹീനമായ പ്രവൃത്തിയായിരുന്നെന്ന് ഈ ദുരന്തത്തെക്കുറിച്ച് ഹർദീപ് സിംഗ് പുരി പറഞ്ഞു.
കൂടാതെ ഭീകരതയും തീവ്രവാദവും കഴിഞ്ഞ കാലത്തെ പ്രശ്‌നമല്ലെന്നും ലോകമെമ്പാടുമുള്ള നിരപരാധികളായ ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന വർത്തമാനകാല പ്രശ്‌നമാണെന്നും മന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യ പതിറ്റാണ്ടുകളായി ഭീകരതയുടെ വിപത്തിനെതിരെ പോരാടുകയാണ്. ജമ്മു കശ്മീർ മുതൽ പഞ്ചാബ്, മുംബൈ വരെ നമ്മുടെ ജനങ്ങൾ ഇടയ്‌ക്കിടെ ബോംബ് സ്‌ഫോടനങ്ങളും കൊലപാതകങ്ങളും അതിക്രമങ്ങളും അനുഭവിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഈ പ്രശ്‌നവുമായി മല്ലിടുകയാണെന്നും അദ്ദേഹം പറഞ്ഞു. 2024 ൽ ആഗോള ഭീകരതയുമായി ബന്ധപ്പെട്ട മരണങ്ങൾ 22 ശതമാനം വർദ്ധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: